Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പോലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊല്ലം: ഹെഡ്ഫോൺ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ ജോൺ എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റത്.
മധുരൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ തട്ടിയത്. ജോൺ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ ലോകോ പൈലറ്റ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് റെയിൽവേ ജീവനക്കാർ യുവാവിനെ പുനലൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
ഹാവേരി: കർണാടകയിലെ ഹാവേരി ജില്ലയിൽ പരമ്പരാഗത കാർഷികോത്സവമായ കാളയോട്ട ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എട്ടുപേർക്കു പരിക്ക്. പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി രണ്ടു വ്യക്തികൾ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച ഹംഗൽ താലൂക്കിലെ നരേഗൽ ഗ്രാമത്തിലാണ് സംഭവം. ഘോഷയാത്ര ഒരുആരാധനാലയത്തിന്റെ മുന്നിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിനിടെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ എട്ടു പേരെയും ഉടൻതന്നെ ഹംഗലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിനുപിന്നാലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനസർക്കാരിന്റെ പ്രീണനരാഷ്ട്രീയം കൊണ്ടാണ് ഹൈന്ദവാചാരങ്ങൾക്കെതിരേ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക് ആരോപിച്ചു.
Kerala
തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്.വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ യുകെജി വിദ്യാർഥി വൈനവിനാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. മഞ്ചാടിമൂട്ടിൽവച്ച് മുത്തശിക്കൊപ്പം സ്കൂൾ ബസിൽ കയറാൻ എത്തിയതായിരുന്നു കുട്ടി. കാട്ടാക്കടനിന്ന് കൊല്ലം ഭാഗത്തേക്ക് ജോലിക്കായി പോയ ബൈക്കാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.
അമ്മൂമ്മയുടെ കൈപിടിച്ച് എത്തിയ കുട്ടിറോഡ് മുറിച്ച് കടക്കവെ കൈ വിടുവിച്ച് റോഡിലേക്ക് ഓടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.
District News
പാലാ: വിവിധ അപകടങ്ങളില്‍ പരിക്കേറ്റ ആറു പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പാലാ - കൊടുങ്ങൂര്‍ റൂട്ടില്‍ പൂവത്തിളപ്പില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി. നായര്‍ (42), അര്ജുന് സൂരജ് (13) എന്നിവര്‍ക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം.
പൂവത്തിളപ്പില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടര്‍ യാത്രക്കാരായ മുത്തോലി സ്വദേശികളായ രഞ്ജു (37), ഗോപിക (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാ
ലോടെയായിരുന്നു അപകടം.
റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വഴിയാത്രക്കാരി തൃശൂര്‍ സ്വദേശി ദില്‍ഷ ദിനീഷിന് (25) പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെ പാലാ ടൗണിലായിരുന്നു അപകടം. ഇന്നലെ വെളുപ്പിനെ രാമപുരം ചിറകണ്ടത്ത് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന്‍ (33) പരിക്കേറ്റു.
Kerala
പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെവീണ് യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദിനാണ് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശ്യാം പ്രസാദ് അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. സോളാർപാനൽ ഫിറ്റിംഗ് ജോലികൾക്കായി കൂറ്റനാടെത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് തൊട്ടരികിലെ ഇരുനില കെട്ടിടത്തിലായിരുന്നു താമസം.
താമസിക്കുന്ന മുറിയിൽ നിന്നും ശ്യാം ഫോൺ ചെയ്യുന്നതിനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ്- ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി. എൽഡിഎഫ് അംഗങ്ങൾ ഓഫീസിൽ നടത്തിവന്ന ഉപരോധത്തിനിടയിലേക്ക് മേയറെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മേയറെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ബിജെപി കൗൺസിലർമാർ പ്രതിരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും സിപിഎം വനിതാ കൗൺസിലർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർ അനിലയ്ക്കും പരിക്കേറ്റു. മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
എൽഡിഎഫ് കൗൺസിലർമാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കോര്പറേഷൻ ഓഫീസ് പരിസരത്ത് രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൗൺസിലർമാരുമായി മേയർ വി.വി.രാജേഷ് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉപരോധം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
International
കാരക്കസ്: വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 32 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു.
കാരക്കാസിലെ ചക്കാവോയിൽ മാത്രം നാലു കെട്ടിടങ്ങൾ പൂർണമായും തകർന്നു. ലാ ഗുവായറ നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. മിറാൻഡ, അരാഗ്വ, കാരബോബോ, ഫാൽക്കൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം കനത്ത നാശം വിതച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കബെല്ലോ അറിയിച്ചു.
അമേരിക്ക, ബ്രസീൽ, ബൊളീവിയ, അർജന്റീന, ഉറുഗ്വേ, പനാമ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര സഹായം പ്രഖ്യാപിച്ചു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിമായി പ്രത്യേക സംഘങ്ങളെയും മെഡിക്കൽ സാമഗ്രികളും അയക്കാൻ യുഎസ് തയാറെടുക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
District News
കഴക്കൂട്ടം: കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശിയായ അബ്ദുൽ റബ്ബാണ് (82) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതോടെ കണിയാപുരം ആലുംമൂട് ജംഗ്ഷന് സമീപമായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്തുനിന്നും ആറ്റിങ്ങലിലേക്ക് പോവുകയായിരുന്ന ബസിൽ കണിയാപുരത്തു നിന്നാണ് ഇദ്ദേഹം കയറിയത്. ശ്രീധരമംഗലം മഹാവിഷ്ണു ക്ഷേത്രത്തിനു മുൻവശത്തുള്ള വളവിലായിരുന്നു അപകടം നടന്നത്. ബസ് വളവ് തിരിയുമ്പോൾ കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിനിടെ ഇദ്ദേഹം ബസിലെ കൈപ്പിടിയിൽനിന്നും പിടിവിട്ട സമയത്ത് ബാലൻസ് തെറ്റുകയായിരുന്നു.
ബസിന്റെ വാതിലിലേക്കു മറിഞ്ഞ ഇദ്ദേഹം പിന്നീട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു അപകടത്തിൽ അബ്ദുൽ റബ്ബിന്റെ തോളെല്ലിനു ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60 ലേറെ പേർക്ക് പരിക്കേറ്റു. 11 പേരുടെ നിലഗുരുതരമാണ്. ലണ്ടനിൽനിന്ന് 90 കിലോ മീറ്റർ അകലെ ബെഡ്ഫോഡിലാണ് അപകടം ഉണ്ടായത്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ മരിച്ചയാൾ ലോകോ പൈലറ്റ് ആണെന്നും റിപ്പോർട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 5.15ഓടു കൂടിയാണ് അപകടം ഉണ്ടായത്. ബെഡ്ഫോഡിന് സമീപത്തുവച്ച് ഒരു ട്രെയിനിന്റെ പിറകിൽ മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. സിഗ്നൽ സംവിധാനത്തിൽ തകരാർ സംഭവിച്ചതിനെതുടർന്ന് ലോകോ പൈലറ്റ് ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവരാനുണ്ട്. നിലവിൽ ട്രെയിൻ ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.
Kerala
കണ്ണൂർ: പിലാത്തറയിൽ ലഹരിക്ക് അടിമയായ യുവാവിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഏഴിലോട് ഫാറൂക് ജുമാ മസ്ജിദിലെ മുഅദ്ദിനെയും കമ്മിറ്റി ഭാരവാഹികളെയുമാണ് യുവാവ് ആക്രമിച്ചത്. കാസർഗോഡ് ബേഡകം സ്വദേശി സിയാദ് അബ്ദുള്ളയാണ് ഇവരെ ആക്രമിച്ചത്.
കുത്തേറ്റ മുഅദ്ദീൻ, മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), പള്ളി കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം. സമീർ (37) എന്നിവരെ പയ്യന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദ് അബ്ദുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് സിയാദെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി 10.45 നാണ് അക്രമം നടന്നത്. സിയാദ് ഏഴിലോട് ക്വാർട്ടേഴ്സിൽ കുടുംബസമേതമാണ് താമസിക്കുന്നത്. ലഹരിക്ക് അടിമയായ സിയാദ് ആദ്യം ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും സിസിടിവി കാമറകൾ തല്ലിത്തകർക്കുകയുമായിരുന്നു.
തുടർന്ന് കൈയിൽ കത്തിയുമായി തൊട്ടടുത്തുള്ള ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലേക്ക് അതിക്രമിച്ചു കയറി. പള്ളിയുടെ ജനൽ ചില്ലുകളും മദ്രസയിലെ കസേരകളും അടിച്ചുതകർത്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്ന മുഹമ്മദ് ആഷിക് ഉടൻ കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർക്ക് പരിക്കേറ്റത്.
പിന്നീട് നാട്ടുകാർ എത്തി അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരം പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Kerala
ഹരിപ്പാട്: തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. കുമാരപുരത്ത് ശനിയാഴ്ചയുണ്ടായ സംഭവത്തിൽ താമല്ലാക്കൽ ചാപ്രായിൻ ഗോപാലകൃഷ്ണൻ (55) ആണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞദിവസം അഞ്ചുവയസുകാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച അതേ നായ തന്നെ തൊട്ടടുത്ത ദിവസം അയൽവാസിയായ ഭിന്നശേഷിക്കാരനെയും ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ തെരുവുനായയെ പിന്നീട് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് താമല്ലാക്കൽ പുത്തൻ പറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (അഞ്ച്) എന്ന ബാലന് വീട്ടുമുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിൽ ഈ നായയുടെ കടിയേറ്റത്.
മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റ അദ്വിക് ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ക്രൂരമായ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടും മുൻപാണ് അയൽവാസിയായ ഭിന്നശേഷിക്കാരനും കടിയേറ്റത്.
തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം ചത്ത നായയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷമേ നായ്ക്ക് പേവിഷബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്.
കീരിപ്പാറ എസ്റ്റേറ്റില്‍ ഗ്രാമ്പു പറിക്കാന്‍ എത്തിയതായിരുന്നു രവി. ഷെഡ്ഡില്‍ വിശ്രമിക്കുന്നതിനിടെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. വയറ്റില്‍ ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആനയുടെ ആക്രമണത്തില്‍ കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്.
Kerala
കോഴിക്കോട്: വടകര ഓർക്കേട്ടേരിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.
മസാഫി, കൈലാസ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.
അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഈ സമയം റോഡിലുണ്ടായിരുന്ന ഒരു കാറും അപകടത്തിൽപ്പെട്ടു. കാർ ബസിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്. ബസിലുണ്ടായിരുന്ന പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala
നെടുമങ്ങാട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്. പഴകുറ്റി സ്വകാര്യ സ്കൂളിലെ അധ്യാപിക ശാലിനിയ്ക്ക് ആണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ മേലാംകോട് വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനിടെ ഓടയിൽ വീണ ശാലിനിയുടെ കണ്ണിൽ സ്കൂട്ടറിന്റെ കിക്കർ തുളച്ചു കയറി.
ഫയർഫോഴ്സ് എത്തി കിക്കർ മാറ്റി ശാലിനിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
Kerala
മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിലെ രാജു (65) വിനാണ് പരിക്കറ്റത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് കാര്യമായ പരിക്ക്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
District News
ചവറ : ചവറയില്‍ കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴിന് ചവറ ഭരണിക്കാവിന് സമീപത്തെ ബിസി ലൈബ്രറിക്ക് സമീപമായിരുന്നു ആദ്യം പന്നിയെ നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം വാര്‍ഡംഗത്തെ അറിയിക്കുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് രാത്രി 9.50ഓടെ പുതുക്കാട് നാഗരുനട ഭാഗത്ത് കാട്ടു പന്നിയെ നാട്ടുകാര്‍ കണ്ടു. ഇതിനിടയില്‍ വീടിന് പുറത്ത് നിന്ന സ്ത്രീയെ പന്നി ഇടിച്ചിട്ടു.
ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.കാട്ടു പന്നിയിറങ്ങിയത് കാരണം ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.വലിയ കാട്ടു പന്നിയെയാണ് കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു മാസം മുമ്പ് പന്മന കളരി ഭാഗത്തും പന്നിയെ കണ്ടെന്നും വിവരമുണ്ട്.
Kerala
മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
Sports
ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന പരന്പരയ്ക്ക് മുന്നോടിയായി ഇന്ത്യക്ക് വൻ തിരിച്ചടി.
റണ്‍മെഷീൻ വിരാട് കോഹ്ലിയെ ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് പരന്പരയിൽനിന്ന് ഒഴിവാക്കി.
ജൂണ്‍ 13 മുതൽ 20 വരെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരന്പര.
National
സുക്മ: ഛത്തീസ്ഗഡിൽ ക്രൈ സ്തവ പ്രാർഥനക്കൂട്ടായ്മയ് ക്കു നേരേ ആക്രമണം. പാസ്റ്റർക്കും ഇയാളുടെ ഗർഭിണിയായ ഭാര്യക്കുമുൾപ്പെടെ 25ഓളം പേർക്ക് പരിക്കേറ്റു. സുക്മ ജില്ലയിലെ പാലെം ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സദ്രപാൽ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പ്രദേശത്തെ പാസ്റ്ററായ ഹംഗാ മാണ്ഡവിയുടെ വീട്ടിൽ നടന്ന പ്രാർഥനക്കൂട്ടായ്മയിലാണ് ആക്രമണമുണ്ടായത്. എഴുപതോളം വിശ്വാസികള്‍ പ്രാർഥനയിൽ പങ്കെടുക്കവേ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇവരെ സുക്മയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ടോംഗ്പാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
ആക്രമണത്തിന് സ്വത്തുതർക്കവുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്താന്‍ അക്രമികള്‍ ശ്രമം നടത്തിയെങ്കിലും വിശ്വാസികള്‍ ഇതു നിഷേധിച്ചു. നീതിയുക്തവും സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറെ കർക്കശമായ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിലായതിനുശേഷം ക്രൈസ്തവർക്കു നേരേ ആക്രമണം വർധിക്കുന്നതായി പ്രോഗ്രസീവ് ക്രിസ്ത്യൻ അസോസിയേഷൻ കോ-ഓർഡിനേറ്റർ പാസ്റ്റർ സൈമൺ ഡിഗ്ബാൽ ടാൻഡി ആരോപിച്ചു. സാമുദായികസൗഹാർദം തകർക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ദിനംപ്രതിയെന്നോണം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതരമായി പരുക്കേറ്റു. കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റി ട്രഷററും അണ്ടൂർക്കോണം പറമ്പിൽപാലം സ്വദേശിയുമായ ജാബുവിന് (41) ആണ് പരിക്കേറ്റത്. ജാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11ന് പള്ളിപ്പുറം പായ്ച്ചിറ റോഡിൽ ലാദൻസ് ഹോട്ടലിനു സമീപം ആയിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കുറ്റിക്കാട്ടിൽ നിന്നും പാഞ്ഞുവന്ന കാട്ടുപന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ ജാബുവിനെ നാട്ടുകാർ ചേർന്നു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.
പഞ്ചായത്ത് മുൻ ഭരണസമിതി പാർക്കും ഓപ്പൺ ജിംനേഷ്യവും നിർമിക്കാനായി തെരഞ്ഞെടുത്ത സ്ഥലം ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ സ്ഥിരം അപകടങ്ങൾ നടക്കാറുണ്ടെന്നാണ് പരാതി.
അണ്ടൂർക്കോണം, ചന്തവിള സൈനിക സ്കൂൾ , കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുമ്പോഴും പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗത്തു നിന്നും ശരിയായ രീതിയിൽ നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് പന്നി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്. പരേവതർ സ്വദേശി സാബിർ (54), ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് മരിച്ചത്.
ലക്നോവിൽ നിന്നും ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വിവരം അറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങി കിടന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സാബിറും സുരേഷും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഒൻപത് പേരിൽ എട്ട് പേരും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാൾ നിലവിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ലോറി ഡ്രൈവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം ശക്തമായ വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് കോംപ്ലക്സിന് സമീപത്തെ 17th സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളായ അക്രമിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും യുഎസ് നിയമപാലകർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമിയുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ട്.
സംഭവസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നു. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഓഫീസിൽ തുടരുന്ന സമയത്താണ് വെടിവയ്പ്പ് നടന്നത്. അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതർ വ്യക്തമാക്കി.
എഫ്ബിഐ സംഘം സംഭവസ്ഥലത്തെത്തി സീക്രട്ട് സർവീസിന് ആവശ്യമായ പിന്തുണ നൽകിയതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതിനെ തുടർന്ന് വൈറ്റ് ഹൗസിലെ ലോക്ക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയും സമാനമായ രീതിയിൽ വെടിവയ്പ്പ് ശ്രമം ഉണ്ടായിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് ഇടിമിന്നലേറ്റ് വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കുന്നത്തുനാട്ടിൽ ആണ് സംഭവം. കടയിരുപ്പ് കിഴക്കേ പുതിയ മഠത്തിൽ ബാബുവിന്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി അടർന്നുവീണ് ആണ് കുട്ടിക്ക് പരിക്കേറ്റത്.
പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.
Kerala
കാസര്‍ഗോഡ്: ഇന്റര്‍സിറ്റി എക്സ്പ്രസിനുനേരേ കല്ലേറ്. യാത്രക്കാരിയുടെ കണ്ണിനുതാഴെ പരിക്കേറ്റു. നീലേശ്വരം ആലിന്‍കീഴിലെ കുഞ്ഞിക്കണ്ണന്റെ ഭാര്യ സി. അനിത(48)യ്ക്കാണു പരിക്കേറ്റത്. വലതുകണ്ണിന് താഴെയാണു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പള്ളിക്കര പൂച്ചക്കാടിനു സമീപമായിരുന്നു സംഭവം.
മംഗളൂരുവില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിനുനേരേയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ മധ്യഭാഗത്തുള്ള കംപാര്‍ട്ട്മെന്റിലാണ് വീട്ടമ്മ ഇരുന്നിരുന്നത്. ജനാലക്കമ്പിയില്‍ തട്ടിയ കല്ല് തെറിച്ച് കണ്ണില്‍ പതിക്കുകയായിരുന്നു.
വീട്ടമ്മയുടെ കണ്ണട പൊട്ടി ചിതറി കണ്ണിനു താഴെയായി മുറിവേറ്റു. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് റെയില്‍വേ എസ്ഐ സി.എസ്. സനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ബസിന് തീപിടിച്ച് ഡ്രൈവർ മരിച്ചു, കണ്ടക്ടർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. കാൺപൂർ സ്വദേശി ശംഭുവാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡിവൈഡറിലിടിച്ച് ഒരു ടാങ്കർ ലോറി റോഡിലേക്ക് മറിഞ്ഞിരുന്നു. തൊട്ടുപിന്നാലെ കാൺപൂരിൽ നിന്നും ഗുഡ്ഗാവിലേക്ക് പോവുകയായിരുന്ന ബസ് ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചു.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ 15 പേരിൽ കണ്ടക്ടർ ഉൾപ്പെടെ 10 പേരുടെ നില ഗുരുതരമാണ്. നിസാര പരിക്കുകളുണ്ടായിരുന്ന അഞ്ച് പേരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ആശുപത്രി വിട്ടു. നിലവിൽ ബാക്കി യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ സ്വകാര്യ ആഡംബര ബസ് ടാങ്കറിൽ ഇടിച്ച് തീപിടിച്ച് നാല് യാത്രക്കാർ വെന്തുമരിച്ചു. 10 പേർക്ക് പൊള്ളലേറ്റ്.
സുരേന്ദ്രനഗർ ജില്ലയിൽ ചോട്ടില-രാജ്കോട്ട് ദേശീയപാതയിലെ സംഗാനി ഗ്രാമത്തിന് സമീപം പുലർച്ചെ 2.30 ഓടെയാണ് സംഭവം. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.എസ്. ഭഡോരിയ പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് രാജ്കോട്ടിലേക്ക് പോകുകയായിരുന്നു ബസ്. ടാങ്കറിന്റെ ടയർ പൊട്ടിയതാണ് അപകടകാരണം. ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ബസ് ടാങ്കറിന്റെ പിന്നിൽ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
സുല്‍ത്താന്‍ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ നഗരസഭ മുന്‍കൗണ്‍സിലറെ പരിക്കുകളോടെ പാതയോരത്ത് കണ്ടെത്തി. തേലമ്പറ്റ തയ്യല്‍ ജയപ്രകാശ്(55)നെയാണ് പാതയോരത്ത് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ തേലമ്പറ്റവയലിലാണ് സംഭവം. യാത്രക്കാരാണ് ജയപ്രകാശിനെ റോഡരികിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് പിന്നിലും പുറത്തുമാണ് ജയപ്രകാശിന് പരിക്കേറ്റിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ വയലോരത്ത് കൂടിയുള്ള റോഡിലാണ് സംഭവം. അതിനിടെ തനിക്ക് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് ബത്തേരി സിഐ പറഞ്ഞു.
ഹെല്‍മെറ്റ് ധരിച്ചായിരുന്നു ജയപ്രകാശ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നതെന്നിരിക്കെ തലക്ക് സാരമായി മുറിവേറ്റതും സ്കൂട്ടറിന് പറയത്തക്ക കേടുപാടുകള്‍ സംഭവിച്ചിക്കാത്തതും ആശങ്കയേറ്റുന്നുണ്ട്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനിരിക്കെയാണ് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചത്.
അതേസമയം തീര്‍ത്തും അവശനായ ഇദ്ദേഹം സുഖം പ്രാപിക്കുന്ന മുറക്ക് വിവരങ്ങള്‍ അന്വേഷിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.
Kerala
കൊച്ചി: ആലുവയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേര്‍ക്ക് പരിക്ക്. എടത്തല എട്ടേക്കര്‍ പള്ളിക്ക് സമീപത്തുവച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആലുവയില്‍ നിന്നും കിഴക്കമ്പലം ഭാഗത്തേക്ക് പോയ സെന്റ്തോമസ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു.
അപകടത്തിൽ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് മൂന്നു വീടുകള്‍ക്ക് ഭാഗികനാശം. രണ്ട് സ്ത്രീകള്‍ക്കു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ ഭാര്യ ജിഷ എന്നിവര്‍ക്കാണു മിന്നലേറ്റത്. ഇന്നലെ വൈകുന്നേരം 5.30നാണ് സംഭവം.
കട്ടിലില്‍ ഇരിക്കവേയാണ് ജിഷയ്ക്കു മിന്നലേറ്റത്. ഇവർ മോഹാലസ്യപ്പെട്ടു വീണു. ചന്ദ്രികയുടെ കൈയ്ക്ക് മുക്കാല്‍ മണിക്കൂറോളം മരവിപ്പ് സംഭവിച്ചു. ചന്ദ്രികയുടെ വീടിനും ഭര്‍ത്തൃസഹോദരന്‍ കളരിക്കല്‍ വിജു, ചുണ്ടാട്ട് എല്‍ദോസ് എന്നിവരുടെ വീടുകള്‍ക്കും മിന്നലേറ്റു.
ഇവരുടെ വീടുകളിലെ വയറിംഗ് മുഴുവന്‍ കത്തിനശിച്ചു. ചന്ദ്രികയുടെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്ററും ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ചിന്നിചിതറി.
ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീന്, മോട്ടോര്‍ പമ്പ് സെറ്റ്, ടിവി, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായതായി എല്‍ദോസ് പറഞ്ഞു. ഉദ്ദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി എല്‍ദോസ് പറഞ്ഞു.
Kerala
കോഴിക്കോട്: കൊടുവള്ളി മദ്രസ ബസാറില്‍ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കൈതപ്പൊയില്‍ സ്വദേശികളായ ആദം(ആറ്), ഫര്‍സാന(27), സലീം(53), സുഹൈല്‍(25), റസിയ(47), കൊയിലാണ്ടി മുണ്ടോത്ത് സ്വദേശിനി മോഹിനി(70), താമരശേരി സ്വദേശിനി വനജ(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ കാര്‍, ലോറിയിലും മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്.
താമരശേരി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍ വന്ന മാരുതി സുസുക്കി റിറ്റ്സ് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഈ കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘത്തിലെ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.
NRI
ടെക്സസ്: വടക്കൻ ടെക്സസിൽ വീശിയടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകരുകയും ഇരുപതോളം കുടുംബങ്ങൾ ഭവനരഹിതരാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വൈസ് കൗണ്ടിയിലെ റൺവേ ബേ, പാർക്കർ കൗണ്ടിയിലെ സ്പ്രിംഗ്ടൗൺ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വീണുകിടക്കുന്ന മരങ്ങളും വൈദ്യുതി ലൈനുകളും കാരണം രക്ഷാപ്രവർത്തനം തടസപ്പെട്ടു.
മണിക്കൂറിൽ ഏകദേശം 217 കിലോമീറ്റർ വേഗതയുള്ള EF-2 വിഭാഗത്തിൽപ്പെട്ട ടൊർണാഡോയാണ് റൺവേ ബേയിൽ ആഞ്ഞടിച്ചതെന്ന് നാഷണൽ വെതർ സർവീസ് സ്ഥിരീകരിച്ചു.
ടൊർണാഡോയെത്തുടർന്ന് മേഖലയിൽ വ്യാപകമായ വൈദ്യുതി തടസം നേരിടുന്നുണ്ട്. തകർന്നടിഞ്ഞ റോഡുകൾ പുനഃസ്ഥാപിക്കാനും വൈദ്യുതി ബന്ധം തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഫോർട്ട് വർത്തിന് വടക്കുപടിഞ്ഞാറുള്ള പ്രദേശങ്ങളിലാണ് നാശമുണ്ടായത്. അസ്ലെ ഭാഗത്തും അപകടകാരിയായ ചുഴലിക്കാറ്റ് ദൃശ്യമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
തകർന്ന വീടുകളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാസേന തെരച്ചിൽ തുടരുകയാണ്.
Kerala
മലപ്പുറം: വളാഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് വളാഞ്ചേരി മനക്കപ്പടി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡിലൂടെ വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത വീടിന്റെ മതിലിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.
കാറിൽ കുട്ടികളടക്കം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രദേശത്തുള്ള നാട്ടുകാർ ഓടിക്കൂടി വളരെ ശ്രമകരമായിട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. നിസാരപരിക്ക് മാത്രമാണുള്ളത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്.
ആയൂർ വഞ്ചിപ്പേട്ടയിൽ ആണ് അപകടമുണ്ടായത്. കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസിൽ ഉണ്ടായിരുന്ന ഏഴ് പേരുടെ പരിക്ക് ഗുരുതരമല്ല.
Kerala
തിരുവനന്തപുരം: പ്രഭാതസവാരിക്ക് ഇറങ്ങിയ വയോധികരെ ഇടിച്ചു വീഴ്ത്തി ബൈക്ക് യാത്രികൻ നിർത്താതെ പോയി. തിരുവനന്തപുരം വെള്ളനാട് ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം.
ബന്ധുക്കളായ ഗീത, സുധ എന്നിവരെയാണ് ബൈക്ക് ഇടിച്ചത്. പരിക്കേറ്റ് റോഡിൽ കിടന്ന ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗീതയുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ ബൈക്ക് യാത്രികനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
National
ബാലസോർ: കേരളത്തിൽ നിന്ന് ആസാമിലേക്കു പോവുകയായിരുന്ന ബസ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട് അഞ്ചുപേർക്കു ഗൂരുതര പരിക്കേറ്റു.
ഇവരെ വിദഗ്ധചികിത്സയ്ക്കായി കട്ടക്കിലെയും ഭൂവനേശ്വറിലെയും ആശുപത്രികളിലേക്കു മാറ്റി.
47 അതിഥിത്തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ബാലസോറിലെ ഷെർഗഡയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ തെരുവുനായയുടെ ആക്രമണത്തിൽ നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ ഗഹ്റ നാലാ മുതൽ ഹോസ്പിറ്റൽ ചൗക്ക് വരെയുള്ള ഭാഗങ്ങളിലാണ് നായ ആക്രമണം നടത്തിയത്.
പരിക്കേറ്റവർക്കെല്ലാം പ്രാഥമിക ചികിത്സയും പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ്പും നൽകിവരുന്നതായി ഡോക്ടർമാർ പറഞ്ഞു. പ്രദേശത്തെ കടയിലെത്തിയവർക്കും കാൽനടയാത്രക്കാർക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
മുന്‍പും മധ്യപ്രദേശിലെ ഇൻഡോറിലും സമാനമായ രീതിയിൽ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം സംസ്ഥാനത്തെ സവിശേഷദുരന്തമായി പ്രഖ്യാപിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിൽ ഓണ്‍ലൈനായി പങ്കെടുത്തശേഷം തൃശൂർ കളക്ടറേറ്റിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. അടിയന്തരസഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 50 ലക്ഷം രൂപ ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ടുണ്ട്.
മരിച്ചവരുടെ ആശ്രിതർക്കു സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് നാലുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്കു ദുരന്തപ്രതികരണ നിധിപ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പ്രത്യേക സഹായമായി രണ്ടുലക്ഷം രൂപയും നൽകും.
പരിക്കേറ്റവർക്ക് ആറുമാസത്തേക്കുള്ള സർക്കാർ-സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ പൂർണ ചെലവ് സംസ്ഥാനസർക്കാർ വഹിക്കും. ആവശ്യമായ തുക ജില്ലാ കളക്ടർക്ക് അനുവദിക്കും. ആറുമാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കിൽ പൂർണമായ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു നൽകും.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മറ്റുമായി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർവസ്ഥിതിയിലാക്കാൻ ചെലവാകുന്ന തുക ജില്ലാ കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലുംവിധത്തിലുള്ള നാശനഷ്ടം കെട്ടിടത്തിന് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനായി അതിന്റെ തോത് കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കു നിർദേശം നൽകി.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. രണ്ട് ബൈക്കുകളിലായി എത്തിയ ഗോപാൽ പ്രസാദ് കുംഹാർ (38), പങ്കജ് സാഹു (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗോപാലിന്റെ മകൻ ശുഭത്തിന് ഗുരുതരമായി പരിക്കേറ്റു. മദ്യപിച്ച് കാറോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോപാലും ശുഭവും വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു. ചടങ്ങ് കഴിഞ്ഞ് സ്വന്തം നാടായ മഹാരാജ്പൂരിലേയ്ക്ക് മടങ്ങുന്നതിനിടെ വെള്ളം കുടിക്കാനായി കടയ്ക്ക് സമീപം വാഹനം നിർത്തി. ഈ സമയത്താണ് അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. സമീപത്ത് തന്നെ മറ്റൊരു വാഹനത്തിൽ നിന്നിരുന്ന പങ്കജിനെയും കാറിടിച്ചു.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗോപാലിനെയും പങ്കജിനെയും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ശുഭം ചികിത്സയിൽ തുടരുകയാണ്.
മദ്യപിച്ച് കാറോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: നെട്ടയത്ത് മലമുകളിൽ ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ തുടങ്ങിയ തർക്കം സിപിഎം–ബിജെപി സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും ലാത്തിച്ചാർജിലും നാല് ബിജെപി പ്രവർത്തകർക്കും അഞ്ച് പോലീസുകാർക്കും പരിക്കേറ്റു.
കല്ലേറിൽ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപുവിന് തലയ്ക്കു ഗുരുതര പരിക്കേറ്റു. ബിജെപി നേതാവിന്റെ ഭാര്യയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസിൽ കുടുംബം പരാതി നൽകിയിരുന്നു.
ഇവരുടെ ഭർത്താവിനെ സിപിഎം പ്രവർത്തകർ ഞായറാഴ്ച ഉച്ചയ്ക്ക് തടഞ്ഞുവച്ചെന്നാണ് ആരോപണം. ഇതെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രാത്രി ഏഴരയോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി. ഇത് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യംചെയ്തു. തുടർന്നു ചേരിതിരിഞ്ഞ് ഇവർ ഏറ്റുമുട്ടി.
സ്ഥലത്തെത്തിയ പോലീസിനു നേരെയും കല്ലേറുണ്ടായി. ഇതോടെ കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചു.
Kerala
മലപ്പുറം: വാൽപ്പാറ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് എട്ട് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഒമ്പത് പേരുടെ മരണം സ്ഥിരീകരിച്ചു.
ഏഴ് സ്ത്രീകൾക്കും 2 കുട്ടികൾക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാംഗ് ചേണ്ടി പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്.
വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം നാല് പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് പേർ മരിച്ചു, 26 പേർക്ക് പരിക്കേറ്റു. സരോജ് ഗുർജാർ (35), സുനൈന ഗുർജാർ (27), സീമ ഗുർജാർ (35), ഗീത റാവു (52) എന്നിവരാണ് മരിച്ചത്. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
പാർവതി ബറോഡയിലേക്ക് പോവുകയായിരുന്ന വീർപൂരിലെ സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ ധാരാളം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിലെത്തിച്ചു.
Kerala
കണ്ണൂർ: സിപിഎം പ്രവർത്തകർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ ആക്രമിച്ചതായി പരാതി. മട്ടന്നൂർ മാലൂരിൽ നടന്ന സംഭവത്തിൽ ബിജെപി ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോളിംഗ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. തോൽവി ഭയന്ന് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Kerala
തിരുവനന്തപുരം: അരുവിക്കര എണിക്കരയിൽ സിപിഎം - ബിജെപി സംഘർഷം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം - ബിജെപി പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് ആവേശത്തിന് പിന്നാലെ നടന്ന ആക്രമണം പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആക്രമണത്തിൽ പട്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകനെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് പ്രവർത്തകർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ ഉടൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പേരൂർക്കട താലൂക്ക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അദ്ദേഹം നിർദേശിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുവിക്കര മേഖലയിൽ വീണ്ടും സംഘർഷമുണ്ടാകാതിരിക്കാൻ വലിയ തോതിൽ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എണിക്കര ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി.
National
ഇംഫാൽ: റോക്കറ്റ് ആക്രമണത്തിൽ മണിപ്പൂർ ബിഷ്ണുപൂർ ജില്ലയിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അമ്മയ്ക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്റാംഗിലുള്ള ട്രോംഗ്ലാവോബി അവാംഗ് ലെയ്കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.
കുട്ടികളുടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ഒരു പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ച് തകർത്തു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പ്രതിഷേധക്കാർ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർക്കുകയും കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. പുലർച്ചെ നടന്ന സംഘർഷത്തിൽ 19 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് സംഭവത്തെ മനുഷ്യത്വ വിരുദ്ധമായ ക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു. പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. മേഖലയിൽ സമാധാനം നിലനിർത്താനായി ബിഷ്ണുപൂരിൽ കർഫ്യൂ ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചു.
Kerala
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാട്ടുപോത്ത് ആക്രമിച്ചു. ഞായറാഴ്ച വൈകുന്നേരം കൊല്ലം അഞ്ചലിലുണ്ടായ സംഭവത്തിൽ ആനക്കുളം സ്വദേശികളായ ഷിനു മാത്യു, ഷിബിന എന്നിവർക്കാണ് പരിക്കേറ്റത്.
ആലഞ്ചേരിയിൽ നിന്നും ആനക്കുളത്തെ വീട്ടിലേക്ക് പോകുന്ന വഴി കടവറത്ത് വച്ചാണ് ഇരുവരെയും കാട്ടുപോത്ത് ആക്രമിച്ചത്. സ്കൂട്ടറിന്റെ നേരെ പാഞ്ഞെടുത്ത കാട്ടുപോത്ത് വാഹനം ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ അലയമൺ ഭാഗത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു ദിവസമായി തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നുണ്ട്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
Kerala
കോഴിക്കോട്: ഒളവണ്ണയിൽ തെരുവുനായയുടെ ആക്രമണം. എട്ട് പേർക്ക് നായയുടെ കടിയേറ്റു. സമീപം തലാഞ്ചേരിയിൽ ആണ് തെരുവ് നായയുടെ ആക്രമണം നടന്നത്.
ബുധനാഴ്ച വൈകുന്നേരവും ഇന്ന് രാവിലെയുമാണ് നായ ആളുകളെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്.
മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരേയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരേയും പിടികൂടാനായില്ല.
Kerala
മലപ്പുറം: പയ്യനാട്ട് കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാല്‍, പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്, ചന്ദ്രന്, വിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ സൂപ്പര്‍വൈസര്‍ മോഹനനും നാട്ടുകാരും ചേര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ കുട്ടിപ്പാറയിലാണ് അപകടം ഉണ്ടായത്. വണ്ടൂരിലേക്ക് കുഴല്‍ കിണര്‍ കുഴിക്കാന്‍ പോകുമ്പോള്‍ കുട്ടിപ്പാറ കാരേപറമ്പ് വളവില്‍ മതിലിലിടിച്ച് വാഹനം മറിയുകയായിരുന്നു.
മഞ്ചേരി കൊരമ്പയില്‍ ആര്‍ക്കേഡിലെ മഞ്ചേരി ബോര്‍വെല്‍ എന്ന സ്ഥാപനമുടമ ഒറ്റപ്പാലം സ്വദേശി രാധാകൃഷ്ണന്റെതാണ് ലോറി. ലോറി മറിഞ്ഞതോടെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രാജീവ് എന്ന കതിറിനെ (42) കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി.
ഡ്രൈവര്‍ ലോറിക്കടിയില്‍ പെട്ടതാകാമെന്ന് അഭ്യൂഹം പരന്നു. ഉടന്‍ മഞ്ചേരി അഗ്നിശമന സേനയെത്തി ക്രെയിന്‍ ഉപയോഗിച്ച് പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ലോറി ഉയര്‍ത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഇറങ്ങി ഓടിയാതാകാമെന്നാണ് നിഗമനം.
National
പാറ്റ്ന: ബിഹാറിലെ നളന്ദയിലുള്ള മാ ശീതള ക്ഷേത്രത്തില്‍ മേളയ്ക്കിടെ അപകടത്തിൽ എട്ട് പേർ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തില്‍ മേളയുടെ ഭാഗമായി നിരവധി പേര് പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെ തിക്കും തിരക്കുമുണ്ടായതോടെ ആള്‍ക്കൂട്ടം ഭയപ്പെടുകയും തുടര്‍ന്ന് അപകടമുണ്ടാവുകയുമായിരുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നളന്ദ കളക്ടർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
District News
കൊടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടകര മനക്കുളങ്ങര സ്വദേശി പൊന്നമതറ സുരേന്ദ്രന് മകന് അഖില്‍ (30)ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പേരാമ്പ്ര അപ്പോളോ ടയേഴ്സിന് സമീപത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം.
ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കറൂകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു.
സംസ്കാരം നടത്തി. അമ്മ: രജിത. സഹോദരി: ആര്യ.
International
ടെഹ്റാൻ: സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിൽ അമേരിക്കൻ വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെട്ടു. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാന്റെ പ്രസ് ടിവി പ്രസിദ്ധീകരിച്ചു. വെള്ളിയാഴ്ച പ്രിൻസ് സുൽത്താൻ എയർ ബേസിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചെന്നും 10 യുഎസ് സൈനികർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ. രണ്ട് പേരുടെ നില ഗുരുതരമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വിമാനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചിട്ടില്ല. യുഎസ് എംക്യു-9 ഡ്രോൺ വെടിവച്ചിട്ടതായും എഫ്-16 ജെറ്റ് വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടു. യുദ്ധം ഇപ്പോൾ സൗദി അറേബ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചു. യെമനിലെ ഹൂത്തി വിമതർ ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെത്തുടർന്ന് ഇസ്രായേലി, യുഎസ് സർവകലാശാലകളിൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.
Sports
ഗുവാഹത്തി: ഐപിഎൽ പുതിയ സീസണിലെ ആദ്യ മത്സരം കളിക്കുന്നതിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത തിരിച്ചടി. പേശിവലിവിനെ തുടർന്ന് തിങ്കളാഴ്ച രാജസ്ഥാന് റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഡെവാള്‍ഡ് ബ്രെവിസ് കളിക്കില്ല.
താരം വിശ്രമത്തിലാണെന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറഞ്ഞു. സീസണിലെ ആദ്യത്തെ രണ്ടോ മൂന്നോ മത്സരങ്ങള്‍ ബ്രെവിസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ടി20 ലോകകപ്പിൽ താരം മികച്ച പ്രകടനം നടത്തിയിരുന്നു.
കണങ്കാലിനേറ്റ പരിക്ക് കാരണം എം.എസ്. ധോണിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് മൂലം പുറത്തായ എല്ലിസിന് പകരം സ്പെന്‍സര്‍ ജോണ്‍സനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ടീമിനൊപ്പം ചേർന്നട്ടില്ല.
Kerala
കോഴിക്കോട്: നാദാപുരത്ത് എഎസ്ഐ ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. സ്റ്റേഷൻ കോന്പൗണ്ടിൽ വച്ചാണ് എസ്ഐയ്ക്ക് കടിയേറ്റത്. സ്റ്റേഷന് സമീപം കെട്ടിടനിർമാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളിക്കൾക്കും കടിയേറ്റു.
ഇന്ന് രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. നാദാപുരം സ്റ്റേഷനിലെ എഎസ്ഐ മനോജിന്റെ കാലിനാണ് കടിയേറ്റത്. നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ് മനോജിനെ കൂടാതെ നായ ആക്രമിച്ചത്.
പരിക്കേറ്റ എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടാനുള്ള ശ്രമം നടക്കുന്നതായി പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ എല്‍ഐസി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്റെ ദേഹത്തേയ്ക്ക് റോഡരികിലെ വലിയ പേരാലിന്റെ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേര്‍ന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടം നടക്കുമ്പോള്‍ നിരവധി പേര് മരത്തിന് സമീപത്തായി ഉണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.
Kerala
സുൽത്താൻബത്തേരി: വയനാട്ടിലെ മാവേലി കൂടല്ലൂരിൽ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. കൈതവേലിയിൽ തങ്കമ്മയ്ക്കാണ്(85)പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ 6.10നാണ് സംഭവം. തങ്കമ്മയുടെ രണ്ട് കാലുകളുടെയും എല്ല് പൊട്ടി. വാരിയെല്ലിനും പരിക്കുണ്ട്. ശുചിമുറിയിൽ പോകുന്നതിന് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ തൊട്ടടുത്തുനിന്നു കാട്ടാന പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.
ആന കാലിന് തട്ടിത്തെറിപ്പിച്ച തങ്കമ്മ സമീപത്തെ കുഴിയിൽ വീണു. തങ്കമ്മയെ കുത്താനും ആന ശ്രമിച്ചു. ശരീരത്തിന് പുറകിൽ കൊമ്പിന്റെ പാടുകൾ ഉണ്ട്. വീട്ടുകാർ ബഹളംവച്ച് എത്തിയതോടെ ആന കാട്ടിലേക്ക് കയറി. തങ്കമ്മയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. കെസാദ് വ്യവസായ മേഖലയ്ക്ക് സമീപമുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
Kerala
കോഴിക്കോട്: താമരശേരിയിൽ അമ്മായിഅമ്മയെ ക്രൂരമായി മർദിച്ച് മരുമകൾ. കട്ടിപ്പാറ സ്വദേശി മാധവിയെ ആണ് മരുമകൾ ആക്രമിച്ചത്.
വാക്കുതർക്കത്തിനിടെ മാധവിയെ മരുമകൾ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വയോധികയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അമ്മായി അമ്മയും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Kerala
പത്തനംതിട്ട: കൊടുമണിൽ തെരുവുനായയുടെ കടിയേറ്റ് എൽകെജി വിദ്യാർഥികളായ ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്. എൽകെജി വിദ്യാർഥികളായ പറന്തൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് മുഖത്തുൾപ്പെടെ നായയുടെ കടിയേറ്റത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുഖത്തും കൈകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരെ കൂടാതെ കരിപ്പോലിൽ വീട്ടിൽ സുജ, മടുക്കവിളയിൽ ഷിജു എന്നിവർക്കും നായയുടെ കടിയേറ്റു സുജയുടെ ഇടതു കൈയ്ക്കും ഷിജുവിന്റെ മുഖത്തുമാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
Kerala
കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാർഥിയുടെ കൈക്കു ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.
17 വയസുള്ള വിദ്യാർഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വീട്ടിലെ 'ടെറസിനു മുകളില്‍നിന്നു പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.
NRI
ഫ്ലോറിഡ: ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന കത്തി ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ ഒരു വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 7.17ന് മുഖംമൂടി ധരിച്ചു സ്കൂളിലെത്തിയ പ്രതി കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. വെറും 45 സെക്കൻഡിനുള്ളിലാണ് ഈ ദാരുണ സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളിൽ ഒരാളെ എയർ ആംബുലൻസ് വഴി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മുതിർന്ന വ്യക്തിയുടെ നില നിലവിൽ ആശങ്കാജനകമല്ല. കൃത്യം നടത്തി മിനിറ്റുകൾക്കുള്ളിൽ തന്നെ സ്കൂളിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെത്തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. ഏകദേശം 40 വിദ്യാർഥികൾ സ്കൂളിലുള്ള സമയത്താണ് ആക്രമണം ഉണ്ടായതെന്ന് ഷെരീഫ് മൈക്കൽ അഡ്കിൻസൺ അറിയിച്ചു.