International
ബെയ്റൂട്ട്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി സേന ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേരെങ്കിലും കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായിരുന്നു ഇതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ഇസ്രേലി സേനയെ ലബനനിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.
യുഎസ്-ഇറാൻ സമാധാനക്കരാർ പ്രകാരമാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലുണ്ടാക്കിയത്. കരാറിൽ പങ്കാളിയല്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ലബനന്റെ അഞ്ചു ശതമാനം പ്രദേശം ഇസ്രേലി അധിനിവേശത്തിലാണ്. ഇവിടെനിന്നു പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഹിസ്ബുള്ള ഭീകരർ തെക്കൻ ലബനനിലെ ഇസ്രേലി സേനയ്ക്കു നേരേ 50 റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു.
International
ദുബായ്: പരസ്പരം അതിരൂക്ഷ ആക്രമണം നടത്തിയ ഇസ്രയേലും ഹിസ്ബുള്ളയും ഒടുവിൽ അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലിൽ വെടിനിർത്തലിനു സമ്മതിച്ചു.ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലിന് വെടിനിർത്തൽ പ്രാബല്യത്തിലായി.
തെക്കൻ നഗരമായ നബാതിയേയിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന ഇസ്രേലി ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറോളം പേർക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
ഹിസ്ബുള്ള തീവ്രവാദികളുടെ കേന്ദ്രത്തിലായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ഹിസ്ബുള്ള പ്രത്യാക്രമണത്തിൽ ഒരു ലഫ്. കേണൽ ഉൾപ്പെടെ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ടാങ്കിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടത്. അഞ്ചു സൈനികർക്കു പരിക്കേറ്റു. യുഎസ്-ഇറാൻ സമാധാന കരാറിൽ ഇസ്രയേലോ ഹിസ്ബുള്ളയോ ഒപ്പുവച്ചിരുന്നില്ല.
ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ സ്വിറ്റ്സർലൻഡിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചയിൽനിന്ന് ഇറാൻ പിന്മാറി.
യുഎസ് പ്രതിനിധിയായി പങ്കെടുക്കാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കി. വാൻസ് ചർച്ചകളിൽനിന്നു പിന്മാറിയതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇതോടെ യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള രണ്ടാം റൗണ്ട് സമാധാന ചർച്ച റദ്ദാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായിരുന്നു ജനീവയിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എത്രയും വേഗം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള കരാറിന്റെ ഭാഗമായി ലബനനിലും വെടിനിർത്തൽ നടപ്പാക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനിടെ, ഹോർമുസിൽ ഇറേനിയൻ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കപ്പലുകൾ രജിസ്റ്റർ ചെയ്യണമെന്നാണു നിർദേശം. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ഫീസ് ഈടാക്കുമെന്നാണു റിപ്പോർട്ട്. ഹോർമുസ് തുറന്നതോടെ ഒട്ടേറെ എണ്ണടാങ്കറുകൾ കടന്നുപോയി.
International
ടെഹ്റാൻ: ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച വെടിനിർത്തൽ അമേരിക്ക, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സാധ്യമായതെന്നും റിപ്പോർട്ടുകളുണ്ട്.
തെക്കൻ ലെബനനിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ നിലനിന്നിരുന്ന യുദ്ധഭീതി ഒഴിവാക്കാൻ ഈ തീരുമാനം സഹായകമാകും. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രയേലിനോട് നിർദേശിച്ചിരുന്നു. അതേസമയം അമേരിക്കയുമായി നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഇറാൻ അറിയിച്ചു. ചർച്ചയുടെ പദ്ധതികൾ തയാറാവുകയാണ്. ധാരണാപത്രത്തിലെ വ്യവസ്ഥകൾ എങ്ങനെ നടപ്പിലാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ കരാറെന്നും ഇറാൻ അധികൃതർ പറഞ്ഞു.
International
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേഖലയിൽ വൻ പോരാട്ടം നടക്കുന്നതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.
ഇസ്രായേൽ സൈന്യം ലെബനനിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികൾ പൂർണമായും ഇല്ലാതാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വർഷം അവസാനം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വൈകുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായത് എന്നതാണ് മറ്റൊരു പ്രധാനകാര്യം.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന യാത്ര വ്യാഴാഴ്ച മാറ്റിവെച്ചു. സാങ്കേതിക തടസങ്ങളാണ് ഇതിന് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ലെബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ തങ്ങളുടെ പ്രതിനിധി സംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയക്കുന്നത് വൈകിപ്പിക്കുന്നതായി ഹിസ്ബുള്ള അനുകൂല പാൻ-അറബ് സാറ്റലൈറ്റ് ചാനലായ അൽ-മയാദീൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
International
ടെല്‍ അവീവ്: ലെബനന് അതിര്‍ത്തിയില്‍ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ലെബനനില്‍ തങ്ങള്‍ പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ ഭൂപടം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ലെബനനിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യം നിലപാട് വ്യക്തമാക്കിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ ഇസ്രയേല്‍ ലെബനനില്‍ നിന്ന് പിന്‍വാങ്ങണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇസ്രയേൽ ലെബനനിൽ നിന്ന് പിന്മാറാതെ കരാര്‍ സാധ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്.
ലെബനന് അതിര്‍ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര്‍ വരെ തങ്ങളുടെ അധീനതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേല്‍ പുറത്തിറക്കിയ പുതിയ ഭൂപടം. പ്രമുഖ ലെബനീസ് നഗരമായ നബാത്തിയയുടെ സമീപപ്രദേശങ്ങള്‍ വരെ ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് ഭൂപടം വ്യക്തമാക്കുന്നത്.
International
ദുബായ്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനകരാർ യാഥാർഥ്യമാകണമെങ്കിൽ, ഇസ്രയേൽ ലബനനിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ. എന്നാൽ, ഇറാന്റെ ആവശ്യം ഇസ്രായേൽ തള്ളിക്കളഞ്ഞതോടെ, വെള്ളിയാഴ്ച ഒപ്പിടാനിരിക്കുന്ന സമാധാനക്കരാർ സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമായി.
യുദ്ധത്തിനിടെ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽനിന്നു സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ പിന്മാറാതെ കരാർ പൂർണമാകില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ കരാറിൽ തങ്ങൾ ഔദോഗിക കക്ഷിയല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നീക്കം തുടരുമെന്നും തത്കാലം പിന്മാറ്റമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
International
ജെറുസലേം: ഇസ്ലാമിക റിപബ്ലിക്കായ ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രയേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ സ്വപ്നങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് നെതന്യാഹു വ്യക്തിമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
International
ദുബായ്: രണ്ടു മാസത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഇറാനും ഇസ്രയേലും പരസ്പരം രൂക്ഷ ആക്രമണം നടത്തി. ഇറാനാണ് ആക്രമണം തുടങ്ങിവച്ചത്.
ഇസ്രയേൽ ശക്തമായി തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും എത്രയും പെട്ടെന്നു സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനുപിന്നാലെ ആക്രമണം നിർത്തിവയ്ക്കുകയാണെന്ന് ഇറാനും ഇസ്രയേലും അറിയിച്ചു.
ഇറാൻ മിസൈലാക്രമണം നിർത്തിവച്ചാൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകി. അതേസമയം, ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറേനിയൻ സൈന്യത്തിന്റെ ജോയിന്റ് കമാൻഡ് മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥനപ്രകാരം ഇറാനിലേക്കുള്ള ആക്രമണം നിർത്തിവയ്ക്കുകയാണെന്നു വ്യക്തമാക്കിയ ഇസ്രയേൽ, ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പു നൽകി. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു.
ഏപ്രിലിനുശേഷം ആദ്യമായാണ് ഇസ്രയേൽ-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇറാനാണ് ആദ്യം ആക്രമണം നടത്തിയത്. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ പെട്രോകെമിക്കൽ പ്ലാന്റും നേവാതിം, ടെൽ നോഫ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡുകൾ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൽ സ്കൂളുകൾ അടഞ്ഞുകിടന്നു. എന്നാൽ, കടകന്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു.
ഇറാനിലേക്ക് രൂക്ഷ ആക്രമണം നടത്തിയാണ് ഇസ്രേലി സേന തിരിച്ചടിച്ചത്. ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ആക്രമണമുണ്ടായി. മഹ്ഷഹർ നഗരത്തിലെ പെട്രോകെമിക്കൽ ഫാക്ടറി ഇസ്രേലി സേന ആക്രമിച്ചു. വ്യാപക നാശനഷ്ടമുണ്ടായി. മിസൈൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയാണിത്. തങ്ങളുടെ യുദ്ധവിമാനങ്ങൾ മധ്യ, പടിഞ്ഞാറൻ ഇറാനിലെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രേലി സേന അറിയിച്ചു.
അതേസമയം, ഇസ്രേലി ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ സഹകരണമില്ലാതെ ഇസ്രേലി ഭരണകൂടം ആക്രമണം നടത്തുമെന്ന് ആരും വിശ്വസിക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗേയി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംഘർഷത്തിനിടെയും വെടിനിർത്തലിനുള്ള നയതന്ത്രശ്രമങ്ങൾ തുടരുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനു ചർച്ച നടന്നുവരികയാണെന്ന് ട്രംപ് പറഞ്ഞു. ലബനനെ ആക്രമിക്കരുതെന്ന മുന്നറിയിപ്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവഗണിച്ചതിൽ ട്രംപ് കടുത്ത രോഷത്തിലാണ്. ലബനനുനേർക്കുള്ള ആക്രമണമാണ് യുഎസ്-ഇറാൻ സമാധാനകരാർ യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസം.
International
ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ മിസൈൽ വർഷം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ സൈനിക നീക്കം തുടങ്ങിയത്. തുടർന്ന് പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ച് വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.
International
ടെൽ അവീവ്: ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രയേൽ പൂർണമായും ഒരുങ്ങിയതായാണ് വിവരം.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
International
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.
International
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ. കരസേന ലബനന്റെ ഉള്ളിലേക്കു കടന്നുകയറിയതിനു പിന്നാലെ തീരനഗരമായ ഹൈയഫയിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതോടെയാണു ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്.
ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്ന് ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ലബനനിൽ ഞായറാഴ്ച രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയക്കാരനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ലബനനിൽനിന്നുള്ള രണ്ടു മിസൈലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഞായറാഴ്ച വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. ഇതിനിടെ ഇസ്രയേലും ലബനനും തമ്മിലുള്ള യുദ്ധം ശമിപ്പിക്കാൻ അമേരിക്ക പുതിയ നയതന്ത്ര നീക്കവുമായി രംഗതെത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഹിസ്ബുള്ള ഇസ്രയേലിനെതിരായ എല്ലാ ആക്രമണങ്ങളും നിർത്തുകയും ഇസ്രയേൽ ബെയ്റൂട്ടിലെ സൈനിക പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ക്രമേണ സംഘർഷം കുറയ്ക്കുകയും വേണമെന്നാണ് റൂബിയോ നിർദേശിച്ചിരിക്കുന്നത്.
ജോസഫ് ഔൺ ഈ നിർദേശത്തോട് യോജിച്ചെങ്കിലും ഇസ്രയേൽ ആദ്യം എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണമെന്ന് ലെബനീസ് പാർലമെന്റ് സ്പീക്കർ നബിഹ് ബെറി ആവശ്യപ്പെട്ടു. ഇതോടെ ചർച്ച വീണ്ടും വഴിമുട്ടിയിരിക്കുകയാണ്.
International
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ സായുധവിഭാഗം തലവൻ മുഹമ്മദ് ഒദേയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ചൊവ്വാഴ്ച ഗാസ സിറ്റിയിലെ ഇയാളുടെ അപ്പാർട്ട്മെന്റിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഒദേയുടെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു പുറമേ മറ്റു മൂന്നു പേർകൂടി കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്നാണു ഗാസ ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്.
നഗരമധ്യത്തിൽ തിരക്കേറിയ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലെ മൂന്നു നിലകളിൽ ഒരേ സമയം വിവിധ ദിശകളിൽനിന്ന് അഞ്ചു മിസൈലുകൾ പതിച്ചുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ബ്രകീദിനോടനുബന്ധിച്ച് മാർക്കറ്റിൽ ധാരാളം പേരുണ്ടായിരുന്നു.
2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ഒദേയെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
ഒദേ ഒളിച്ചുകഴിഞ്ഞ കെട്ടിടങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഭീകരാക്രമണത്തിൽ പങ്കെടുത്തയാളും ഒദേയുടെ അനുയായിയുമായ മറ്റൊരാളുടെ താമസസ്ഥലവും ആക്രമണത്തിൽ നശിച്ചു.
ഒദേയുടെ മുൻഗാമിയായ ഇസ് അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രേലി സേന ഈ മാസം 15ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. അതേസമയം, ഇയാളുടെ പിൻഗാമിയായി ഒദേ നിയമിക്കപ്പെട്ടുവെന്നു സ്ഥിരീകരിക്കാൻ ഹമാസ് തയാറായിട്ടില്ല.
International
ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
ലബനന്റെ കിഴക്കൻ ബെക താഴ്വരയിലും മറ്റ് ഭാഗങ്ങളിലും ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടാൻ തീരുമാനിച്ചെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. കിഴക്കൻ ലബനനിലെ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെക്കാ താഴ്വരയിലെ മഷ്ഘര ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ശുഭ സൂചനയുമായി ഇറാൻ രംഗത്ത്. ആണവായുധം നിർമിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണമായും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഇറാൻ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാന്റെ നിലപാട് സഹായകരമാണെന്നാണ് വിലയിരുത്തൽ.
International
ടെഹ്റാൻ: അമേരിക്കയുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കപ്പെടുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ ഉറപ്പുനൽകി ഇറാൻ. ഹിസ്ബുള്ളയെ യാതൊരു കാരണവശാലും കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ഇറാൻ ഇതുസംബന്ധിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറലിന് പ്രത്യേക സന്ദേശം അയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം അമേരിക്കയുമായി സമവായത്തിലേക്ക് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂലമായ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്രോതസുകൾ ആദ്യം തന്നെ വിട്ടുനൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ. വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
International
ജറൂസലെം: ബെത്ലഹേമിൽ സേവനം ചെയ്തുവന്ന ജോർദാൻ സ്വദേശിയായ കത്തോലിക്കാ വൈദികനെ ഇസ്രയേൽ പുറത്താക്കി.
വീസ റദ്ദാക്കിയതിനെത്തുടർന്ന് ഫാ. ലൂയിസ് സൽമാന് എന്ന വൈദികനാണ് സ്വദേശത്തേക്കു മടങ്ങിയത്. ഈശോമിശിഹായുടെ ജനനം ഇടയന്മാർക്കു വെളിപ്പെടുത്തിയ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിലായിരുന്നു ഫാ. ലൂയിസ് ശുശ്രൂഷ ചെയ്തിരുന്നത്.
പലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലയിൻ എന്നനിലയിൽ ഫാ. ലൂയിസ് മേഖലയിലെ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. യുവജനസ്വാധീനവും അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളും ഇസ്രയേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചതായും ഇതു വൈദികന്റെ വീസ റദ്ദാക്കാന്‍ കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.
വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ, ക്രിസ്തീയ പ്രതീകങ്ങള്ക്കുനേരേയുള്ള ആക്രമണങ്ങള്‍ തുടങ്ങി വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്കുനേരേ വിവിധ ഭീഷണികള്‍ ഉയരുന്നതിനിടെയാണ് ഇസ്രായേല്‍ ഭരണകൂടം വൈദികനെ പുറത്താക്കിയിരിക്കുന്നത്.
International
ജെറൂസലേം: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യസർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിന് പ്രാഥമികാംഗീകാരം. ബുധനാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 110 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ആരും ഇതിനെതിരെ വോട്ട് ചെയ്തില്ല. ഇതോടെ രാജ്യത്ത് പ്രഖ്യാപിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേറി.
ഒക്ടോബർ 27-നായിരുന്നു ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നീക്കത്തോടെ സെപ്റ്റംബറിലോ ഒക്ടോബർ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടന്നേക്കും. സഖ്യകക്ഷികൾ കൈവിട്ടത് തിരിച്ചടിയായി ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 76-കാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത സമ്മർദമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
അൾട്രാ-ഓർത്തഡോക്സ് (യഹൂദ മതമൗലികവാദി) വിഭാഗത്തിലെ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് സ്ഥിരമായ ഇളവ് നൽകുന്ന നിയമം പാസാക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേത്തുടർന്ന് നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച് സഖ്യകക്ഷികളായ 'ഷാസ്, 'യുണൈറ്റഡ് തോറ ജൂഡായിസം' എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങുകയും പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിനെ അനുകൂലിക്കുകയുമായിരുന്നു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്ക തങ്ങളുടെ അയൽരാജ്യങ്ങളെ ആക്രമിച്ച ശേഷം പഴി ഇറാനുമേൽ കെട്ടിവയ്ക്കുകയാണെന്നാണ് ആരോപണം.
യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി.
ബറക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് പാക്കിസ്ഥാൻ വീണ്ടും സജീവ ചർച്ചകളിലേക്ക് കടക്കുന്നു. സമാധാന ചർച്ചകൾക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിക്ക് ഇറാനിലെത്തി.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് മൊഹ്സിൻ നഖ്വിക്കിന്റെ ദ്വിദിന ഇറാൻ സന്ദർശനം. ടെഹ്റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിയെ ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി സ്വീകരിച്ചു. ഇതോടെ വീണ്ടും പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാകുകയാണ്.
പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചർച്ചകൾക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
International
ടെൽ അവീവ്: ഹമാസിന്റെ സൈനിക മേധാവി ഇസ അൽ ദിൻ അൽ ഹദ്ദാദ് ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ. വെള്ളിയാഴ്ച ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ അവകാശവാദം.
ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ കൂടിയാണ് കൊല്ലപ്പെട്ട ഹദ്ദാദ് എന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസ് സൈനിക മേധാവി ആയിരുന്ന മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ തലപ്പത്തെത്തുന്നത്. ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടങ്ങൾ പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദ് ആയിരുന്നതായും ഐഡിഎഫ് അറിയിച്ചു.
ബന്ദികളെ ഉപയോഗിച്ച് മനുഷ്യകവചം തീർത്താണ് ഹദ്ദാദ് ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ ആരോപിക്കുന്നു. 1980കളിൽ ആണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
International
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ - ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടി. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിനു ധാരണയായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മേയ് 29ന് പെന്റഗണിൽ ഇസ്രായേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ഈ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്പര പരമാധികാരം, പ്രദേശിക സമഗ്രത, പൂർണമായ അംഗീകരിക്കൽ, അതിർത്തിയിലെ സുരക്ഷ സ്ഥാപിക്കൽ തുടങ്ങിയവ മുന്നോട്ടു കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നെന്ന് ടോമി പിഗോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ തയാറാണെന്ന് റിപ്പോർട്ടുകൾ. 'വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണമായാണ് നിലപാടെന്നാണ് വിവരം. എന്നാൽ ആണവനിലയങ്ങൾ തകർക്കണമെന്ന അമേരിക്കൻ നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്നും ഇറാൻ ആവശ്യപ്പെടും. യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്നുമായിരുന്നു അമേരിക്ക കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ.
എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഇറാന്റെ ആദ്യ പ്രതികരണം സ്വീകാര്യമല്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ അമേരിക്ക വെളിപ്പെടുത്തിയിരുന്നില്ല.
International
വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്.
ഒറ്റപ്പേജുള്ള ധാരണപത്രത്തിലൂടെയാണ് ആദ്യഘട്ടത്തിൽ സന്ധിയായത്. ഇതിനുപിന്നാലെ ഉപരോധങ്ങൾ നീക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം പുനഃരാരംഭിക്കാനുമാണ് തീരുമാനം. ഇറാന് മേലുള്ള ഉപരോധങ്ങൾ അമേരിക്ക ഘട്ടംഘട്ടമായി നീക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയാകുന്നതോടെ ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കേണ്ടി വരും. അതേസമയം യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് ഇറാനെതിരെ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള്‍ പശ്ചിമേഷ്യയെ സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്‍ഷം ഗള്‍ഫ് മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്നതിനായി 18,100 കോടി രൂപയുടെ അടിയന്തര വായ്പാ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം' അംഗീകരിച്ചത്.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഇന്ധനവില വർധനവും വിതരണ ശൃംഖലയിലെ തടസങ്ങളും നേരിടുന്ന എയർലൈനുകൾക്കും എംഎസ്എംഇകൾക്കും ഈ സഹായം ലഭിക്കും. വ്യവസായങ്ങൾ തകരാതിരിക്കാനും തൊഴിൽ നഷ്ടം ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എംഎസ്എംഇകൾക്ക് 100 ശതമാനവും എയർലൈനുകൾക്കും മറ്റുള്ളവർക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി സർക്കാർ നൽകും. 2027 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ ഘട്ടത്തിൽ ലിക്വിഡിറ്റി (പണ ലഭ്യത) ഉറപ്പാക്കുന്നതിലൂടെ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അഭിപ്രായപ്പെട്ടു.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസിൽ അമേരിക്കയിലെ ഇസ്രേലി, ലബനീസ് അംബാസഡർമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തീരുമാനമുണ്ടായത്.
ലബനനിലെ ഇറാൻപക്ഷ ഹിസ്ബുള്ള തീവ്രവാദികളും ഇസ്രേലി സേനയും തമ്മിലാണ് സംഘർഷം. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പല തവണ ഇരു പക്ഷവും കരാർ ലംഘിച്ചു.
ഏപ്രിൽ 17നു പ്രഖ്യാപിച്ച ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ധാരണ തിങ്കളാഴ്ച അവസാനിരിക്കേയാണ് മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയത്. വാഷിംഗ്ടണിൽ ഏതാനും ആഴ്ചയ്ക്കകം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലബനീസ് പ്രസിഡന്റ് ജോസഫ് ഔണും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലബനനൊപ്പം പ്രവർത്തിക്കുെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. "ഞങ്ങൾക്ക് ലബനനുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളില്ല. നിസാര അതിർത്തി തർക്കങ്ങൾ മാത്രമാണുള്ളത്. അതു പരിഹരിക്കാനാകും’- സാർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുള്ള തീവ്രവാദികൾ ഇറാക്കിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ തീവ്രവാദികളടക്കം 2300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്. പത്തു ലക്ഷം പേർ പലായനം ചെയ്തു.
ലബനനിലേക്കു കടന്നുകയറി കരയുദ്ധം ആരംഭിച്ച ഇസ്രയേൽ ഡസൻകണക്കിന് ലബനീസ് പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്തു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായേക്കുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായാണ് ട്രംപ് അറിയിച്ചത്. ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദേശം.
കടലിടുക്ക് വൃത്തിയാക്കുന്ന മൈൻ സ്വീപ്പറുകളുടെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു.
ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരിക്കേറ്റു.
International
ജെറുസലേം: ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു.
ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്.
നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാമെന്നും നെതന്യാഹു പറഞ്ഞു.
International
ടെഹ്റാൻ: പത്തു ദിന വെടിനിർത്തൽ നിലവിൽ വന്നതോടെ തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. നാവിക ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇറാന്റെ നീക്കം. ലെബനനിൽ വെടിനിർത്തൽ കരാറായതിനെ തുടർന്ന് വെള്ളിയാഴ്ച ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തിരുന്നു.
എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക തയാറായില്ല. ഇതോടെയാണ് ഈ പാത വീണ്ടും അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപിക്കുന്ന ഇറാൻ സൈന്യം മേഖലയിൽ കർശനമായ നിരീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുത്തു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നും പാതയുടെ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ വ്യക്തമാക്കി.
ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് സൈന്യം അറിയിച്ചു. ഇനി ഐആർജിസി അനുമതി നൽകുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഈ കപ്പലുകൾ നിശ്ചിത ടോൾ നൽകണമെന്നും ഇറാൻ പാർലമെന്ററി സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി വ്യക്തമാക്കി.
അതേസമയം ട്രംപ് അവകാശപ്പെട്ട അർത്ഥത്തിൽ യുറേനിയം കൈമാറുന്നതിനോ ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനോ തങ്ങൾ തയാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ബുധനാഴ്ച്ചക്കുള്ളിൽ ധാരണയായില്ലെങ്കിൽ ബോംബിംഗ് തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതിനിടെ ഇറാൻ-യുഎസ് പ്രതിനിധികൾ തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ഞായറാഴ്ച തന്നെ പാക്കിസ്ഥാനിലെത്തും.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ആശ്വാസം നൽകിക്കൊണ്ട് ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപിന്റെ നിർണായക ഇടപെടൽ.
34 വർഷത്തിന് ശേഷം ആദ്യമായാണ് ഇസ്രായേലും ലെബനനും വാഷിംഗ്ടണിൽ വെച്ച് നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലായിരുന്നു ഈ ചർച്ചകൾ നടന്നത്.
പ്രാദേശിക സമയം വൈകുന്നേരം 5 മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ഈ പത്ത് ദിവസത്തിനുള്ളിൽ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾ നടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല സംഘത്തിനാണ് സമാധാന ചർച്ചകൾ ഏകോപിപ്പിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
International
ന്യൂഡൽഹി: ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ അനിശ്ചിതത്വത്തിൽ. യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കേണ്ട കാലയളവുമായി ബന്ധപ്പെട്ട തർക്കമാണു ചർച്ചകൾ ലക്ഷ്യം കാണാതെപോയത്.
ഇറാൻ നടത്തുന്ന ആണവ പ്രവർത്തനങ്ങൾ 20 വർഷത്തേക്ക് നിർത്തിവയ്ക്കാൻ അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, അഞ്ചു വർഷത്തിലധികം സമ്മതിക്കാനാവില്ലെന്ന് ഇറാൻ കടുത്ത നിലപാടെടുത്തതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്.
യുറേനിയം സമ്പുഷ്ടീകരണത്തിനു പുറമെ, ആഗോള ഊർജ വിതരണത്തിന്റെ പ്രധാനകേന്ദ്രമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാനു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നീക്കുന്നതും ചർച്ചാവിഷയമായി. നിലവിൽ ഇറാൻ ഉപരോധിച്ചിരിക്കുന്ന കടലിടുക്ക് തുറക്കുമെന്ന് അമേരിക്ക ഉറപ്പിച്ചു പറഞ്ഞു.
എന്നാൽ, മുന്‍പ് ജനീവയിൽ നടന്ന ചർച്ചകൾക്കിടെ അമേരിക്കയും ഇസ്രയേലും ചേർന്നു നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി, വാഷിംഗ്ടണിന്റെ വാഗ്ദാനങ്ങളിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സംശയം പ്രകടിപ്പിച്ചു.
ഇസ്ലമാബാദിലെ സെറീന ഹോട്ടലിൽ അതീവ സുരക്ഷയോടെയായിരുന്നു കൂടിക്കാഴ്ച. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ചർച്ചകളിൽ പങ്കെടുത്തു.
20 മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ഒരു ഘട്ടത്തിൽ 80 ശതമാനത്തോളം ധാരണയിൽ എത്തിയെങ്കിലും, സുപ്രധാന തീരുമാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരുവിഭാഗവും തുടർന്നതു തിരിച്ചടിയാകുകയായിരുന്നു.
ഇറാൻ ഒരിക്കലും ആണവായുധം നിർമിക്കില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണു ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ആണവ വിഷയത്തിനു പുറമെ സുരക്ഷാ ഉറപ്പുകളും ഉപരോധങ്ങൾ പൂർണമായി നീക്കുന്നതും ഉൾപ്പെടുന്ന വിപുലമായ കരാറാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്നത്.
ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാംഘട്ട ചർച്ചകളെക്കുറിച്ച് ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുനടന്ന ഉന്നതതല ചർച്ചയാണിത്.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാനാകാതെ ഇറാൻ. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും നിലവിൽ അതിന് സാധിക്കാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷം രൂക്ഷമായിരുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസിൽ സ്ഥാപിച്ച മൈനുകളാണ് ഇതിനുകാരണം. നിലവിൽ മൈനുകളുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച് ഇറാന്റെ പക്കൽ വിവരങ്ങളൊന്നുമില്ല.
സ്ഥാപിച്ച മൈനുകളിൽ പലതും സ്ഥാനം മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലായിരുന്നു സജീകരിച്ചിരുന്നത്. ഇതോടെ മൈനുകളുടെ നിലവിലെ സ്ഥാനം കണ്ടെത്തുന്നത് അസാധ്യമായി മാറിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ മൈനുകൾ പാകിയത്
കൃത്യമായ ആസൂത്രണമില്ലാതെ അശാസ്ത്രീയമായി ഇറാൻ മൈനുകൾ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തലുകൾ. ഇസ്ലാമാബാദിൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കെ മൈനുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഇറാന് തിരിച്ചടിയാണ്.
പ്രധാന പാതയിൽ മൈനുകൾ ഉള്ളതിനാൽ കപ്പലുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ ബദൽ പാതകൾ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർദേശിക്കപ്പെട്ട പുതിയ പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ നിലവിൽ അനുവാദമുള്ളൂ.
Kerala
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾക്കു പാക്കിസ്ഥാനിൽ തുടക്കം. യുഎസ്ഇറാൻ പ്രതിനിധികളുടെ ചർച്ച ഇന്നു രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തലാണു ചർച്ചകൾക്കു വഴിതുറന്നത്.
അമേരിക്കയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാനിലേക്കു തിരിക്കും മുൻപ് വാൻസ് മാധ്യമങ്ങളോടു പ്രതികരിച്ചു. ഇറാൻ പക്ഷത്തുനിന്നു പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന പതിനഞ്ചിന നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ചർച്ചകൾ എന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറുക, സൈനിക ശേഷിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, സമുദ്ര വ്യാപാരത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക തുടങ്ങിയ കർശന നിർദേശങ്ങൾ ഇതിലുണ്ടെന്നാണു സൂചന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം വലിയ വെല്ലുവിളിയായി തുടരുന്നു. ഹിസ്ബുള്ളയ്ക്കുനേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ ചർച്ചകളുടെ അന്തരീക്ഷത്തെ ബാധിക്കുന്നുണ്ട്. നിലവിലെ വെടിനിർത്തൽ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും മധ്യസ്ഥരായ പാകിസ്ഥാനും വാദിക്കുമ്പോൾ, ലെബനൻ കരാറിന്റെ പരിധിയിൽ വരുന്നില്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രയേലും.
ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെയും വിദേശ രാജ്യങ്ങളിൽ മരവിപ്പിക്കപ്പെട്ട ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകാതെയും ചർച്ചകൾ തുടങ്ങാനാവില്ലെന്ന് ഇറാൻ സ്പീക്കർ ഘാലിബാഫ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയില്ലെങ്കിൽ വെടിനിർത്തൽ കരാർ തകരുമെന്നു വാൻസ് മുന്നറിയിപ്പ് നൽകി. കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് നികുതി ഏർപ്പെടുത്തരുതെന്നു ട്രംപും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.
ഇറാന്റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.
International
ജെറുസലേം: ഇസ്രയേൽ-ലബനൻ സംഘർഷത്തിൽ ചർച്ചയാകാമെന്ന് ബെഞ്ചമിൻ നെതന്യാഹു. ലെബനൻ സർക്കാരുമായി എത്രയും വേഗം ചർച്ചകൾ ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
സായുധ സംഘടനയായ ഹിസ്ബുള്ളയെ നിരായുധീകരിക്കുക എന്നതിനാണ് ചർച്ചയിൽ ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചർച്ച നടപടികളുമായി മുന്നോട്ട് പോകാൻ മന്ത്രിസഭയ്ക്ക് നിർദേശം നൽകിയതായി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബെയ്റൂട്ടിനെ സൈനികമുക്തമാക്കാനുള്ള ലെബനൻ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രയേൽ സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
ലബനനിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി പ്രധാനമന്ത്രി നവാഫ് സലാം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ ചർച്ചയ്ക്ക് തയാറായത്.
International
ടെൽഅവീവ്: ഇറാനുമായുള്ള രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനയല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താത്കാലിക വെടിനിർത്തൽ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇടത്താവളം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തെത്തിക്കുക എന്ന പ്രധാന ലക്ഷ്യം ഒന്നുകിൽ നയതന്ത്രത്തിലൂടെയോ അല്ലെങ്കിൽ സൈനിക ശക്തിയിലൂടെയോ നടപ്പിലാക്കും. ഇസ്രയേലും അമേരിക്കയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും നെതന്യാഹു വ്യക്തമാക്കി.
തങ്ങളുടെ വിരൽ ഇപ്പോഴും ട്രിഗറിൽ തന്നെയാണെന്നും സൈന്യം ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ തയാറാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. ഇറാന്റെ മിസൈൽ ശേഖരം മാത്രമല്ല അവ നിർമിക്കാനുള്ള ശേഷിയും തകർത്തുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
ഉഗ്രആക്രമണം
ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്. ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു. നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ള കരാറിലില്ല
റാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു. ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
തുറക്കണമെന്നു യുഎസ്
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാക്കി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽനിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
International
വാഷിംഗ്ടൺ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിന് പിന്നാലെ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി സഹകരിച്ച് ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങൾ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തീയതി മുതൽ അവയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് അറിയിച്ചു.
International
ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിലെ വെടിനിർത്തൽ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയ്യുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ പൂർണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെയാണ് രണ്ട് ആഴ്ചത്തെ വെടിനിർത്തലിന് യുഎസ് അംഗീകാരം നൽകിയത്.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായും വെള്ളിയാഴ്ച മുതൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ അറിയിച്ചു.
എന്നാൽ ഇപ്പോഴത്തെ നീക്കം യുദ്ധം അവസാനിക്കുന്നതായി സൂചിപ്പിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടായാൽ അതേ നാണയത്തിൽ നേരിടുമെന്നും മസൂദ് പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: ലോകം മുൾമുനയിൽനിന്ന നിമിഷങ്ങൾ പിന്നിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തേക്കു വെടി നിർത്തൽ പ്രഖ്യാപിച്ചതോടെ ലോകം ആശ്വാസത്തിൽ. ഇതിന്റെ പ്രതിഫലനമെന്ന വിധം ഒാഹരിവിപണികളിൽ കുതിപ്പുണ്ടായി. എണ്ണവിലയിലും കുറവുണ്ടായി.
താത്കാലിക വെടിനിർത്തൽ മിഡിൽ ഈസ്റ്റിലെ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും രണ്ടാഴ്ചത്തേക്ക് അറുതിവരുത്തുമെന്നു കരുതുന്നു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ സംഘർഷം ലഘൂകരിക്കാൻ ഇറാൻ മുന്നോട്ടുവച്ച പത്തു നിർദേശങ്ങൾ യുഎസ് അംഗീകരിച്ചില്ലെങ്കിലും അവയിൽ ചർച്ചയാകാമെന്നു സമ്മതിച്ചതോടെയാണ് യുദ്ധം താത്കാലികമായി നിർത്താൻ വഴിതെളിഞ്ഞത്.
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളിൽ ഈ നിർദേശങ്ങൾ പരിഗണിക്കപ്പെടും. ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് പ്രകാരം ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ഇവ:
ആക്രമണരഹിത കരാർ: അമേരിക്കയും ഇറാനും തമ്മിൽ പരസ്പരം ആക്രമിക്കില്ലെന്ന കരാറിൽ ഏർപ്പെടുക.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം: ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം തുടരുക.
ആണവോർജ അവകാശം: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കുക.
അമേരിക്കൻ ഉപരോധങ്ങൾ നീക്കൽ: ഇറാനുമേൽ അമേരിക്ക നേരിട്ട് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ പ്രാഥമിക ഉപരോധങ്ങളും പിൻവലിക്കുക.
സെക്കൻഡറി ഉപരോധങ്ങൾ പിൻവലിക്കൽ: ഇറാനുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക.
യുഎൻ പ്രമേയങ്ങൾ റദ്ദാക്കൽ: ഇറാനെതിരെയുള്ള എല്ലാ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളും അവസാനിപ്പിക്കുക.
ഐഎഇഎ പ്രമേയങ്ങൾ അവസാനിപ്പിക്കുക: അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി (IAEA) ബോർഡ് ഇറാനെതിരെ പാസാക്കിയ എല്ലാ പ്രമേയങ്ങളും റദ്ദാക്കുക.
നഷ്ടപരിഹാരം നൽകുക: ഉപരോധങ്ങളും ആക്രമണങ്ങളും മൂലം ഇറാനുണ്ടായ നാശനഷ്ടങ്ങൾക്കു നഷ്ടപരിഹാരം നൽകുക.
സൈനിക പിന്മാറ്റം: മേഖലയിൽനിന്ന് (മിഡിൽ ഈസ്റ്റ്) യുദ്ധ സജ്ജരായ അമേരിക്കൻ സൈനികരെ പൂർണമായും പിൻവലിക്കുക.
സർവതല യുദ്ധവിരാമം: ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഉൾപ്പെട്ട എല്ലാ പോരാട്ടങ്ങളും അവസാനിപ്പിക്കുക.
എത്രത്തോളം? വ്യക്തതയില്ല
ഈ നിർദേശങ്ങളൊന്നും യുഎസ് അംഗീകരിച്ചതായി സ്ഥിരീകരണമില്ല. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ സമ്മതിച്ചതോടെ യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു എന്നതു മാത്രമാണ് അമേരിക്ക നൽകിയിരിക്കുന്ന സ്ഥിരീകരണം. ഇറാൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങളിലുള്ള ചർച്ചകൾ വിപുലമായ ഒരു സമാധാന കരാറിന് അടിത്തറയായേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള "ഏതാണ്ടെല്ലാ" പ്രധാന പ്രശ്നങ്ങളിലും തത്വത്തിൽ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും ഉപരോധങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിലും സൈനിക പിന്മാറ്റത്തിലും ഇറാന്റെ ആവശ്യങ്ങൾ എത്രത്തോളം അംഗീകരിക്കാൻ വാഷിംഗ്ടൺ തയാറാകുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇറാനിലെ ഇന്ത്യക്കാർക്ക് കർശന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അവിടെത്തന്നെ തുടരാനാണ് നിർദേശം.
സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും യാത്രകൾ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ എന്നും നിർദേശിക്കുന്നു. ഇന്ത്യക്കാർ വീടിനുള്ളിൽ തുടരണമെന്നും വൈദ്യുത- സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങൾ എന്നിവയുടെ മുകൾ നിലകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
International
ടെഹ്റാൻ: ഇറാനെ പൂർണമായും തകർക്കുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുമായുള്ള എല്ലാതരത്തിലുമുള്ള ചർച്ചകളും ഉപേക്ഷിച്ച് ഇറാൻ. അമേരിക്കയുമായുള്ള ആശയവിനിമയങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കാനും ഇറാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും അവസാനിപ്പിക്കുമെന്ന ഭീഷണിയെ തുടർന്നാണ് എല്ലാ ചർച്ചകളും അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നേരിട്ടോ മധ്യസ്ഥർ മുഖേനയോ ഇനി അമേരിക്കയുമായി ചർച്ചയൊന്നും വേണ്ടെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കൻ ഭീഷണിക്ക് പിന്നാലെ 14 ദശലക്ഷം പൗരന്മാർ മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകാൻ തയാറാണെന്ന് ഇറാൻ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതിനിടെ ഇറാനിൽ അമേരിക്കയും ഇസ്രയേലും കനത്ത ആക്രമണം ആരംഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇറാനിൽ ചൊവ്വാഴ്ച രാത്രിയോടെ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച പോസ്റ്റിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താൻ അത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത് മിക്കവാറും നടക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇപ്പോൾ തങ്ങൾ പൂർണമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി തങ്ങളെ തേടിയെത്തും. 47 വർഷത്തെ അതിക്രമം, അഴിമതി എന്നിവയക്ക് അന്ത്യം കുറിക്കുമെന്നും ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാന്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർന്നു. ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നത്. ഖൊറാസാന്‍ ജൂതവിഭാഗക്കാരുടെ പ്രധാന ദേവാലയമാണ് റാഫി നിയ സിനഗോഗ്.
സിനഗോഗിന് സമീപത്തെ ജനവാസ മേഖലയിലേക്ക് ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്ന് ഇറാന് വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു.
രാത്രിയോടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലായി 15 പേര് കൊല്ലപ്പെട്ടതായും ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിൽ സിനഗോഗിന് സമീപത്തെ കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇറാനിൽ ആയിരത്തിലേറെ ജൂതവിഭാഗക്കാര്‍ കഴിയുന്നുണ്ട്. തങ്ങളുടെ പുരാതനവും പവിത്രവുമായ സിനഗോഗുകളില്‍ ഒന്ന് അവര്‍ തകര്‍ത്തു. തോറ ചുരുളുകള്‍ അവശിഷ്ടങ്ങള്ക്കിടയിലായെന്നും ഇറാനിലെ ഇസ്ലാമിക് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലെ ജൂത പ്രതിനിധിയായ ഹുമയൂണ്‍ സമേഹ് പ്രതികരിച്ചു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്ത്യശാസനം നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയാറായി 14 ദശലക്ഷത്തിലധികം ഇറാനിയൻ പൗരന്മാർ സന്നധമാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഇറാനുവേണ്ടി തന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്. താൻ ഇപ്പോഴും അങ്ങനെയാണ്. ഇനിയും അങ്ങനെ തുടരുമെന്നും പെസെഷ്കിയാൻ എക്സിൽ കുറിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനിൽ സർവനാശം വിതയ്ക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ചൊവ്വാഴ്ചയാണ് അമേരിക്ക ഇറാന് മുന്നിൽ വച്ചിരുന്ന സമയപരിധി അവസാനിക്കുക. എന്നാൽ സമയപരിധി അടുത്തിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാനായി സർക്കാർ നടത്തുന്ന ഈ നീക്കം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
ചൊവ്വാഴ്ച രാത്രിയോടെ കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ: അന്ത്യശാസനവും സമയപരിധിയും നൽകുന്നതു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ഹരമാക്കി മാറ്റിയിരിക്കുകയാണോയെന്ന് സംശയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ചൊവ്വാഴ്ചയ്ക്കു ശേഷം ഇറാനുമേൽ നരകം പെയ്യുമെന്നാണ് ഏറ്റവുമൊടുവിൽ അദ്ദേഹം പുറപ്പെടുവിച്ചിരിക്കുന്ന അന്ത്യശാസനം.
എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇതുപോലെ നിരവധി സമയപരിധികളും അന്ത്യശാസനവും ട്രംപ് പുറപ്പെടുവിക്കുകയും പിന്നീട് തിരുത്തുകയുംചെയ്തിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോർമുസിനെച്ചൊല്ലിയുള്ള അന്ത്യശാസനം അങ്ങനെയാകുമോയെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ലോകം.
കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപ് ഇറാനു പല "സമയപരിധികൾ" (deadlines) വയ്ക്കുകകയും എന്തെങ്കിലും ന്യായം പറഞ്ഞ് അവ മാറ്റുകയും ചെയ്തിട്ടുണ്ട്. അവ ഇങ്ങനെ:
സമയപരിധി 1: മാർച്ച് 21ന് ട്രംപിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, 48 മണിക്കൂറിനുള്ളിൽ ഇറാൻ ജലപാത തുറന്നില്ലെങ്കിൽ വലിയ നിലയങ്ങൾ മുതൽ അവരുടെ പവർ പ്ലാന്റുകൾ "ആക്രമിച്ചു തകർക്കും'.
സമയപരിധി 2: രണ്ടു ദിവസത്തിനു ശേഷം, ഇരുരാജ്യങ്ങളും തമ്മിൽ "വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ" നടന്നുവെന്നും ഊർജ നിലയങ്ങൾക്കു നേരെയുള്ള ആക്രമണം അഞ്ചു ദിവസത്തേക്കു മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.
സമയപരിധി 3: മാർച്ച് 27ന്, ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഊർജനിലയങ്ങൾ ആക്രമിക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടിവയ്ക്കുന്നതായി ട്രംപ് അറിയിച്ചു. ഇതോടെ സമയപരിധി ഏപ്രിൽ ആറിലേക്കു മാറി. എന്നാൽ, ഇങ്ങനെയൊരു അഭ്യർഥന തങ്ങൾ നടത്തിയിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം.
48 മണിക്കൂർ മുന്നറിയിപ്പ്: ഏപ്രിൽ 6 എന്ന സമയപരിധി അടുത്തെത്തിയതോടെ, കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം വീണ്ടും മുന്നറിയിപ്പ് നൽകി. "എല്ലാ നരകതുല്യമായ ആക്രമണങ്ങളും' അഴിച്ചുവിടുന്നതിന് മുൻപ് ഇറാനു മുന്നിൽ ഇനി "48 മണിക്കൂർ' മാത്രമേ ഉള്ളൂ എന്നായിരുന്നു ഭീഷണി.
ഏറ്റവും പുതിയ ഭീഷണി: ഞായറാഴ്ച പങ്കുവച്ച, അസഭ്യവാക്കുകൾ നിറഞ്ഞ ഒരു പോസ്റ്റിൽ ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. "ചൊവ്വാഴ്ച പവർ പ്ലാന്റ് ദിനവും പാലം ദിനവും ആയിരിക്കും' എന്ന് അദ്ദേഹം കുറിച്ചു. പിന്നീട് മറ്റൊരു പോസ്റ്റിൽ "ചൊവ്വാഴ്ച രാത്രി, ഈസ്റ്റേൺ ടൈം 8:00 ന്!" എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും ഇത്തവണ ട്രംപിന്റെ ഭീഷണിയെ ഇറാനും വെറുതെ തള്ളുന്നില്ല. പവർ പ്ലാന്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ അവർ ആരംഭിച്ചതായി സൂചനയുണ്ട്. വൈദ്യുതിനിലയങ്ങൾക്കു ചുറ്റും മനുഷ്യചങ്ങല തീർക്കാൻ ഭരണകൂടം ആഹ്വാനംചെയ്തിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിൽ തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ വൈമാനികനെ ഇറേനിയൻ സൈന്യത്തിന്റെയോ ആളുകളുടെയോ പിടിയിൽപ്പെടാതെ രക്ഷിക്കാൻ ഇവിടേക്കുള്ള റോഡുകൾ അമേരിക്കൻ സൈന്യം തകർത്തതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
വൈമാനികൻ ഒളിച്ചിരുന്ന മേഖലയിലേക്കുള്ള റോഡുകളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത്. യുദ്ധവിമാനങ്ങളും കമാൻഡോകളുമൊക്കെയായി വൻ സന്നാഹത്തോടെ അമേരിക്കൻ സൈന്യം നടത്തിയ ഒാപ്പറേഷനിലാണ് ഇറാനിൽ അകപ്പെട്ട അമേരിക്കൻ വൈമാനികനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.
ദുഷ്കര സാഹചര്യം
മധ്യ ഇറാനിലെ എസ്ഫഹാൻ പ്രവിശ്യയിൽ വിമാനം തകർന്നതിനു പിന്നാലെ രക്ഷപ്പെട്ട അമേരിക്കൻ വൈമാനികൻ മലനിരകളിലെ പാറയിടുക്കുകളിലാണ് ഒളിച്ചുകഴിഞ്ഞതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുഷ്കര സാഹചര്യങ്ങളെ അതിജീവിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള സൈനികൻ തന്റെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് അമേരിക്കൻ സേനയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. യുഎസ് കമാൻഡോകളും സൈനികരും മേഖലയിൽ തെരച്ചിലിന് ഇറങ്ങി. മലകളും മറ്റുമുള്ള മേഖലയിലെ ഭൂപ്രത്യേകതയും ദൗത്യം ദുഷ്കരമാക്കി.
റോഡുകളിൽ ഗർത്തം
റോഡുകളിൽ ഡസൻ കണക്കിന് ഗർത്തങ്ങൾ രൂപപ്പെട്ടതായി എയർബസ് പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. തകരാറിലായതിനെത്തുടർന്ന് യുഎസ് സൈന്യം സ്വന്തം വിമാനം നശിപ്പിച്ച വിജനമായ ഒരു എയർസ്ട്രിപ്പിന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിലായി കുറഞ്ഞത് 28 ഗർത്തങ്ങളെങ്കിലും കാണാം. റോഡുകളിൽ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെട്ട ഈ ഗർത്തങ്ങൾക്ക് ഏകദേശം ഒൻപതു മീറ്റർ വീതിയുണ്ട്. റോഡുകളുടെ ഗതാഗതം പൂർണമായും തടസപ്പെടുത്തുന്ന രീതിയിൽ അതീവ കൃത്യതയോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നത്.
മലനിരകളിൽ ഒളിച്ചിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് എത്തുന്നതിന് മുന്നോടിയായി, ഇറാനിയൻ സൈന്യത്തിന് അവിടെ എത്താൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് വിമാനങ്ങൾ ആ പ്രദേശത്ത് ആക്രമണം നടത്തിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
നിരാശയിൽ ഇറാൻ സേന
ഇതിനിടെ, വൈമാനികനെ പിടികൂടുന്നവർക്ക് ഇറാൻ സൈന്യം വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സൈന്യവും ഗോത്രസേനകളും നാട്ടുകാരുമൊക്കെ സൈനികനായി തെരച്ചിലും ആരംഭിച്ചു. എന്നാൽ, ഇദ്ദേഹം കഴിയുന്ന മേഖലകളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയാത്ത വിധം രൂക്ഷമായ ബോംബിംഗും ആക്രമണവും യുഎസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തി. ഇതിന്റെ ഭാഗമായി ഇവർ കടന്നുവരാൻ സാധ്യതയുള്ള റോഡുകളെല്ലാം കൃത്യതയോടെയുള്ള ബോംബിംഗ് നടത്തി തകർത്തു. വൻ ഗർത്തങ്ങൾ റോഡുകളിൽ രൂപപ്പെട്ടതോടെ ഇറാൻ സേനയുടെ നീക്കം പ്രതിസന്ധിയിലായി.
വിജയിച്ച തന്ത്രം
എന്തായാലും ശത്രുക്കൾ എത്തുന്നതിനു മുമ്പേ സ്വന്തം സൈനികനെ രക്ഷിച്ചെടുക്കാൻ യുഎസ് സേനയ്ക്കു കഴിഞ്ഞു. ഇതു വലിയ യുദ്ധവിജയമായിട്ടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. സൈനികൻ ഇറേനിയൻ സേനയുടെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ വൻ പ്രതിസന്ധിയും തിരിച്ചടിയുമാകുമായിരുന്നു.
സൈനികനിൽനിന്നു വിവരങ്ങൾ ചോർത്താനും ബന്ദിയാക്കി വിലപേശൽ നടത്താനും ഇറാനു കഴിയുമായിരുന്നു. ഈ അപകടസാധ്യതയാണ് വൻ ഒാപ്പറേഷൻ വഴി യുഎസ് ഇല്ലാതാക്കിയത്. സ്വന്തം മണ്ണിൽ ശത്രുസൈനികനെ വീണു കിട്ടിയിട്ടും പിടികൂടാൻ കഴിയാത്തതിന്റെ നിരാശയിലും ജാള്യതയിലുമാണ് ഇറാൻ സേന.
International
ടെഹ്റാൻ: ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവജ്ഞയോടെ തള്ളി ഇറാൻ. ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി.
പത്തു തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി കണ്ടെത്താനുണ്ട്.
ഗൾഫിൽ ആക്രമണം തുടരുന്നു
ഗൾഫ് മേഖലയിലുടനീളവും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾക്കും എണ്ണ പ്ലാന്റുകൾക്കും നേരെയും ബഹ്റിനിലെ ഒരു എണ്ണക്കമ്പനിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇതു വകവയ്ക്കാതെയാണ് ഇറാന്റെ പുതിയ പ്രകോപനങ്ങൾ. തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും എണ്ണപ്ലാന്റുകളും തകർക്കുമെന്നാണ് അവർ മറുഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിനിടെ, ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണവും രൂക്ഷമായി. 12 നഗരങ്ങളിലെങ്കിലും ആക്രമണങ്ങൾ നടന്നു. ടെഹ്റാനിലെ ബഹാരെസ്താൻ കൗണ്ടിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു.
ടെഹ്റാൻ പ്രവിശ്യയിൽ രാത്രിയിൽ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 10 വയസിൽ താഴെയുള്ള നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പിന്തുണയുമായി യുഎഇ
ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന ബഹ്റിന്റെ ആവശ്യത്തിനു യുഎഇ തിങ്കളാഴ്ച
പിന്തുണ അറിയിച്ചു. ഇതൊരു പ്രാദേശിക പ്രശ്നം മാത്രമല്ലെന്നും ആഗോള സുസ്ഥിരതയ്ക്കു നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
നടപടികളില്ലാതെ കടന്നുപോകുന്ന ഓരോ ദിവസവും ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് അടുക്കുന്നു, ഇതിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് ഗ്ലോബൽ സൗത്ത് (വികസ്വര) രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഫോണിലൂടെ ഇരുവരും തമ്മിൽ സംസാരിച്ചതായി എസ്.ജയശങ്കർ എക്സ് ഹാൻഡിലിലൂടെ അറിയിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ ടെലിഫോൺ സംഭാഷണമാണിത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി എസ്.ജയശങ്കർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം സുഗമമാക്കുന്നതിനും മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായി ജയശങ്കർ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ ഇന്ധന വിലവർധനവും വിതരണത്തിലെ തടസങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മേയ് 31 വരെയാണ് സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.
ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ എൽഅൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾമാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
International
കുവൈറ്റ്: ഇറാനെ നിലംപരിശാക്കിയെന്നും അവരുടെ സൈനികശേഷി ഏതാണ്ട് പൂർണമായി തകർത്തെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദത്തിന്റെ മുനയൊടിച്ചാണ് ഇറാന്റെ ആക്രമണമെന്നു റിപ്പോർട്ട്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സമ്പൂർണമായി തകർത്തെന്നു പലവട്ടം ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധവിമാനങ്ങൾ ഇറാന്റെ ആകാശത്ത് യഥേഷ്ടം പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഈ അവകാശവാദങ്ങൾക്കിടയിലാണ് ഇപ്പോൾ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിയേറ്റു വീണിരിക്കുന്നത്.
രണ്ടു വിമാനങ്ങളിലായുണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. എന്നാൽ, ഇറാന്റെ മണ്ണിലിറങ്ങിയെന്നു കരുതുന്ന മൂന്നാമനായി അമേരിക്കൻ ഹെലികോപ്ടറുകളും ഇറാന്റെ സൈന്യവും തെരച്ചിൽ നടത്തിവരികയാണ്. തെരച്ചിലിനിറങ്ങിയ അമേരിക്കൻ ഹെലികോപ്ടറുകൾക്കു നേരേയും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.
ഇതിനെത്തുടർന്നു ഹെലികോപ്ടറുടെ ഇറാന്റെ വ്യോമാതിർത്തിക്കു പുറത്തേക്കു പറന്നതായും പറയുന്നു. പൈലറ്റിനെ കിട്ടിയാൽ പോലീസിനു കൈമാറണമെന്ന് എൻആർജിസി ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ജീവനോടെ കൈമാറുന്നവർക്കു വൻ പ്രതിഫലവും പ്രഖ്യാപിച്ചു. ഒാരോ ദിവസവും യുദ്ധം സംബന്ധിച്ച് നിരവധി അവകാശവാദങ്ങൾ ഉയർത്തുന്ന ട്രംപിനു കടുത്ത തിരിച്ചടിയാണ് യുദ്ധവിമാനങ്ങളുടെ വീഴ്ച.
ഒരു മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്ക- ഇറാൻ യുദ്ധത്തിൽ അമേരിക്കൻ വ്യോമസേനയ്ക്ക് ഏറ്റവും കടുത്ത ക്ഷതമേറ്റത് കഴിഞ്ഞ ദിവസങ്ങളിലാണ്. അവരുടെ പ്രധാനപ്പെട്ട രണ്ടു ജെറ്റുകളാണ് ഇറാൻ ആക്രമണത്തിൽ തകർന്നതായി പറയുന്നത്. അതേസമയം, ഇറാന്റെ ആക്രമണത്തിൽ തകർന്നു എന്ന അവകാശവാദത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അമേരിക്കൻ വ്യോമസേനയുടെ നഷ്ടങ്ങൾ:
1. F-15E സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle): മധ്യ ഇറാനിൽ വച്ച് അമേരിക്കൻ വ്യോമസേനയുടെ ഒരു F-15E വിമാനം ഇറാൻ കഴിഞ്ഞ ദിവസം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അമേരിക്കൻ സേന രക്ഷപ്പെടുത്തി. രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുന്നു.
2. A-10 തണ്ടർബോൾട്ട് II (A-10 Thunderbolt II): ഹോർമുസ് കടലിടുക്കിനു സമീപം ഇറേനിയൻ ആക്രമണത്തിൽ ഈ വിമാനത്തിനു ഗുരുതര തകരാർ സംഭവിച്ചു. പൈലറ്റ് വിമാനം കുവൈറ്റ് ആകാശത്തേക്കു തിരിച്ചുവിട്ട് സുരക്ഷിതമായി പുറത്തേക്കു ചാടി (Ejected).
മറ്റ് വിമാന നഷ്ടങ്ങൾ
യുദ്ധം തുടങ്ങിയതു മുതൽ നേരിട്ടുള്ള പോരാട്ടത്തിലല്ലാതെയും അമേരിക്കയ്ക്ക് ഉണ്ടായ മറ്റു നഷ്ടങ്ങൾ താഴെ പറയുന്നു:
1. F-15E സ്ട്രൈക്ക് ഈഗിൾ- 3 എണ്ണം
മാർച്ച് ആദ്യം കുവൈറ്റ് വ്യോമപ്രതിരോധ സേനയുടെ പിഴവ് മൂലം വെടിവച്ചിട്ടു (Friendly Fire).
2. MQ-9 റീപ്പർ ഡ്രോണുകൾ- 15ൽ ലേറെ
ഫെബ്രുവരി 28 മുതൽ ഇതുവരെ പതിനഞ്ചിലധികം ഡ്രോണുകൾ തകരുകയോ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്.
3. E-3 സെൻട്രി (AWACS)
മാർച്ച് 27ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നിലത്തു പാർക്ക് ചെയ്തിരുന്ന വിമാനം തകർന്നു.
International
ലണ്ടൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിൽ പങ്കാളിയാകാനില്ലെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഡൗണിംഗ് സ്ട്രീറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ഹോർമുസ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെയ്ർ സ്റ്റാർമർ വ്യക്തമാക്കി. ഈയാഴ്ച അവസാനത്തോടെ യോഗം വിളിച്ചുചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും സംബന്ധിച്ച് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാൻ കഴിയുന്ന മുഴുവൻ കാര്യങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
International
ടെൽഅവീവ്: ഇറാനെതിരായ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ഭരണകൂടത്തെ തകർക്കുന്നത് തുടരുമെന്ന് ചൊവ്വാഴ്ച നെതന്യാഹു പ്രഖ്യാപിക്കുകയായിരുന്നു.
തങ്ങൾക്ക് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായെന്നും, തങ്ങൾ പ്രവർത്തിച്ചെന്നും നെതന്യാഹു വ്യക്തമാക്കി. ടെലിവിഷൻ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര ഭരണകൂടത്തിനെതിരെ തങ്ങൾ ഇനിയും ആക്രമണം തുടരുമെന്നും നെതന്യാഹു അറിയിച്ചു.
തങ്ങൾ തങ്ങളുടെ ദൗത്യത്തിൽ ഉറച്ചുനിന്നു. മിഡിൽ ഈസ്റ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചുവെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഇച്ഛാശക്തിയുണ്ടെന്നും എന്നാൽ സംഘർഷം ആവർത്തിക്കില്ലെന്ന് ഉറപ്പ് തേടുകയാണെന്നും ഇറാൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
International
ജറൂസലെം: ഇസ്രേലി പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികൾക്കു വധശിക്ഷ നിർബന്ധമാക്കുന്ന നിയമം ഇസ്രയേൽ പാർലമെന്റായ ക്നെസെത്ത് പാസാക്കി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിന്തുണയോടെയാണു ബിൽ പാസാക്കിയത്.
തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്രയേൽ പൗരൻമാരെ കൊലപ്പെടുത്തുന്നവർക്കാണ് പുതിയ നിയമപ്രകാരം വധശിക്ഷ നൽകുന്നത്. ഇസ്രയേലിന്റെ നിലനില്പ് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കിൽ നടക്കുന്ന കൊലപാതകങ്ങൾക്കു നിയമം ബാധകമാകും. 62 പാർലമെന്റ് അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 48 പേർ എതിർത്തു.
പുതിയ നിയമപ്രകാരം ശിക്ഷ വിധിച്ച് 90 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പാക്കണമെന്നാണു പ്രധാന വ്യവസ്ഥ. വധശിക്ഷ വിധിക്കാൻ ജഡ്ജിമാരുടെ കേവലഭൂരിപക്ഷം മതിയാകും. പ്രതികൾക്ക് അപ്പീൽ നൽകാനുള്ള അവകാശവും പുതിയ നിയമം എടുത്തുകളയുന്നു. സൈനിക കോടതികളിൽ വിചാരണ നേരിടുന്ന പലസ്തീനികൾക്കു മാത്രമാണ് നിയമം ബാധകമാകുന്നത്.
ഇസ്രയേലിൽ വധശിക്ഷ നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നത് അപൂർവമാണ്. 1962ൽ നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐക്മാനെ തൂക്കിലേറ്റിയതാണ് അവസാനസംഭവം. തീവ്രവാദകേസുകളിൽ ഇസ്രയേലിൽ മുമ്പ് വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.
വിവേചനപരമായ വധശിക്ഷാ നിയമം റദ്ദാക്കണമെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം ആവശ്യപ്പെട്ടു. വെസ്റ്റ്ബാങ്കിലും ഇസ്രയേലിലുമുള്ള പലസ്തീനികൾക്കു മാത്രം ബാധകമാകുന്ന നിയമം വർണവിവേചനത്തിന് ആക്കം കൂട്ടുന്നതാണെന്ന് യുഎൻ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. പലസ്തീൻ ജനതയ്ക്കെതിരായ യുദ്ധക്കുറ്റമാണു പുതിയ തീരുമാനമെന്ന് പലസ്തീൻ അഥോറിറ്റി പ്രതികരിച്ചു.
യൂറോപ്യൻ കൗൺസിൽ, ഇറ്റലി അടക്കമുള്ള രാജ്യങ്ങളും ഇസ്രേലി തീരുമാനത്തെ അപലപിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ഏകപക്ഷീയമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേൽ പൗരൻമാരുടെ വിചാരണ സിവിൽ കോടതികളിൽ നടക്കുന്നതിനാൽ ജൂതന്മാരായ കുറ്റവാളികളെ നിയമത്തിൽനിന്ന് ഒഴിവാക്കിയെന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇസ്രയേൽ - ഇറാൻ യുദ്ധം ആഗോള വിപണികളെ ബാധിച്ചു തുടങ്ങവേ, ഇന്ത്യയിൽ ബിയർ വിലയിൽ വൻ വർധനവിനും ക്ഷാമത്തിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. വേനൽക്കാലം ആരംഭിച്ചിരിക്കെ ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് ഉണ്ടായേക്കുമെന്ന് മദ്യ നിർമാണ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഹൈനെക്കൻ, കാൾസ്ബർഗ് തുടങ്ങിയ പ്രമുഖ കമ്പനികൾ തങ്ങളുടെ ഉത്പാദന ചിലവ് വർധിച്ചതിനാൽ വില വർധിപ്പിക്കാൻ അനുമതി തേടി വിവിധ സംസ്ഥാന സർക്കാരുകളെ സമീപിച്ചിട്ടുണ്ട്.
യുദ്ധം മൂലം ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഗ്ലാസ് കുപ്പികളുടെ ഉത്പാദനം തടസപ്പെട്ടു. കുപ്പികൾ നിർമിക്കുന്ന ഫർണസുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രകൃതിവാതകം ലഭിക്കാത്തതാണ് ഇതിന് കാരണം. കുപ്പികളുടെ വിലയിൽ ഏകദേശം 20 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. ബിയർ കാനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വിതരണ ശൃംഖലയിലും തടസങ്ങൾ നേരിടുന്നുണ്ട്. ഇത് കാനുകളിൽ ലഭിക്കുന്ന ബിയറിന്റെ ലഭ്യതയെ ബാധിക്കും.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന് വില നിശ്ചയിക്കുന്നത് സർക്കാരായതിനാൽ, വരും ദിവസങ്ങളിൽ ഇതേക്കുറിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. വേനൽക്കാലത്ത് ബിയറിന് ഡിമാൻഡ് കൂടുന്ന സമയമായതിനാൽ, ഉത്പാദനം കുറയുന്നത് വിപണിയിൽ ബിയർ ക്ഷാമത്തിനും വഴിതെളിച്ചേക്കാം.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിൽ സ്ഥിരമായ സൈനികതാവളങ്ങൾ സ്ഥാപിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇതിന് ഇസ്രയേൽ പച്ചക്കൊടി കാട്ടിയതായും വരുംദിവസങ്ങളിൽ വാഷിംഗ്ടണിൽ നടക്കുന്ന ചർച്ചകളിൽ ഇതിന്റെ അന്തിമ രൂപരേഖ തയാറാക്കുമെന്നും ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
മേഖലയിലെ സുരക്ഷാസാഹചര്യം മുൻനിർത്തി അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം വർധിപ്പിക്കാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്. നിലവിൽ അമേരിക്കൻ സൈനികർ ഇസ്രയേലിൽ ഉണ്ടെങ്കിലും അതു താത്കാലിക സംവിധാനങ്ങൾ മാത്രമാണ്.
എന്നാൽ പുതിയ തീരുമാനമനുസരിച്ച് അത്യാധുനിക ആയുധശേഖരത്തോടുകൂടിയ സ്ഥിരം താവളങ്ങളാണു നിർമിക്കുക. മേഖലയിലെ സമാധാനത്തിന് അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ അനിവാര്യമാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇറാന്റെയും ഇറാൻ അനുകൂല ഭീകരസംഘടനകളുടെയും ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഈ സൈനിക വിന്യാസം ഉപകരിക്കുമെന്ന് ഇസ്രയേൽ കരുതുന്നു.
ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലോ മറ്റു തന്ത്രപ്രധാന ഇടങ്ങളിലോ ആയിരിക്കും താവളങ്ങൾ വരിക. അമേരിക്കൻ കോൺഗ്രസിന്റെ അനുമതികൂടി ലഭിച്ചാൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കും.
ഇസ്രയേലിന്റെ സുരക്ഷയ്ക്ക് അമേരിക്ക നൽകുന്ന ഉറപ്പിന്റെ ഭാഗമായാണ് താവളങ്ങൾ നിർമിക്കുന്നത്. നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി അമേരിക്കയ്ക്ക് എട്ടു സൈനികതാവളങ്ങളും ഇവിടങ്ങളിൽ 40,000ത്തിലേറെ സൈനികരുമുണ്ട്.
International
കംപാല: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പരസ്യപിന്തുണയുമായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ സൈനികമേധാവി.
ഇസ്രയേലിനെ പരാജയപ്പെടുത്താനോ നശിപ്പിക്കാനോ ഉള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ ഉഗാണ്ടൻ സൈന്യം ഇസ്രയേലിനൊപ്പം ചേർന്നു പോരാടുമെന്നും ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കയ്നേരുഗാബ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.