കോട്ടയം: വിരമിച്ച ശേഷവും കാറിൽ നക്ഷത്ര ചിഹ്നം വച്ച് യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴ ചുമത്തിയത്.
ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി.
സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചത് വിവാദമായിരുന്നു.
കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് നക്ഷചിഹ്നമുള്ള ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി, കോട്ടയം എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. തച്ചങ്കരി പിഴ ഒടുക്കുകയും ചെയ്തു.
എന്നാൽ താന്‍ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ബോർഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Tags : Former DGP Tomin Thachankari fined retirement