മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി നേതാക്കൾ ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകുന്നു.
ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകി. വിജയ്യുടെ മുഖ്യ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പുറത്തുവിട്ടു. അതേസമയം ജോണിനെയും വിഷ്ണുവിനെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിന് പിന്നാലെ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ് ഡിഎംകെ. സർക്കാരിനെ നിലനിർത്താൻ മുഖ്യമന്ത്രി എംഎൽഎമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.