ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: മധ്യേഷ്യയിൽ ഒൻപത് മാസമായി തുടരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിലെ സേനാംഗങ്ങൾ കടുത്ത മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
കപ്പലിലെ ജീവിത സാഹചര്യങ്ങൾ ദയനീയമാണെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കപ്പൽ ഉടൻ തന്നെ മാതൃരാജ്യത്തേക്ക് മടങ്ങുമെന്നും, അതിന് പകരമായി സമാന ശേഷിയുള്ള മറ്റൊരു വിമാനവാഹിനിക്കപ്പൽ അവിടേക്ക് ഉടൻ എത്തുമെന്നും ട്രംപ് പറഞ്ഞു.
സേനാംഗങ്ങളുടെ കുടുംബങ്ങൾ ആശങ്കാകുലരാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കൂടാതെ, ദൗത്യത്തിന്‍റെ കാലാവധി നീട്ടിനൽകിയതിനെച്ചൊല്ലിയുള്ള വിമർശനങ്ങളെയും ട്രംപ് തള്ളിക്കളഞ്ഞു.
സാധാരണയായി ആറ് മാസം മാത്രമാണ് ഇത്തരം വിന്യാസങ്ങൾക്കായി നിശ്ചയിക്കാറുള്ളതെങ്കിലും, ഇറാനുമായി നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളാണ് എബ്രഹാം ലിങ്കണിന്‍റെ സേവനം ദീർഘിപ്പിക്കാൻ ഇടയാക്കിയത്.
Tags : USSAbrahamLincoln DonaldTrump Soldiers Deepika DeepikaNewspaper BreakingNews NewsUpdate