കോതമംഗലം: ആലുവ-മൂന്നാർ രാജപാത വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി വിശദമായ ജൈവവൈവിധ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ.
പഴയ ആലുവ-മൂന്നാർ രാജപാതയുടെ പൂയംകുട്ടി മുതൽ പീണ്ടിമേട് വരെയുള്ള എട്ടു കിലോമീറ്റർ ദൂരം സന്ദർശിച്ചശേഷം കോതമംഗലം ബിഷപ്സ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ആവശ്യത്തിനു വിരുദ്ധമായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ. അതുകൊണ്ടുതന്നെ കോടതി നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതി കൂടാതെ വിദഗ്ധരെ ഉൾപ്പെടുത്തി വശദമായ പഠനം നടത്തും.
താൻ മന്ത്രിയായശേഷം ആദ്യം ലഭിച്ച നിവേദനം രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം നൽകിയതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് പ്രഥമ പ്രാധാന്യം നൽകുന്നു. കോതംഗലം മണ്ഡലത്തിലെ വന്യമൃഗ പ്രശ്നങ്ങളും രാജപാതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ഷിബു തെക്കുംപുറം, എഫ്. രാജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പൂയംകുട്ടിയിൽനിന്ന് രാജപാതയിലൂടെ ഏകദേശം എട്ടു കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം പീണ്ടിമേട്ടിലെത്തിയത്. കെഎസ്ഇബിയുടെ പഴയ ക്വാർട്ടേഴ്സുകളും നിലവിലുള്ള മെറ്റിലിട്ട പാതയും മന്ത്രി നേരിൽക്കണ്ടു വിലയിരുത്തി.
തുടർന്ന് രാജപാതയുടെ സാധ്യതകളും തുടർനടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ആലുവ-മൂന്നാർ രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമപരമായും സാങ്കേതിപരമായും പരിശോധിച്ചു നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Tags : Shibu Baby John Aluva-Munnar Rajapatha biodiversity study