ദുബായ്: രണ്ടു മാസത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഇറാനും ഇസ്രയേലും പരസ്പരം രൂക്ഷ ആക്രമണം നടത്തി. ഇറാനാണ് ആക്രമണം തുടങ്ങിവച്ചത്.
ഇസ്രയേൽ ശക്തമായി തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും എത്രയും പെട്ടെന്നു സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനുപിന്നാലെ ആക്രമണം നിർത്തിവയ്ക്കുകയാണെന്ന് ഇറാനും ഇസ്രയേലും അറിയിച്ചു.
ഇറാൻ മിസൈലാക്രമണം നിർത്തിവച്ചാൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകി. അതേസമയം, ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറേനിയൻ സൈന്യത്തിന്റെ ജോയിന്റ് കമാൻഡ് മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥനപ്രകാരം ഇറാനിലേക്കുള്ള ആക്രമണം നിർത്തിവയ്ക്കുകയാണെന്നു വ്യക്തമാക്കിയ ഇസ്രയേൽ, ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പു നൽകി. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു.
ഏപ്രിലിനുശേഷം ആദ്യമായാണ് ഇസ്രയേൽ-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇറാനാണ് ആദ്യം ആക്രമണം നടത്തിയത്. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ പെട്രോകെമിക്കൽ പ്ലാന്റും നേവാതിം, ടെൽ നോഫ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡുകൾ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൽ സ്കൂളുകൾ അടഞ്ഞുകിടന്നു. എന്നാൽ, കടകന്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു.
ഇറാനിലേക്ക് രൂക്ഷ ആക്രമണം നടത്തിയാണ് ഇസ്രേലി സേന തിരിച്ചടിച്ചത്. ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ആക്രമണമുണ്ടായി. മഹ്ഷഹർ നഗരത്തിലെ പെട്രോകെമിക്കൽ ഫാക്ടറി ഇസ്രേലി സേന ആക്രമിച്ചു. വ്യാപക നാശനഷ്ടമുണ്ടായി. മിസൈൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയാണിത്. തങ്ങളുടെ യുദ്ധവിമാനങ്ങൾ മധ്യ, പടിഞ്ഞാറൻ ഇറാനിലെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രേലി സേന അറിയിച്ചു.
അതേസമയം, ഇസ്രേലി ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ സഹകരണമില്ലാതെ ഇസ്രേലി ഭരണകൂടം ആക്രമണം നടത്തുമെന്ന് ആരും വിശ്വസിക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗേയി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംഘർഷത്തിനിടെയും വെടിനിർത്തലിനുള്ള നയതന്ത്രശ്രമങ്ങൾ തുടരുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനു ചർച്ച നടന്നുവരികയാണെന്ന് ട്രംപ് പറഞ്ഞു. ലബനനെ ആക്രമിക്കരുതെന്ന മുന്നറിയിപ്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവഗണിച്ചതിൽ ട്രംപ് കടുത്ത രോഷത്തിലാണ്. ലബനനുനേർക്കുള്ള ആക്രമണമാണ് യുഎസ്-ഇറാൻ സമാധാനകരാർ യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസം.
Tags : Middle East War West Asian Conflict Iran Israel attacking each other