യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് മോസ്കോയിലെ ഗോഡൗണിൽനിന്ന് പുക ഉയരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്ന ഹെലികോപ്റ്ററും കാണാം.
മോസ്കോ: റഷ്യക്കെതിരേ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അടക്കം വൻ നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. മോസ്കോ മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ അന്ദ്രെയ് വൊറോബ്യോവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
Tags : Russia Ukraine Ukraine war Drone attack