ദുബായ്/ വാഷിംഗ്ടൺ ഡിസി: ലബനനിലെ ഇസ്രേലി ആക്രമണത്തെച്ചൊല്ലി യുഎസ്-ഇറാൻ സമാധാനക്കരാറിന്റെ ഭാവി ചോദ്യം ചെയ്യപ്പെട്ടെങ്കിലും കാര്യങ്ങളെല്ലാം മുൻ നിശ്ചയിച്ചപ്രകാരംതന്നെ മുന്നോട്ടു പോകുകയാണെന്ന് അമേരിക്ക. സ്വിറ്റ്സർലൻഡിലെ ബർഗെൻസ്റ്റോക് നഗരത്തിലാണ് ഇന്നു ചർച്ച നടക്കുക.
ചർച്ചകൾക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇതിനകംതന്നെ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.
ജാരെദിനോടും സ്റ്റീവിനോടും സംസാരിച്ചതിൽനിന്നും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നുവെന്നാണ് തനിക്കു മനസിലാക്കാൻ കഴിഞ്ഞതെന്നും ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ വാൻസ് വ്യക്തമാക്കി.
യുഎസ് ഇറാനുമായി ഉണ്ടാക്കിയ 14 പോയിന്റ് കരാറിലെ വെടിനിർത്തൽ വ്യവസ്ഥകൾ നിലനിൽക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതായി യുഎസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ പങ്കുചേരുമോയെന്ന ചോദ്യത്തിന് അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ താൻ അങ്ങോട്ടു തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു വാൻസിന്റെ മറുപടി.
ചർച്ചകൾക്കായി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള ഇറാൻ പ്രതിനിധിസംഘം സ്വിറ്റ്സർലൻഡിലേക്കു തിരിച്ചതായി ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി, വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് തുടങ്ങിയവരും സംഘത്തിലുണ്ട്.
ഇറാൻ-യുഎസ് സാങ്കേതികതല ചർച്ചകൾ ഇന്ന് സ്വിറ്റ്സർലൻഡിൽ ആരംഭിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. യുഎസ്, ഇറാൻ പ്രതിനിധികൾക്കൊപ്പം പാക്കിസ്ഥാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ള മധ്യസ്ഥരും ചർച്ചകളിൽ പങ്കെടുക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, ലബനനിലെ ഇസ്രേലി ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം അറിയിച്ചു. അമേരിക്ക നടത്തിയ വിശ്വാസവഞ്ചനയ്ക്കും തെക്കൻ ലബനനിൽ ഇസ്രയേൽ തുടരുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ സൈനിക കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം മാറ്റമില്ലാതെ തുടരുന്നുവെന്നും ഇന്നലെ 55 കപ്പലുകൾ ഇതുവഴി കടന്നുപോയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പൽ ഗതാഗതം തടസപ്പെട്ടതിന് തെളിവുകളൊന്നുമില്ലെന്ന് യുഎസ് ഭരണകൂടവും പ്രതികരിച്ചു.
അതേസമയം, കൈയടക്കിയ പ്രദേശങ്ങളിൽനിന്നു പിന്മാറാതെതന്നെ തെക്കൻ ലബനനിൽ വെടിനിർത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈന്യത്തിനു നിർദേശം നൽകിയതായി ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള ഏകോപനത്തോടെയാണ് ഈ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തൽ ലംഘിച്ചു വെള്ളിയാഴ്ച രാത്രി മുതൽ ഇന്നലെ രാവിലെ വരെ തെക്കൻ ലബനനിലെ നബാതിയ മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
Tags : Iran closed Hormuz US JD vance