National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ധന വില ഉയർത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ.
പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിന് ഒരുതരത്തിലുള്ള ആലോചനയുമില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടുമാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിന്റെ വർധനയുണ്ടായിട്ടും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നാലു വർഷമായി ഇന്ധനവിലയിൽ വ്യത്യാസമില്ലെന്നും സുജാത പറഞ്ഞു.
വില വർധിക്കുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് ചിലയിടങ്ങളിൽ ആളുകൾ കൂടുതലായി ഇന്ധനം ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
Business
കൊച്ചി: ഏപ്രിൽ ഒന്നുമുതൽ 21 വരെയുള്ള കാലയളവിൽ റീട്ടെയിൽ ഔട്ട്ലറ്റുകൾ വഴിയുള്ള പെട്രോൾ, ഡീസൽ എന്നിവയുടെ വില്പനയിൽ 13 ശതമാനത്തിൽ കൂടുതൽ വളർച്ച രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. രാജ്യത്തുടനീളമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വിതരണ ചാനലുകളിലും പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത സാധാരണനിലയിലും തടസമില്ലാതെയും തുടരും.
ശക്തമായ ലോജിസ്റ്റിക്സിന്റെയും വിതരണശൃംഖലയുടെയും പിന്തുണയുള്ള 42,000-ത്തിലധികം ഇന്ധന സ്റ്റേഷനുകളുടെ വിപുലമായ വിതരണശൃംഖലയിലൂടെ ഈ വർധിച്ച ആവശ്യം കാര്യക്ഷമമായി നിറവേറ്റാൻ കഴിഞ്ഞു. ഇതു രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ തടസമില്ലാതെ സ്ഥിരമായി നിറവേറ്റാൻ പ്രാപ്തരാക്കുന്നു.
രാജ്യത്തിനു തടസമില്ലാത്ത ഊർജലഭ്യത ഉറപ്പാക്കി സുതാര്യവും വിശ്വസനീയവുമായ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഓയിൽ പ്രതിജ്ഞാബദ്ധമാണ്. അഭ്യൂഹങ്ങളിൽ വീഴാതെ ഔദ്യോഗിക ആശയവിനിമയങ്ങളെ മാത്രം ആശ്രയിക്കാനും കമ്പനി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു.
ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.
ബംഗളൂരുവില്‍ പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും.
അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്‍ധിപ്പിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യൻ ഓയിലിന്റെ എക്സ്പി 100 പെട്രോളിന്റെയും എക്സ്ട്രാ ഗ്രീനിന്റെയും വില ഡൽഹിയിൽ വർധിപ്പിച്ചു.
എക്സ്പി100 ന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി ഉയർത്തി. ആഡംബര കാറുകൾക്കും സൂപ്പർബൈക്കുകൾക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 100-ഒക്ടേൻ പ്രീമിയം പെട്രോളാണ് ഇന്ത്യൻ ഓയിലിന്റെ എക്സ്പി100. അതുപോലെ, എക്സ്ട്രാ ഗ്രീൻ (പ്രീമിയം ഡീസൽ) 91.49 രൂപയിൽനിന്നും 92.99 രൂപയായി വർധിപ്പിച്ചു.
പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിന് പിന്നിലെ കാരണം ഇന്ത്യൻ ഓയിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകളും യുഎസ്-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലവുമാണ് വിലവർധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയും ഇന്ത്യൻ ഓയിൽ വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 300 രൂപയിലധികം വർധിപ്പിച്ചു. മാർച്ച് ഒന്നിന് ഡൽഹിയിൽ 1,768.50 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 2,078.50 രൂപയായി.
ജെറ്റ് ഇന്ധനത്തിന്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ആഗോള എണ്ണവില കുതിച്ചുയരുന്നതിനിടയിൽ ജെറ്റ് ഇന്ധന വില രണ്ട് മടങ്ങിലധികം വർധിച്ച് കിലോലിറ്ററിന് 2.07 ലക്ഷം രൂപയായി. ഡൽഹിയിൽ എടിഎഫ് വില കിലോലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയായി ഉയർത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നതല്ലാതെ എൽപിജി വിതരണത്തിൽ തടസമില്ല.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമിഎസൻഷൽ വിഭാഗത്തിലെ ഫാർമസ്യൂട്ടിക്കൽ, റെയിൽവേ കേറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽപിജി വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എൽപിജി വിതരണം നടത്തുവാനും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതാത് താലൂക്ക് പരിധിയിൽ വരുന്ന പരാതികൾ ബന്ധപ്പെട്ട താലൂക്ക് കണ്ട്രോൾ റൂമുകളിൽ അറിയിക്കണം. അതാത് ജില്ലാ കേന്ദ്രങ്ങളിലും എൽപിജി കണ്ട്രോൾ റൂം പ്രവർത്തിച്ചു വരികയാണ്.
താലൂക്ക് കണ്ട്രോൾ റൂമിൽ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കിൽ ബന്ധപ്പെട്ട ജില്ലാ കണ്ട്രോൾ റൂമുകളിൽ പരാതി നൽകാം. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റിൽഎൽപിജി വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നന്പരിൽ അറിയിക്കാം.
International
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.
38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
National
ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.
ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.
Kerala
വയനാട്: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി സിപിഎം പ്രവർത്തകൻ നൗഷാദ്. സ്ഥാപനത്തിൽ നിക്ഷേപിച്ച 14 ലക്ഷം രൂപ തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ടാണ് നൗഷാദ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഒരു കൈയിൽ പാർട്ടി പതാകയും മറ്റേ കൈയിൽ കന്നാസിൽ നിറച്ച പെട്രോളുമായെത്തിയ നൗഷാദിനെ പോലീസ് തടഞ്ഞു. ഇയാളുടെ കൈയിൽ നിന്നും പോലീസ് കന്നാസ് പിടിച്ചുവാങ്ങി.
പാർട്ടിയുടെ പേര് പറഞ്ഞ് കട്ട് മുടിപ്പിച്ചവരാണ് ഇവിടെയുള്ളതെന്നും നാട്ടിലുള്ള സകല സഖാക്കളെയും കൊടിയുടെ പേര് പറഞ്ഞ് പറ്റിച്ചുവെന്നും നൗഷാദ് ആരോപിച്ചു. ലഭിക്കാനുള്ള പണം തനിക്ക് തിരികെ നൽകണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന നൗഷാദ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു. നേതാക്കൾ ഇടപെട്ട് പല തവണയായാണ് നൗഷാദിൽ നിന്നും 14 ലക്ഷം രൂപ മേടിച്ചെടുത്തത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യത്തേക്കെത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ എത്തുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് ഗൾഫ് രാജ്യങ്ങളിലുടനീളം പ്രത്യാക്രമണങ്ങൾ ആരംഭിച്ചിരുന്നു. ഇതുകൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ വിവിധ ലോക രാജ്യങ്ങളിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം അനശ്ചിതത്വത്തിലായിരുന്നു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത കുറയുമെന്നും വിലക്കയറ്റം രൂക്ഷമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
എന്നാൽ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്നും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമാകില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലവിൽ വ്യക്തമാക്കുന്നത്. രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ 60 ശതമാനവും എത്തുന്നത് ഹോർമുസ് കടലിടുക്കിലൂടെ അല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
മൂന്ന് മുതൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങൾ സംഭരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. നേരത്തെ റഷ്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
എന്നാൽ അമേരിക്കയുമായി ധാരണയായ വ്യാപാര കരാർ അനുസരിച്ച് റഷ്യയിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്.
National
ന്യൂഡല്‍ഹി: ഏപ്രിൽ മുതൽ 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂ. ഒപ്പം എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ (ആർഒഎൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്ക്കാന് പാടുള്ളൂ.
കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയും. ജ്വലനശേഷി കൂടുതലാണ്. എണ്ണ ഇറക്കുമതി കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കരിമ്പ്, ചോളം എന്നിവയുടെ ആവശ്യകത വർധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
2023-25 മുതല്‍ ഇന്ത്യയില്‍ നിർമിച്ച മിക്ക വാഹനങ്ങളും 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോളിൽ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തവയാണ്. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ നേരിയ കുറവുണ്ടാകും. മൂന്ന് മുതൽ ഏഴു വരെ ശതമാനം മൈലേജ് കുറയുമെന്നാണ് നിഗമനം.
വാഹനങ്ങളുടെ എൻജിനുള്ളിൽ ഇന്ധനം അനിയന്ത്രിതമായി കത്തുന്ന അവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷിയെയാണ് ഒക്ടെയ്ൻ നമ്പർ സൂചിപ്പിക്കുന്നത്. ഉയർന്ന ഒക്ടെയ്ൻ നമ്പറുള്ള ഇന്ധനം എൻജിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും തേയ്മാനം കുറക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. അതിനാലാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്.
Business
കൊച്ചി: ജിയോ ബിപി പുതിയ ആക്ടീവ്’ ടെക്നോളജി പെട്രോൾ പുറത്തിറക്കി. ശക്തമായ എൻജിൻ ക്ലീൻ അപ് പ്രക്രിയയും 100 കിലോമീറ്റർ വരെ യാത്രാദൂരവും ലഭിക്കുമെന്ന വാഗ്ദാനമാണു കമ്പനി നൽകുന്നത്.
ബിപിയുടെ ഇന്ധന ഗവേഷണ പാരമ്പര്യത്തെ ആധാരമാക്കി വികസിപ്പിച്ച ആക്ടീവ്’ ടെക്നോളജി പെട്രോൾ 4,000 കിലോമീറ്ററിലധികം മോട്ടോർ സൈക്കിൾ പരീക്ഷണങ്ങൾ നടത്തിയശേഷമാണു വിപണിയിലെത്തിച്ചത്.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ.
രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് തടസമായി നിന്ന രാജേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് കത്തിച്ചു. സംഭവത്തിനിടെ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്.
പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Kerala
ദീപികയുടെ വരിക്കാർക്ക് ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ വിപുലീകരിക്കുന്നു. വിജയകരമായി നടപ്പാക്കിയ "ദീപിക ഹെൽത്ത് കാർഡ്’പദ്ധതിക്കു പിന്നാലെ വരിക്കാർക്കായി "ദീപിക ഫ്യുവൽ കാർഡ്'ആണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കോട്ടയം നഗരത്തിലെ ഐഡ ജംഗഷനിലുള്ള തോമസ് ചാക്കോ ആൻഡ് കമ്പനി എച്ച്പി പെട്രോൾ പമ്പിൽനിന്നാണ് "ദീപിക ഫ്യുവൽ കാർഡ്’ഉടമകൾക്ക് പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ലഭ്യമാക്കുന്നത്. "ദീപിക ഫ്യുവൽ കാർഡ്’ ഉപയോഗിച്ചാൽ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.25 രൂപയും കുറവു ലഭിക്കും.
ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
"ദീപിക ഫ്യുവൽ കാർഡ്’ആഗ്രഹിക്കുന്ന ദീപിക വരിക്കാർ 8590988999 എന്ന നമ്പറിൽ ദീപിക കസ്റ്റമർ കെയറുമായി ബന്ധപ്പെടണം.