ഭോപ്പാൽ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം അയൽസംസ്ഥാനമായ ഉത്തർപ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്. മധ്യപ്രദേശ് ഫിഷർമാൻ വെൽഫെയർ ബോർഡ് അധ്യക്ഷനും ശക്തമായ ആർഎസ്എസ് പശ്ചാത്തലവുമുള്ള മഹേഷ് കേവതിനെയാണ് ബിജെപി രാജ്യസഭയിലേക്ക് ഒടുവിൽ നാമനിർദേശം ചെയ്തത്.
2027ന്റെ തുടക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ നിർണായകമായ പിന്നാക്ക വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ആകെ 403 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 150-160 സീറ്റുകളിൽ മത്സ്യത്തൊഴിലാളി, വഞ്ചിക്കാരൻ തുടങ്ങിയ സമുദായങ്ങൾക്ക് (നിഷാദ്, കേവത്, മല്ലഹ്, കശ്യപ്, ബിന്ദ്) നിർണായക സ്വാധീനമുണ്ട്. പ്രത്യേകിച്ച് കിഴക്കൻ യുപി, മധ്യ യുപി, ബുന്ദേൽഖണ്ഡ് മേഖലകളിലെ നദീതീരങ്ങളിലുള്ള അറുപതോളം സീറ്റുകളിൽ ഇവരുടെ വോട്ടുകൾ സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നേരിട്ട് നിർണയിക്കുന്നവയാണ്.
മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ നിന്നുള്ള കേവത് സമുദായക്കാരനായ മഹേഷ് കേവതിനെ രംഗത്തിറക്കുന്നതിലൂടെ യുപിയിലെ ഈ വലിയ വോട്ട് ബാങ്കിന് ശക്തമായ സന്ദേശം നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. നിലവിൽ യുപിയിൽ ബിജെപി സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെയും അതിന്റെ നേതാവ് സഞ്ജയ് നിഷാദിന്റെയും സമ്മർദ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്. സമുദായത്തിലെ ഒരു സാധാരണ നേതാവിനെ ഉയർന്ന പാർലമെന്ററി പദവിയിലേക്ക് ഉയർത്തുന്നതിലൂടെ, വഞ്ചിക്കാരൻ-മത്സ്യത്തൊഴിലാളി സമുദായത്തെ ഇടനിലക്കാരില്ലാതെ നേരിട്ട് പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബിജെപിക്ക് സാധിക്കും.മുമ്പ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവിനെ നിയോഗിച്ചപ്പോൾ അത് യുപി, ബിഹാർ സംസ്ഥാനങ്ങളിലെ യാദവ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിരുന്നു. സമാനമായ രീതിയിൽ, മധ്യപ്രദേശിലെ മൂന്നാം രാജ്യസഭാ സീറ്റിലേക്കുള്ള അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിലൂടെ യുപിയിലെ നിർണായക പിന്നാക്ക വോട്ട് ബാങ്ക് 2027-ന് മുമ്പേ തങ്ങൾക്കൊപ്പം ഉറപ്പിച്ചു നിർത്തുകയാണ് ബിജെപി
Tags : BJP Mahesh Kewat Uttar Pradesh MadhyaPradesh Rajysabha Elections Latest News