കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കർ ഫോണിലെ തെളിവുകൾ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനിൽ എത്തിയതോടെയെന്ന് കണ്ടെത്തൽ. മുൻപ് കേസിൽ റിബേഷിനെ പോലീസ് ചോദ്യം ചെയ്തതോടെ അടുത്തത് താനായിരിക്കുമെന്ന് ജിതിൻ കരുതിയിരുന്നു.
ഇതോടെയാണ് സ്വന്തം മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മുഴുവൻ നശിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ പറഞ്ഞു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്ത് തെളിവ് നശിപ്പിച്ച കാര്യം സ്ഥിരീകരിച്ചത്.
സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കർ പാർട്ടിയുടെ സജീവ സൈബർ പോരാളിയാണ്. പ്രതി മുൻപും സമാനമായ രീതിയിൽ വ്യാജരേഖ ചമച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ക്വാറിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ഇയാൾ മുൻപ് വ്യാജ പ്രചാരണം നടത്തിയത്.
സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഇവിടെ നിന്നാണ് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്.
നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന ജിതിനെ കഴിഞ്ഞ ദിവസം വീണ്ടും വിളിപ്പിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ റിമാൻഡിലുള്ള പ്രതി നൽകിയ പുതിയ ജാമ്യാപേക്ഷ തിങ്കളാഴ്ച വടകര കോടതി പരിഗണിക്കും.
Tags : kafir screenshot case jithin bhaskar erased phone