വാർസോ: രണ്ടാം ലോക മഹായുദ്ധ കാലത്തെ സായുധസംഘത്തിന്റെ പേര് സൈനിക യൂ ണിറ്റിനു നല്കാനുള്ള യുക്രെയ്ൻ സർക്കാർ തീരുമാനം പോളണ്ടുമായി കടുത്ത നയതന്ത്ര ഭിന്നതയ്ക്കു വഴിയൊരുക്കി.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിക്കു നല്കിയ പോളണ്ടിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ വൈറ്റ് ഈഗിൾ’ റദ്ദാക്കിയതായി പോളിഷ് പ്രസിഡന്റ് കാരൾ നവ്റോസ്കി അറിയിച്ചു.
പോളണ്ട് സമ്മാനിച്ച ‘ഗോൾഡൻ ഓഫീസേഴ്സ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് മെറിറ്റ്’ ബഹുമതി നിരാകരിക്കുന്നതായി സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കിറിലോ ബുഡാനോവ് തിരിച്ചടിച്ചു.
യുക്രേനിയൻ ഇൻസർജന്റ് ആർമി (യുപിഎ) എന്ന സായുധസംഘത്തിന്റെ പേര് ഒരു സൈനിക യൂണിറ്റിനു നല്കാനുള്ള തീരുമാനമാണ് പ്രശ്നങ്ങളുടെ കാരണം. 1943-45 കാലത്ത് ഈ സംഘടന യുക്രെയ്നിലെ പോളിഷ് വംശജരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്.
സൈനിക യൂണിറ്റിന് സംഘടനയുടെ പേരു നല്കാനുള്ള തീരുമാനം അതിർവരന്പുകളുടെ ലംഘനമാണെന്ന് പോളിഷ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. റഷ്യൻ അധിനിവേശം മൂലം പലായനം ചെയ്ത യുക്രെയ്ൻ പൗരന്മാർക്ക് പോളണ്ട് അഭയം നല്കിയിരുന്നു.
യുക്രെയ്ന്റെ യൂറോപ്യൻ യൂണിയൻ മോഹങ്ങളെ പോളണ്ട് പിന്തുണയ്ക്കില്ല. അതേസമയം, റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നുള്ള പിന്തുണ പോളണ്ട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിക്കു നല്കിയ ബഹുമതി റദ്ദാക്കിയത് മര്യാദകേടാണെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആന്ദ്രൈ സിബിഹ പ്രതികരിച്ചു.
Tags : Poland revokes award Zelensky