തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ കുറവു വരും.
പെട്രോളിനും ഡീസലിനും ഒന്നാം പിണറായി സർക്കാർ നികുതിക്കു പുറമേ ഇന്ധന സെസും ഏർപ്പെടുത്തിയിരുന്നു. സാമൂഹിക സുരക്ഷ സെസ് ഇനത്തിൽ രണ്ടു രൂപയും വിൽപന നികുതിയുടെ ഒരു ശതമാനം ഇന്ധന സെസ് ഇനത്തിലുമാണ് ഏർപ്പെടുത്തിയിരുന്നു.
ഇന്ധന വില ഉയർന്നപ്പോൾ ഇത് ഒരു രൂപയായി ക്രമപ്പെടുത്തിയിരുന്നു. ഇതുൾപ്പെടെ മൂന്നു രൂപയാണ് സെസ് ഇനത്തിൽ പിരിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.
എന്നാൽ, ഇന്ധന വില വർധനയ്ക്ക് അനുസരിച്ച് സംസ്ഥാനത്ത് ഉയർന്ന നികുതിയുടെ അധിക ഭാരം പിൻവലിക്കാൻ സാധ്യതയില്ല.
അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിനും ഡീസലിനും അധിക നികുതിയാണ് ഈടാക്കുന്നതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവായിരിക്കേ നിരന്തരം ഉന്നയിച്ചിരുന്നു.
അയൽ സംസ്ഥാനങ്ങളിൽ പോകുന്ന വാഹനങ്ങൾ പരമാവധി ഇന്ധനം നിറച്ചാണ് തിരിച്ചെത്തിയിരുന്നത്. ഇതിനാൽ, സംസ്ഥാനത്ത് ഡീസലിന്റെ വിൽപന വൻതോതിൽ ഇടിഞ്ഞതായി മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസവും കണക്കുകൾ ഉദ്ധരിച്ചു നിയമസഭയിൽ പറഞ്ഞിരുന്നു.