കൊച്ചി: കംബോഡിയയിലെ സൈബര്‍തട്ടിപ്പ് റാക്കറ്റുകള്‍ നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് പോലീസ് സംഘം ഉടന്‍ ഡിജിപിക്കു കൈമാറും. കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴിയെടുക്കല്‍ അവസാന ഘട്ടത്തിലാണ്.
വിവിധ ജില്ലകളില്‍നിന്നുള്ള ഇരകളുടെ വീടുകളില്‍ നേരിട്ടെത്തിയാണ് അന്വേഷണസംഘം മൊഴിയെടുക്കുന്നത്.
മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്‍ട്ട് പിടിച്ചു വച്ചശേഷമാണ് ഇവരെ റോഡ് മാര്‍ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്.
രേഖകള്‍ ഇല്ലാത്തതിനാല്‍ കംബോഡിയയില്‍നിന്ന് ഇവരെ നാടു കടത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ അബ്ദുറഹ്മാനും മറ്റു പ്രതികള്‍ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. തുടര്‍ന്ന് എസിപിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും.
മൊഴിയെടുപ്പ് പൂര്‍ത്തിയായശേഷം റിമാന്‍ഡിലുള്ള അബ്ദുറഹ്മാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.
അബ്ദുറഹ്മാന്റെ ബാങ്ക് അക്കൗണ്ട്, സ്വത്തുവിവരങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണ്. ഒരാളെ കടത്തുന്നതിന് താന്‍ വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് ഇയാൾ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതില്‍ സംഘാംഗങ്ങള്‍ക്കു നല്‍കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് ഇയാൾക്കു ലഭിച്ചിരുന്നത്. ഇയാള്‍ നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ഓപ്പറേഷന് കംബോഡിയ എന്നപേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിംഗ്, ലോണ്‍ ആപ് പരസ്യങ്ങള്‍വഴിയും മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയുമായിരുന്നു റാക്കറ്റിന്റെ തട്ടിപ്പ്.