തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളുമായി വി.എം.സുധീരൻ. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കണം. കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വെള്ളാപ്പള്ളി ഒരേസമയം സംസ്ഥാന സർക്കാരിനെയും ബിജെപിയെയും സ്വാധീനിച്ചെന്നും സുധീരൻ ആരോപിച്ചു.
മൈക്രോഫിനാൻസ് കേസിന് പിന്നിൽ സുധീരനാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണവും അദ്ദേഹം തള്ളി. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസ് കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ പേരിൽ വരുന്ന നിയമനടപടികൾക്കും ശിക്ഷകൾക്കും തടയിടാനാണ് വെള്ളാപ്പള്ളി നിരന്തരം ശ്രമിക്കുന്നത്. ഇതിനായി ഒരു വശത്ത് പിണറായി വിജയൻ സർക്കാരിനെയും മറുവശത്ത് കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. ഇരുപക്ഷത്തെയും സ്വാധീനിച്ച് കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയ പരിരക്ഷ ഉറപ്പാക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ തീർത്തും വിരുദ്ധമായാണ് അദ്ദേഹത്തിന്റെ പ്രവർത്തനം. രാഷ്ട്രീയ സമൂഹത്തെയും കേരളീയ പൊതുസമൂഹത്തെയും ഗുരുവിന്റെ ആദർശങ്ങളെയും ഇത്രയധികം കബളിപ്പിക്കുന്ന മറ്റൊരു വ്യക്തിയെ കാണാനാവില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.
Tags : serious allegation V.M. Sudheeran Vellapally Natesan