National
ചെന്നൈ: മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി വിജയ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ധനകാര്യ സെക്രട്ടറി ടി. ഉദയചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കി. എം.എ.സിദ്ദിഖാണ് പുതിയ ധനകാര്യ സെക്രട്ടറി.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും സെക്രട്ടേറിയറ്റിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ വി.വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വിഷ്ണു. പരിചയസമ്പന്നരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന എം. മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) മാനേജിംഗ് ഡയറക്ടറായി കെ. നന്ദകുമാറിനെ നിയമിച്ചു.
NRI
കുവൈറ്റ് സിറ്റി: ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചു. ചില മന്ത്രിമാർക്ക് വകുപ്പു മാറ്റവും വരുത്തിയിട്ടുണ്ട്. നിലവിലെ വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയയെ മാറ്റി പുതിയ വിദേശ കാര്യ മന്ത്രിയായി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ സബാഹിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം.
മൂന്ന് പേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ,വിദേശ കാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ എന്നിവരെയാണ് മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കിയത്.
ധനമന്ത്രിയായി ഡോ. യാക്കൂബ് അൽ-റിഫായിയെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയായി ഒമർ അൽ-ഒമറിനെയും വാണിജ്യ, വ്യവസായ മന്ത്രിയായി ഒസാമ ബൂദായിയെയും വികസന, സുസ്ഥിരത സഹമന്ത്രിയായി ഡോ. റീം അൽ-ഫലീജിനെയും യുവജന, കായിക സഹമന്ത്രിയായി ഡോ. താരിഖ് അൽ-ജലാഹ്മയെയും നിയമിച്ചു.
അബ്ദുൽ അസീസ് അൽ-മർസൂഖ് ആണ് പുതിയ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി. വിവര, സാംസ്കാരിക മന്ത്രിയായി അബ്ദുള്ള ബുഫ്തൈനെയും നിയമിച്ചു. കുവൈറ്റ് മുൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാഹിന്റെ മകനാണ് പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഷെയ്ഖ് ജറാഹ് അൽ ജാബിർ അൽ സബാഹ്.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി.
പോലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്ക്കാര് ഉത്തരവിറക്കി. ആർ. നിശാന്തിനി പോലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയുമാകും.
ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷ്ണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി.
തിരുവനന്തപുരം കമ്മീഷ്ണർ തോംസണ് ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള് ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.