National
മുംബൈ: പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പ്രശസ്ത ഹിന്ദി ഗായകൻ അർജിത് സിംഗ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 38-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം.
ഇനി സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ല. എന്നാൽ നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കും. അതേസമയം ഇത് പിന്നണി ഗാനരംഗത്തുനിന്ന് മാത്രമുള്ള പിന്മാറ്റമാണെന്നും സംഗീത മേഖലയില്‍ താന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു. ഇനി മുതൽ പിന്നണി ഗായകനായി പുതിയജോലികൾ ഏറ്റെടുക്കില്ലെന്ന് അറിയിക്കുന്നു. ഞാൻ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്ഭുതകരമായ യാത്രയായിരുന്നു.
ദൈവം എന്നോട് വളരെ ദയ കാണിച്ചിരുന്നുവെന്നും അർജിത് കുറിച്ചു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ അദ്ദേഹം 2009ലാണ് പിന്നണി ഗാനരംഗത്തെത്തുന്നത്.
International
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രശസ്തരായ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. ദശാബ്ദങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു ചരിത്രം കുറിച്ചാണ് സുനി ത വില്യംസ് പടിയിറങ്ങുന്നത്.
ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ച വനിതകളില്‍ ഒരാളായ സുനിത വില്യംസ്, രണ്ട് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചിട്ടുണ്ട്. ബഹിരാകാശത്ത് 608 ദിവസമാണ് സുനിത വില്യംസ് ചിവലഴിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ തവണ ബഹിരാകാശ നടത്തം (സ്‌പേസ് വാക്ക്) നടത്തിയ വനിത എന്ന റെക്കോര്‍ഡും ദീര്‍ഘകാലം സുനിത വില്യംസിന് സ്വന്തമായിരുന്നു. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്, ബഹിരാകാശ നേട്ടങ്ങളിലൂടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക്
പ്രചോദനമായിരുന്നു.
1998ലാണ് സുനിത വില്യംസ് നാസയില്‍ ചേര്‍ന്നത്. നാസയില്‍ ടെസ്റ്റ് പൈലറ്റ് എന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ച അവര്‍ പിന്നീട് ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ അംഗമാവുകയും നിര്‍ണ്ണായകമായ പല ദൗത്യങ്ങളിലും പങ്കാളിയാവുകയും ചെയ്തു.
തന്റെ കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് നാസയോടും സഹപ്രവര്‍ത്തകരോടും ലോകമെമ്പാടുമുള്ള ആരാധകരോടും നന്ദി പറഞ്ഞാണ് സുനിത വില്യംസ് വിരമിക്കന്‍ പ്രഖ്യാപനം അറിയിച്ചത്. പുതിയ തലമുറ കൂടുതല്‍ വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് വരണമെന്നാണ് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
സുനിത വില്യംസ് വിരമിച്ചെങ്കിലും, ഭാവിയില്‍ നാസയുടെ മറ്റ് ഉപദേശക സമിതികളിലോ വിദ്യാഭ്യാസ മേഖലയിലോ അവരുടെ സേവനം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്തെ ഇന്ത്യന്‍ കരുത്തിന്റെ പ്രതീകമായിരുന്ന അവര്‍ക്ക് ലോകമെമ്പാടും നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്.
Sports
മെൽബണ്‍: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരേ അടുത്ത മാസം നടക്കുന്ന പരന്പരയ്ക്ക് ശേഷം 16 വർഷത്തെ കരിയറിന് വിരാമമിടുമെന്ന് അലീസ വ്യക്തമാക്കി.
എട്ട് ലോകകപ്പുകൾ നേടിയ ഓസീസ് ടീമംഗമായ അലീസ ഹീലി 2010ലാണ് ഓസീസ് കുപ്പായത്തിൽ അരങ്ങേറിയത്. ഓസ്ട്രേലിയയുടെ ആറ് ട്വന്റി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു ഹീലി.
കരിയർ ഗ്രാഫ്
35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ട്വന്റി20യിലും ഓസ്ട്രേലിയയ്ക്കായി കളിച്ചു. ഏകദിനത്തിൽ 3,563 റണ്‍സും ട്വന്റി20-യിൽ 3,054 റണ്‍സും ടെസ്റ്റിൽ 489 റണ്‍സും നേടി. വിക്കറ്റിന് പിന്നിൽ 275 പുറത്താക്കലുകളിലും പങ്കാളിയായി. 2023ൽ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേറ്റു.
Sports
സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അവസാനത്തെ ടെസ്റ്റായിരിക്കും തന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് താരം പറഞ്ഞു.
സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഖവാജയുടെ ഫസ്റ്റ് ക്ലാസ് കരിയർ തുടക്കവും. 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷം നീണ്ട കരിയറിൽ ഇതുവരെ 87 ടെസ്റ്റുകളിൽ നിന്നായി 6000ലധികം റൺസ് സ്വന്തമാക്കി. ഇതിൽ 16 സെഞ്ചുറികളും 28 അർധ സെഞ്ചുറികളുമുണ്ട്. കൂടാതെ, 40 ഏകദിനങ്ങളിൽ നിന്നായി 1500 ലധികം റൺസ് നേടിയിട്ടുണ്ട്.
Sports
ബംഗളൂരു: ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 45-ാം വയസിലാണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വിരമിക്കല്‍ പ്രഖ്യപിച്ചത്.
രണ്ട് ഗ്രാന്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന് ബൊപ്പണ്ണ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ.
എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു.
Leader Page
ഇന്ത്യയിലെ ഭൂരിഭാഗം യുവജനങ്ങളും റിട്ടയർമെന്റിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ല എന്ന് പഠനങ്ങൾ പറയുന്നു. കാരണം, ‘ഇതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണോ, വർഷങ്ങൾ ഒരുപാട് ഉണ്ടല്ലോ അപ്പോൾ നോക്കാം’ എന്ന ചിന്തയാണ്. എന്നാൽ റിട്ടയർമെന്റ് പ്ലാനിംഗ് എത്രയും നേരത്തേ തുടങ്ങണം എന്ന സത്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്. വിരമിക്കലിനു ശേഷമുള്ള ജീവിതം സന്തോഷം നിറഞ്ഞതാകണമെങ്കിൽ അതിനായുള്ള ആസൂത്രണം വളരെയധികം നിർണായകമാണ്. ഇതെല്ലാം 40-50 വയസിനു ശേഷം ചിന്തിക്കേണ്ട കാര്യമാണ് എന്നുള്ള കാഴ്ചപ്പാട് ആദ്യം മാറ്റണം.
ഇനിയും വൈകിയാൽ ലഭിക്കാവുന്ന പല സാധ്യതകളും നഷ്ടമാകും. ഭാവിയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, മക്കളെ ആശ്രയിച്ച് ജീവിക്കേണ്ടിവരുന്നത് എന്നിവയെല്ലാം നേരിടാൻ ഇന്നു മുതൽ തന്നെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യാം.
ഇപ്പോൾ തുടങ്ങേണ്ടത് എന്തുകൊണ്ട്?
വിരമിക്കൽ എന്നത് ഒരിക്കലും വൈകിപ്പിക്കാനാവാത്ത ഒരു ഉത്തരവാദിത്വമാണ്. സ്ഥിരവരുമാനം ലഭിച്ചു തുടങ്ങുമ്പോൾതന്നെ നിക്ഷേപത്തിനു തുടക്കം കുറിക്കേണ്ടത് സുപ്രധാനമാണ്. പ്രതിമാസം നിശ്ചിത തുക നിക്ഷേപിക്കുന്നത് 20-25 വർഷത്തിനു ശേഷം മികച്ച ലാഭത്തിൽ എത്താൻ സാധ്യതയുണ്ട്. തുടർച്ചയായ നിക്ഷേപത്തിലൂടെ ലഭിക്കുന്ന കോംപൗണ്ടിംഗ് ബെനഫിറ്റ് നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കും.
റിട്ടയർമെന്റ് പ്ലാൻ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാഷണൽ പെൻഷൻ സ്കീം
ഭാവിയിലെ സ്ഥിരമായ വരുമാനത്തിനായി സർക്കാർ പിന്തുണയോടെ ഉള്ള നിക്ഷേപ മാർഗമാണ് നാഷണൽ പെൻഷൻ സ്കീം-എൻപിഎസ്. സർക്കാര്‍ പദ്ധതിയായ എൻപിഎസ് പലർക്കും ഇപ്പോഴും പരിചിതമല്ല. 18 മുതല്‍ 70 വയസുവരെ പ്രായമുള്ളവർക്ക് ഈ സ്കീമിലൂടെ ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. ആദ്യം സർക്കാര്‍ ജീവനക്കാർക്കായാണ് ഇത് അവതരിപ്പിച്ചതെങ്കിലും പിന്നീട് സ്വകാര്യ മേഖല, സ്വയം തൊഴിൽ ചെയുന്നവർ, പ്രവാസികള്‍ എന്നിവരെക്കൂടി ഇതിൽ ഉൾപ്പെടുത്തി.
എൻപിഎസിന്റെ മുഖ്യലക്ഷ്യം
വിരമിക്കുമ്പോൾ സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു. ഗവൺമെന്റിന്റെ പിന്തുണയോടെ വിപണിയോട് ബന്ധമുള്ള നിക്ഷേപംകൂടിയാണിത്. വാർഷിക റിട്ടേൺ 10.5 എന്നു കണക്കാക്കിയാൽ, എൻപിഎസിൽ 25 വയസുള്ള ഒരാൾ 5000 രൂപ വച്ച് നിക്ഷേപിച്ചാൽ 60 വയസിനു ശേഷം ഈ തുക രണ്ടു കോടിക്കു മുകളിൽ ആകാൻ സാധ്യതയുണ്ട്. അതിനാൽ എത്രയും നേരത്തേ റിട്ടയർമെന്റ് പ്ലാൻ ചെയ്താൽ റിട്ടയർമെന്റ് ബെനഫിറ്റ് അത്രയുംതന്നെ വർധിക്കും.
ഫിക്സഡ് ഡെപ്പോസിറ്റ്
റിസ്ക് ഇല്ലാതെ സ്ഥിരവരുമാനം ലഭിക്കുക എന്ന നിലയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ( എഫ്ഡി) വിരമിക്കൽ ജീവിതത്തിൽ ഏറെ ആശ്വാസകരമാണ്. റിസ്ക് സാധ്യത കുറവ്, സ്ഥിരതയുള്ള പലിശ എന്നിവയാണ് ആകർഷണങ്ങൾ. 60 വയസിനു മുകളിലുള്ളവർക്ക് ലഭിക്കുന്ന പ്രത്യേക എഫ്ഡി പദ്ധതികൾ ഏറെ ലാഭകരമാണ്. സാധാരണ എഫ്ഡികൾ അപേക്ഷിച്ച് സീനിയർ സിറ്റിസൺ എഫ്ഡികൾക്ക് കൂടുതൽ പലിശ ലഭിക്കുന്നു.
പെൻഷൻ പോലുള്ള സ്ഥിരവരുമാനത്തിന് എഫ്ഡി ഓപ്ഷനുകൾ ഉപയോഗിക്കാവുന്നതാണ്. അതിനാൽ റിട്ടയർമെന്റിന് ശേഷം സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്ക് ഫിക്സഡ് ഡെപ്പോസിറ്റ് മാർഗം ഫലപ്രദമാണ്.
മ്യൂച്വൽ ഫണ്ടുകൾ
ചെറിയ തുകയോടെ മിതമായ റിസ്കിൽ എല്ലാവർക്കും തുടങ്ങാൻ അനുയോജ്യമായ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. SIP (Systematic Investment Plan) വഴി പ്രതിമാസം 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാവുന്നതാണ്. വിപണിയുടെ വളർച്ചയുടെ ഭാഗമാകാനും ദീർഘകാല ലാഭം നേടാനും മ്യൂച്വൽ ഫണ്ടുകൾ ഉത്തമ മാർഗമാണ്.
ആരോഗ്യ, ലൈഫ് ഇൻഷ്വറൻസുകൾ
റിട്ടയർമെന്റ് പ്ലാനിൽ ഇൻഷ്വറൻസിന് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതമാക്കാൻ. വിരമിക്കുന്നതിനു മുമ്പ്തന്നെ ഹെൽത്ത്, ലൈഫ് ഇൻഷ്വറൻസ് എടുക്കുന്നത് പെട്ടെന്നുള്ള രോഗം, അപകടം, മരണം തുടങ്ങിയവയെ അഭിമുഖീകരിക്കാൻ സഹായിക്കും. അതിനാൽതന്നെ റിട്ടയർമെന്റ് ആസൂത്രണത്തിൽ ഇത് നിർബന്ധമായും ഉൾപ്പെടുത്തണം.
നാൽപതുകളിൽ നിങ്ങൾക്കുള്ള വരുമാനസാധ്യതയും സമ്പാദ്യശേഷിയും താരതമ്യേന ഉയരുന്നതുകൊണ്ട് റിട്ടയർമെന്റ് പ്ലാൻ കൃത്യമാക്കാൻ ഈ കാര്യങ്ങൾ കൂടി പരിഗണിക്കുക.
നികുതി ആനുകൂല്യം: നിക്ഷേപ മാർഗങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ മനസിലാക്കുക. കുറഞ്ഞ നികുതി ബാധ്യതയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക.
എമർജൻസി ഫണ്ട്: അപ്രതീക്ഷിത ചെലവുകൾക്കായി ഒരു തുക എപ്പോഴും മാറ്റി വയ്ക്കുക. വിരമിക്കൽ ഫണ്ടിൽനിന്ന് ഒരിക്കലും ചെലവുകൾ നടത്താൻ തുകയെടുക്കരുത്.
ജീവിതശൈലി വിലയിരുത്തുക: നിങ്ങളുടെ ജീവിത ശൈലിക്ക് അനുസൃതമായി റിട്ടയർമെന്റ് ഫണ്ട് കണക്കാക്കുക.
വൈവിധ്യമാർന്ന നിക്ഷേപങ്ങൾ: പല പോർട്ഫോളിയോകളിൽ നിക്ഷേപം നടത്തുക. സ്വർണം, ഓഹരി, റിയൽഎസ്റ്റേറ്റ്, സ്ഥിരനിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, അങ്ങനെ പല തരത്തിൽ ഉള്ള നിക്ഷേപങ്ങളില്‍ ഏർപ്പെടുക.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വസനീയമായ നിക്ഷേപ ഓപ്ഷനുകൾ വഴി നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കും. ദീർഘകാല ഫിക്സഡ് ഡെപ്പോസിറ്റുകൾ, പെൻഷൻ സ്കീമുകൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവ വഴി മികച്ച വരുമാനം ഉറപ്പാക്കാം. കൂടാതെ, എൻപിഎസ് രജിസ്ട്രേഷൻ സേവനവും മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള എസ്ഐപി സംവിധാനവും ഇൻഷ്വറൻസ് (ആരോഗ്യം/ലൈഫ്) ടൈഅപ്പുകളും മറ്റ് സേവനങ്ങളും സൗത്ത് ഇന്ത്യൻ ബാങ്ക് വഴി ലഭ്യമാണ്.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്‌ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്‌ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്‌ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്‌ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്‌ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്‌ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്‌ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്‌ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്‌തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്‌ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്‌ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്‌ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്‌ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്‌തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്‌നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്‌തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.