ന്യൂഡൽഹി: കാൽനടക്കാർക്ക് ഫുട്പാത്തിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഭരണഘടനയുടെ വിവിധ വകുപ്പുകൾ പ്രകാരം മൗലികാവകാശമാണെന്നു സുപ്രീംകോടതി.
മോട്ടോർ വാഹനങ്ങളുടെ അവകാശത്തേക്കാൾ മുൻഗണന കാൽനടക്കാരുടെ അവകാശത്തിനാണെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കാൽനട യാത്രക്കാരുടെ റോഡിലെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ നിയമനിർമാണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും കോടതി നിരീക്ഷിച്ചു.
ഫുട്പാത്തിലൂടെ നടക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഉത്തരവാദികളായ തദ്ദേശ സ്ഥാപനങ്ങൾക്കെതിരേ നഷ്ടപരിഹാരത്തിനുള്ള അവകാശം പൗരന്മാർക്കുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം ലഭിക്കുന്ന ക്ലെയിമുകൾക്കു പുറമെയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിലെ മോട്ടോർ വാഹന നിയമം കാൽനടക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും അതിനാൽ പലപ്പോഴും കാൽനടക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കാൽനടക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും നിയമലംഘനങ്ങൾക്കെതിരേ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കാനും അതു നടപ്പിലാക്കുന്നതിന് ഒരു സ്ഥിരം റെഗുലേറ്ററി ബോഡി രൂപീകരിക്കാൻ ആവശ്യമായ നിയമരൂപരേഖ കേന്ദ്രസർക്കാരിനോടും ലോ കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. കൂടാതെ ഈ വിഷയത്തിലെ പുരോഗതി കോടതിയുടെ നിരന്തര നിരീക്ഷണത്തിലായിരിക്കും.
പിതാവിനൊപ്പം സ്കൂളിലേക്ക് പോകുംവഴി ടാങ്കർ ലോറിയിടിച്ച് അഞ്ചുവയസുകാരൻ മരിച്ചതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിച്ചത്. കുട്ടിയുടെ കുടുംബത്തിന് ട്രൈബ്യൂണൽ നിശ്ചയിച്ച 4,70,000 രൂപയുടെ നഷ്ടപരിഹാരം സുപ്രീംകോടതി 11,44,628 രൂപയായി ഉയർത്തി.
Tags : Supreme Court footpath fundamental right citizens