ദുബായ്: പരസ്പരം അതിരൂക്ഷ ആക്രമണം നടത്തിയ ഇസ്രയേലും ഹിസ്ബുള്ളയും ഒടുവിൽ അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലിൽ വെടിനിർത്തലിനു സമ്മതിച്ചു.ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലിന് വെടിനിർത്തൽ പ്രാബല്യത്തിലായി.
തെക്കൻ നഗരമായ നബാതിയേയിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന ഇസ്രേലി ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറോളം പേർക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
ഹിസ്ബുള്ള തീവ്രവാദികളുടെ കേന്ദ്രത്തിലായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ഹിസ്ബുള്ള പ്രത്യാക്രമണത്തിൽ ഒരു ലഫ്. കേണൽ ഉൾപ്പെടെ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ടാങ്കിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടത്. അഞ്ചു സൈനികർക്കു പരിക്കേറ്റു. യുഎസ്-ഇറാൻ സമാധാന കരാറിൽ ഇസ്രയേലോ ഹിസ്ബുള്ളയോ ഒപ്പുവച്ചിരുന്നില്ല.
ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ സ്വിറ്റ്സർലൻഡിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചയിൽനിന്ന് ഇറാൻ പിന്മാറി.
യുഎസ് പ്രതിനിധിയായി പങ്കെടുക്കാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കി. വാൻസ് ചർച്ചകളിൽനിന്നു പിന്മാറിയതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇതോടെ യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള രണ്ടാം റൗണ്ട് സമാധാന ചർച്ച റദ്ദാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായിരുന്നു ജനീവയിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എത്രയും വേഗം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള കരാറിന്റെ ഭാഗമായി ലബനനിലും വെടിനിർത്തൽ നടപ്പാക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനിടെ, ഹോർമുസിൽ ഇറേനിയൻ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കപ്പലുകൾ രജിസ്റ്റർ ചെയ്യണമെന്നാണു നിർദേശം. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ഫീസ് ഈടാക്കുമെന്നാണു റിപ്പോർട്ട്. ഹോർമുസ് തുറന്നതോടെ ഒട്ടേറെ എണ്ണടാങ്കറുകൾ കടന്നുപോയി.
Tags : Israel Hezbollah fight cease fire