പ്രതീകാത്മക ചിത്രം
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകന്‍റെ വീടിനുനേരെയുണ്ടായ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവർത്തകന്‍റെ പിതാവ് മരിച്ചു. സിജെപി പ്രവർത്തകനായ അബ്ദുൾ ഹാഫിസിന്‍റെ പിതാവാണ് ഞായറാഴ്ച മരണപ്പെട്ടത്.
സിജെപിയുടെ "സ്കൂൾ ടീക് കരോ' ക്യാമ്പയിന്‍റെ ഭാഗമായി അബ്ദുൾ ഹാഫിസ് താൻ പഠിച്ച വിദ്യാലയത്തിലെ ശോചനീയാവസ്ഥ കാമറയിൽ പകർത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരുസംഘം ആളുകൾ വ്യാഴാഴ്ച രാത്രി ഹാഫിസിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ഹാഫിസിനെയും പ്രായമായ പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.
മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമികൾ ഹാഫിസിന് പരിക്കേൽപ്പിക്കുകയും ഫോണിലെ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായി കുടുംബം വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പിതാവ് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് സിജെപി നേതാക്കളായ അഭിജീത് ദീപ്കെയും അശുതോഷ് റാങ്കയും ശക്തമായി ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ബിജെപി വക്താവ് കേയ ഘോഷ് പൂർണ്ണമായും തള്ളി.
ബിജെപിയെ അപകീർത്തിപ്പെടുത്താൻ തൃണമൂൽ കോൺഗ്രസും ഇടതുകക്ഷികളും ചേർന്ന് നടത്തുന്ന ആസൂത്രിതമായ നീക്കമാണിതെന്നും അക്രമത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
Tags : CJP Killed BJP Deepika DeepikaNewspaper BreakingNews NewsUpdate