National
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനുള്ള യുപി, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടായേക്കും.
മൂന്നാം മോദി മന്ത്രിസഭ രണ്ടു വർഷം പൂർത്തിയാക്കുന്ന ജൂണ് ഒന്പതിനുശേഷമാകും മന്ത്രിസഭാ പുനഃസംഘടനയെന്നാണു നിലവിലെ ആലോചന. കേരളം, പശ്ചിമ ബംഗാൾ, ആസാം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലവും കൂടി കണക്കിലെടുത്താകും നിർണായക പുനഃസംഘടന.
കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവരിലൊരാളെ ഒഴിവാക്കുമോയെന്ന ആശങ്കയുണ്ട്. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതോടൊപ്പം ചില ജാതിസമവാക്യങ്ങളും പരിഗണനയിൽ വരുമെന്ന് ഉന്നത ബിജെപി നേതാവ് സൂചന നൽകി. കാബിനറ്റ്, സഹമന്ത്രിമാർ അടക്കം ഏതാനും നേതാക്കളെ മന്ത്രിസഭയിൽനിന്നു ബിജെപിയുടെ സംഘടനാതലത്തിലേക്ക് മാറ്റും.
അഞ്ചു രാജ്യങ്ങളിലെ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി തിരിച്ചെത്തിയശേഷം വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭയുടെ സന്പൂർണ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ കാബിനറ്റ് മന്ത്രിമാർക്കുപുറമെ സ്വതന്ത്ര ചുമതലയുള്ളവരടക്കം എല്ലാ സഹമന്ത്രിമാരും പങ്കെടുക്കാൻ നിർദേശിക്കും.
പശ്ചിമേഷ്യ, ഗൾഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിൽ പരിചയസന്പന്നരും സാന്പത്തിക വിദഗ്ധരുമായവരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന നിർദേശവുമുണ്ട്. തലമുറ മാറ്റത്തിനുളള ശ്രമങ്ങളും അഴിച്ചുപണിയിലുണ്ടാകും. നിലവിൽ 72 മന്ത്രിമാരാണു കേന്ദ്രത്തിലുള്ളത്. ഭരണഘടനാചട്ടമനുസരിച്ച് പരമാവധി 81 മന്ത്രിമാർ വരെയാകാം.
ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു കൈമാറി രാജ്യസഭാംഗമായി ഡൽഹിയിലെത്തിയ നിതീഷ് കുമാറിനെ കാബിനറ്റ് മന്ത്രിയായി ഉൾപ്പെടുത്തിയേക്കും. ജെഡിയുവിന്റെ നിലവിലെ കാബിനറ്റ് മന്ത്രി ലാലൻ സിംഗ് എന്ന രാജീവ് രഞ്ജൻ സിംഗിനെ ഒഴിവാക്കേണ്ടിവരുമെന്നതാണു തടസം.
ജെഡിയുവിലെ രാം നാഥ് ഠാക്കൂർ സഹമന്ത്രിയാണ്. ബിജെപിക്കു തനിയെ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും കൂടുതൽ മന്ത്രിസ്ഥാനം ചോദിക്കുന്നുണ്ടെങ്കിലും അനുവദിച്ചേക്കില്ല.
പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗങ്ങളിൽ എഎപി വിട്ടു ബിജെപിയിൽ ചേർന്ന ആറുപേരിൽ രാഘവ് ഛദ്ദയെയോ സന്ദീപ് പഥക്കിനെയോ കേന്ദ്രമന്ത്രിയാക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ എഎപിക്കും കോണ്ഗ്രസിനും വെല്ലുവിളി ഉയർത്താൻ ഇതു ബിജെപിയെ സഹായിക്കുമെന്നാണു പാർട്ടി കരുതുന്നത്.
National
ചെന്നൈ: മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി വിജയ്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ധനകാര്യ സെക്രട്ടറി ടി. ഉദയചന്ദ്രനെ സ്ഥാനത്തുനിന്ന് നീക്കി. എം.എ.സിദ്ദിഖാണ് പുതിയ ധനകാര്യ സെക്രട്ടറി.
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും സെക്രട്ടേറിയറ്റിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ വി.വിഷ്ണുവിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വിഷ്ണു. പരിചയസമ്പന്നരായ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് അവധിയിൽ പ്രവേശിച്ചിരുന്ന എം. മുരുഗാനന്ദനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) മാനേജിംഗ് ഡയറക്ടറായി കെ. നന്ദകുമാറിനെ നിയമിച്ചു.
NRI
കുവൈറ്റ് സിറ്റി: ഏഴ് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു കൊണ്ട് അമീർ ഉത്തരവ് പുറപ്പെടുവിച്ചു. ചില മന്ത്രിമാർക്ക് വകുപ്പു മാറ്റവും വരുത്തിയിട്ടുണ്ട്. നിലവിലെ വിദേശ കാര്യ മന്ത്രി അബ്ദുള്ള യഹിയയെ മാറ്റി പുതിയ വിദേശ കാര്യ മന്ത്രിയായി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ സബാഹിനെ നിയമിച്ചതാണ് ഇതിൽ പ്രധാനം.
മൂന്ന് പേരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 21 ആയി. ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്മാൻ അൽ-മുതൈരി, വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജിൽ,വിദേശ കാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ എന്നിവരെയാണ് മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കിയത്.
ധനമന്ത്രിയായി ഡോ. യാക്കൂബ് അൽ-റിഫായിയെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയായി ഒമർ അൽ-ഒമറിനെയും വാണിജ്യ, വ്യവസായ മന്ത്രിയായി ഒസാമ ബൂദായിയെയും വികസന, സുസ്ഥിരത സഹമന്ത്രിയായി ഡോ. റീം അൽ-ഫലീജിനെയും യുവജന, കായിക സഹമന്ത്രിയായി ഡോ. താരിഖ് അൽ-ജലാഹ്മയെയും നിയമിച്ചു.
അബ്ദുൽ അസീസ് അൽ-മർസൂഖ് ആണ് പുതിയ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി. വിവര, സാംസ്കാരിക മന്ത്രിയായി അബ്ദുള്ള ബുഫ്തൈനെയും നിയമിച്ചു. കുവൈറ്റ് മുൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹമദ് അൽ സബാഹിന്റെ മകനാണ് പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഷെയ്ഖ് ജറാഹ് അൽ ജാബിർ അൽ സബാഹ്.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി.
പോലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്ക്കാര് ഉത്തരവിറക്കി. ആർ. നിശാന്തിനി പോലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയുമാകും.
ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷ്ണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി.
തിരുവനന്തപുരം കമ്മീഷ്ണർ തോംസണ് ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള് ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.