ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേഖലയിൽ വൻ പോരാട്ടം നടക്കുന്നതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.
ഇസ്രായേൽ സൈന്യം ലെബനനിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികൾ പൂർണമായും ഇല്ലാതാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വർഷം അവസാനം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വൈകുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായത് എന്നതാണ് മറ്റൊരു പ്രധാനകാര്യം.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന യാത്ര വ്യാഴാഴ്ച മാറ്റിവെച്ചു. സാങ്കേതിക തടസങ്ങളാണ് ഇതിന് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ലെബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ തങ്ങളുടെ പ്രതിനിധി സംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയക്കുന്നത് വൈകിപ്പിക്കുന്നതായി ഹിസ്ബുള്ള അനുകൂല പാൻ-അറബ് സാറ്റലൈറ്റ് ചാനലായ അൽ-മയാദീൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.