തിരുവനന്തപുരം: പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ വൻ അഴിച്ചുപണി. മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂടെയുണ്ടായിരുന്ന രണ്ട് പ്രമുഖരെ ഒഴിവാക്കിയാണ് പുതിയ സ്റ്റാഫ് പട്ടിക പ്രഖ്യാപിച്ചത്. മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവർക്ക് ഇത്തവണ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ സ്ഥാനമില്ല.
അഡ്വ. സി.പി.പ്രമോദാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പുതിയ പ്രൈവറ്റ് സെക്രട്ടറി. അതേസമയം മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രഭാവർമ്മ പുതിയ സ്റ്റാഫിലും തുടരുന്നുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തു വർഷവും അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സി.എം.രവീന്ദ്രൻ.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടകേസിൽ ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഇനി പുതിയ വിവാദങ്ങൾക്ക് ഇടം നൽകാതിരിക്കാനാണ് പുതിയ അഴിച്ചുപണിയെന്നാണ് വിലയിരുത്തൽ.