വാന്‍കൂവര്‍: ഫിഫ 2026 ലോകപ്പിലെ ഏറ്റവും ദയനീയവും വേദനാജനകവുമായ കാഴ്ച; അതായിരുന്നു കനേഡിയന്‍ താരം ഇസ്മായില്‍ കോനെ. ഗ്രൂപ്പ് ബിയില്‍ ഖാത്തറിന് എതിരായ മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ഇസ്മായില്‍ കോനെയുടെ ഇടതുകാല് വട്ടം ഒടിഞ്ഞു തൂങ്ങി. കോനെയുടെ പക്കല്‍നിന്ന് പന്ത് പിടിച്ചെടുക്കാന്‍ ഖത്തറിന്റെ അസിം മാഡിബൊ അനാവശ്യമായി നടത്തിയ ഫൗളാണ് വില്ലനായത്.
കോനെയുടെ പിന്നില്നിന്നായിരുന്നു അസിം മാഡിബൊയുടെ ഫൗള്‍. ആ കാഴ്ചകണ്ട് ഗാലറി ഒന്നടങ്കം നെഞ്ചില്‍ കൈവച്ചു, ഓഹ്, ഗോഡ് എന്ന് അറിയാതെ പറഞ്ഞുപോയി. വേദനയാൽ വാവിട്ടുകരഞ്ഞു പുളഞ്ഞ കോനെയെ, പ്രഥമ ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തിച്ചു.
റഫറിയുടെ ചുവപ്പ് കണ്ട് മാഡിബൊ മൈതാനത്തിനു പുറത്തേക്ക്. കോനെയുടെ പകരക്കാരനായി നാഥന് സാലിബ കളത്തില്‍. 64-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് സാലിബ വലയിലെത്തിച്ചു.
തുടര്‍ന്നു ഗാലറിക്കഭിമുഖമായി കോനെയുടെ ജഴ്സി ഉയര്‍ത്തിക്കാണിച്ചു, ദുഃഖഛായയുള്ള ഒരു ഗോളാഘോഷം. കോനെയോട് അസിം മാഡിബൊ ക്ഷമാപണം നടത്തിയതായി കനേഡിയന്‍ ടീം വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു. കോനെയെ ആശുപത്രിക്കിടക്കയിൽ സന്ദര്‍ശിക്കുന്ന ചിത്രം സഹതാരം മോയിസ് ബോംബിറ്റൊ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
എട്ടില്‍ റിക്കാര്‍ഡ് ജയം
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ എട്ടാം മത്സരമായിരുന്നു. എട്ടാം പോരാട്ടത്തില്‍ (6-0) കന്നിജയം. ലോകകപ്പില്‍ ജയമില്ലാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന ഹോണ്ടുറാസ് (9), ഈജിപ്ത് (8), ന്യൂസിലന്‍ഡ് (7) ടീമുകളുടെ ഗണത്തില്‍നിന്ന് കാനഡ പുറത്തുകടന്നു എന്നതും ശ്രദ്ധേയം.
കോണ്‍കാകാഫ് മേഖലയില്‍നിന്നുള്ള ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന ലോകകപ്പ് ജയമെന്ന റിക്കാര്‍ഡും കാനഡയ്ക്കു സ്വന്തം. 1970ല്‍ മെക്സിക്കോ 4-0ന് എല്‍ സാല്‍വഡോറിനെ കീഴടക്കിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
Tags : FIFA World Cup Football Ismail Kone broken leg match