x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽനിന്നു റോക്കറ്റ്; ഇസ്രയേലിൽ വ്യോമാക്രമണ മുന്നറിയിപ്പുകൾ

വെബ് ഡെസ്ക്
Published: April 10, 2026 06:04 PM IST | Updated: April 10, 2026 06:04 PM IST

ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.

ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്‍റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.

ഇറാന്‍റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്‍റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.

Tags : Lebanon israel iran war US conflict

Recent News

Corehub Up