പ്രഫസര്‍ ജെയ്സൺ ആർഡെ
ലണ്ടൻ: കേംബ്രിജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗക്കാരനായ പ്രഫസര്‍ ജെയ്സൺ ആർഡെയെ (41) മരിച്ചനിലയിൽ കണ്ടെത്തി. തെക്കൻ ലണ്ടനിലെ ബാറ്റർസീയിലുള്ള വസതിയിലാണ് വെള്ളിയാഴ്ച അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം ബ്രിട്ടീഷ് അക്കാദമിക് മേഖലയിലും രാഷ്ട്രീയവൃത്തങ്ങളിലും വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആർഡെയുടെ മരണം വലിയൊരു ദുരന്തമാണെന്നും കാര്യങ്ങൾ എങ്ങനെയാണ് ഈ ഘട്ടത്തിലെത്തിയതെന്ന് എല്ലാവരും ചിന്തിക്കേണ്ട സമയമാണിതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രതികരിച്ചു.
വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന വ്യക്തിഹത്യ താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് വ്യക്തമാക്കി ജെയ്സൺ ആർഡെ ഓഗസ്റ്റ് ആദ്യം തുറന്ന കത്തെഴുതിയിരുന്നു. തുടർന്ന് സർവകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹം കഴിഞ്ഞ അഞ്ചിന് രാജിവച്ചു. പിന്നാലെയാണു കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്.
ആരോപണം
സോഷ്യോളജി വിഭാഗം പ്രഫസറായിരുന്ന ജെയ്സൺ ആർഡെ 2015ൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധത്തിൽ മറ്റു പ്രബന്ധങ്ങളിലെ ഭാഗങ്ങൾ പകർത്തിയെഴുതിയെന്ന ഗുരുതര ആരോപണം ഉയർന്നിരുന്നു. കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ അവകാശവാദങ്ങളിലും സംശയങ്ങൾ ഉയർന്നതോടെ കേംബ്രിഡ്ജ് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. രണ്ട് ആരോപണങ്ങളും ശരിയല്ലെന്ന് പിന്നീട് കണ്ടെത്തി.
എന്നാൽ, മാധ്യമങ്ങളും ചില സംഘടനകളും നടത്തിയ ആസൂത്രിതമായ വേട്ടയാടലും വ്യാജപ്രചാരണങ്ങളും സഹിക്കവയ്യാതെ കഴിഞ്ഞ അഞ്ചിന് അദ്ദേഹം കേംബ്രിജ് സർവകലാശാലയിലെ പ്രഫസർ പദവി രാജിവയ്ക്കുകയായിരുന്നു.
ഓട്ടിസം ബാധിതനായ തനിക്കു വിവരങ്ങൾ മനസിലാക്കാൻ മറ്റു പ്രബന്ധങ്ങൾ അനുകരിക്കേണ്ടിവന്നതാണ് ചില പിഴവുകൾക്കു കാരണമെന്നും ഇത് മനഃപൂർവമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യക്തിഹത്യക്ക് ഇരയെന്ന് കുടുംബം
മാധ്യമങ്ങളുടെയും തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെയും ക്രൂരമായ വ്യക്തിഹത്യയെയും വംശീയ വേട്ടയാടലിനെയും തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവർത്തകരും ആരോപിച്ചു.
അക്കാദമിക് മേഖലയിലെ കറുത്തവർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപത്തിന്റെ ഇരയാണ് ആർഡെയെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കേംബ്രിജിൽനിന്നു രാജിവച്ചതിനുശേഷം തനിക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്തവിധം മാനസികമായി തകർന്നിരുന്നതായി മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ആർഡെ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു.
മരണം അപ്രതീക്ഷിതമാണെങ്കിലും നിലവിൽ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. അതേസമയം, ആർഡെയുടെ നിയമനത്തെക്കുറിച്ചും കേംബ്രിഡ്ജ് സർവകലാശാല സ്വീകരിച്ച നടപടികളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Death Cambridge Professor Britain Uproar ProfessorJasonArde Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash