അമിത് ഷാ, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ദേശീയ ഗീതമായ വന്ദേമാതരം ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസിനെയും സോണിയ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം ആലാപനം പകുതിയിൽ നിർത്താൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടത് രാജ്യത്തോട് ചെയ്ത വലിയ അപമാനമാണെന്നും ഇതിൽ പാർട്ടി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ചിത്തോർഗഢിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെയാണ് അമിത് ഷാ ആരോപണം ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുഴുകിയതാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ പ്രതീകമായ വന്ദേമാതരത്തെ അപമാനിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബിജെപി ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ കോൺഗ്രസ്, വന്ദേമാതരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അസുഖബാധിതനായ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്ക് ഇരിക്കാൻ കസേര ആവശ്യപ്പെടുകയാണ് സോണിയ ഗാന്ധി ചെയ്തതെന്നും വ്യക്തമാക്കി.
Tags : AmitShah HomeMinister LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash