റഷ്യൻ വ്യോമാക്രമണത്തിൽ കീവിലുണ്ടായ തീപിടിത്തം.
മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലടക്കം വൻ നാശനഷ്ടങ്ങളുണ്ടായി.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി. കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.
.................