സിദ്ധരാമയ്യ
ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മാണ്ഡ്യ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.
തനിക്ക് ഇപ്പോൾ 79 വയസായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ, തന്‍റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിരവധി വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ടെന്ന് ഓർമിച്ചു. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. പണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾ പണവും മറ്റ് സഹായങ്ങളും നൽകി ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി, തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജനങ്ങൾക്ക് അങ്ങോട്ട് പണം കൊടുക്കേണ്ട സ്ഥിതിയാണുള്ളത്.
അഴിമതി വർധിച്ചതായും സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതാകുന്നതായും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയം ഇന്ന് ഏറെ മലീമസമാക്കപ്പെട്ടിരിക്കുന്നുവെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
Tags : Siddaramaiah Politics Contesting Retirement Deepika DeepikaNewspaper BreakingNews NewsUpdate Headlines