പ്രതീകാത്മക ചിത്രം.
ഡൽഹി: രാജ്യത്തു ലോക്ഡൗൺ ഉണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തു വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.
രാജ്യത്ത് എനർജി ലോക്ഡൗൺ ഉണ്ടാകുമെന്നുള്ള വ്യാപകമായ പ്രചരണമാണ് ജനങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചു പാർലമെന്‍റിൽ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.
ലോക് ഡൗൺ കാലത്തെ പോലെ രാജ്യം ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ തരണം ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രത്യേകിച്ച് യുദ്ധം ഏറെനാൾ നീണ്ടുനിൽക്കുകയാണെങ്കിൽ വലിയ തോതിലുള്ള പ്രത്യാഘാതം ഏറെ നാൾ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ചിലർ തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകുമെന്ന തരത്തിൽ പ്രചാരണം നടത്തിയത്. ഇതോടെ ആളുകൾ തെറ്റിദ്ധരിച്ച് ഇന്ധനം വാങ്ങാനും മറ്റുമായി പമ്പുകളിലേക്ക് ഇരച്ചെത്തിയത് പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെയാണ് കേന്ദ്രസർക്കാർ വിശദീകരണം പുറത്തിറക്കിയത്.
Tags : Lockdown rumours Queue pump Centre petrol energy crisis war iran israel US