നിക്കോളാസ് ഒട്ടാമെൻഡി
ബ്യൂണസ് ഐറിസ്: അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 22 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38കാരനായ ഈ സെന്റർ ബാക്ക് താരം വിരാമമിടുന്നത്. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഒട്ടാമെൻഡി 2022ലെ ഫിഫ ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരെ നടന്ന മത്സരമാണ് ഒട്ടാമെൻഡിയുടെ അവസാന അന്താരാഷ്ട്ര പോരാട്ടം. കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചത് പോലെ എന്റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും അവസാന സെക്കൻഡ് വരെ ഈ ടീം സർവതും നൽകിയാണ് പോരാടിയതെന്ന ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു.
ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ അനുവദിച്ചതിന് നന്ദിയെന്നും ഒട്ടാമെൻഡി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി. പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള ഒട്ടാമെൻഡി അടുത്തിടെയാണ് റിവർ പ്ലേറ്റിൽ ചേർന്നത്. അർജന്റീനയെ നാല് ഫിഫ ലോകകപ്പുകളിൽ പ്രതിനിധീകരിച്ച താരം എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരുടെ പട്ടികയിൽ ഇടംപിടിച്ചാണ് പടിയിറങ്ങുന്നത്.
Tags : Retirement NicolasOtamendi Argentina Defender Football