വാരണാസി: ഉത്തർപ്രദേശിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ കാർഗോ ലോജിസ്റ്റിക്സ് വിഭാഗമായ എഎഐസിഎൽഎഎസ് സ്ക്രീനർമാർക്കാണ് പരിക്കേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം നടന്നത്.
അസംഗഡ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ്-1810 വിമാനത്തിൽ മുംബൈയിലേക്ക് പോകാനായി എത്തിയതായിരുന്നു. വിമാനത്തിൽ കൊണ്ടുപോകുന്നതിനായി തന്‍റെ പക്കൽ ആയുധമുണ്ടെന്ന് യാത്രക്കാരൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു.
തുടർന്ന്, സുരക്ഷാ വിഭാഗത്തിന്‍റെ പ്രത്യേക പരിശോധനാ മുറിയിൽ തോക്ക് പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പരിശോധനയ്ക്ക് മുന്നോടിയായി തോക്കിലെ വെടിയുണ്ടകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അവിചാരിത സംഭവം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
അപകടത്തിൽ പുരുഷ സുരക്ഷാ ജീവനക്കാരന്‍റെ കൈയ്ക്കും വനിതാ ജീവനക്കാരിയുടെ മുട്ടിനു മുകളിലുമാണ് പരിക്കേറ്റത്. ഉടൻതന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ജീവനക്കാരുടെയും പരിക്ക് ഗുരുതരമല്ലെന്നും അവർ അപകടനില തരണം ചെയ്തതായും വിമാനത്താവളം ഡയറക്ടർ പുനീത് ഗുപ്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
തോക്കിനുള്ളിൽ ഒരു വെടിയുണ്ട കൂടി ബാക്കിയുണ്ടായിരുന്ന കാര്യം തനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരൻ പോലീസിനോട് മൊഴി നൽകിയത്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു.
Tags : Passengers Gun Airport Injured