National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് വെടിവച്ചതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാർക്കു നേരേ ആക്രമണം നടത്താൻ ഉത്തരവ് വന്നത് ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്നായിരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാർക്കുനേരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചു വെടിയുതിർക്കുന്നത് താൻ കണ്ടതാണ്. ഡൽഹി പോലീസ് അമിത് ഷായ്ക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.
അമിത് ഷായ്ക്ക് ഇക്കാര്യത്തിൽ അറിവില്ലെങ്കിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം പരാജയമാണ് -അഭിജിത് പറഞ്ഞു. പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെതിരേയും അഭിജിത് രംഗത്തെത്തി.
രാജ്യത്തെ വിദ്യാഭ്യാസമന്ത്രി ബലാത്സംഗികളെ അനുമോദിക്കുന്നുണ്ടെങ്കിൽ ധർമേന്ദ്ര പ്രധാനു പകരം മറ്റൊരു വിചിത്ര മനുഷ്യനെ കൊണ്ടുവന്നുവെന്നാണ് അർഥമെന്നും എന്തു സന്ദേശമാണ് അവർ രാജ്യത്തിനു നൽകുന്നതെന്നും അഭിജിത് ചോദിച്ചു.
പ്രതിഷേധക്കാർക്കു നേരേ പോലീസ് വെടിവയ്പു നടത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടിയും സമാന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പൊതുപരീക്ഷാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. നീറ്റ് പരീക്ഷാ ചോർച്ചയുമായും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടി ഉയർത്തിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, "നിങ്ങൾക്ക് എന്നേക്കുമായി അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നും ഒരു ദിവസം ഞങ്ങൾ നിങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുമെന്നും" പ്രസ്താവിച്ചു. ഖാർഗെയുടെ പരാമർശം അക്രമ ഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും സഭാനേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
തുടർന്ന് താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും, ജനശക്തിയും (ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തി) പ്രതിഷേധവുമാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തത വരുത്തി. എന്നാൽ ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്പോര് കടുത്തു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം. ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ അമിത് ഷാ എവിടെയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സഭാ നടപടികളുമായി സഹകരിക്കുമോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ അമിത് ഷായോട് സഭയിലെത്താൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സഭയുടെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളം ശക്തമായതോടെ ലോക്സഭ നിർത്തിവച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ടുപോയ ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിഷയങ്ങളില്ലാത്ത പ്രതിപക്ഷം വെറുതെ ബഹളം വെച്ച് സമ്മേളനം ഉഴപ്പാൻ ശ്രമിക്കുകയാണെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. സമരത്തിന് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നാരോപിച്ച രാഹുൽ ഗാന്ധി ക്രൂരമർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതുമായ ദൃശങ്ങളാണ് പുറത്തുവന്നത്.വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉയർന്ന തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി ആക്രമിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പ്രതിഷേധക്കാർക്കു നേരേ പോലീസും സേനകളും നടത്തിയ നടപടികൾക്ക് മന്ത്രാലയത്തിന്റെ ഉത്തരവുണ്ടെന്നും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു. ലോക്സഭയാണു തനിക്ക് സംസാരിക്കാനുള്ള പ്ലാറ്റ്ഫോമെന്നും അവിടെ സംസാരിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും വ്യക്തമാക്കിയായിരുന്നു രാഹുൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ലോക്സഭ പ്രതിപക്ഷനേതാവെന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണു താൻ ഉയർത്തേണ്ടതെന്നും, എന്നാൽ ഡൽഹിയുടെ തെരുവുകളിൽ വിദ്യാർഥികളെയും യുവാക്കളെയും തല്ലിച്ചതച്ച വിഷയം തനിക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു. അവരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു വെടിവച്ചു.
ആണിയുള്ള ലാത്തികൾ ഉപയോഗിച്ച് അടിച്ചു. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും തല്ലിച്ചതച്ചു. വിദ്യാർഥികൾക്കെതിരായ ആക്രമണം ഒരു മൗലിക പ്രശ്നമാണ്. അതാണു താൻ പാർലമെന്റിൽ ഉയർത്താൻ ശ്രമിച്ചത് -രാഹുൽ തുറന്നടിച്ചു.
സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്കു പിന്നിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷായുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർഎസ്എസ് കൈയ്യടക്കിയിരിക്കുകയാണെന്നും, അതിനെ വെറുമൊരു 'പിടിച്ചുപറി കേന്ദ്രമാക്കി' മാറ്റിയെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത് വെറും പ്രഹസനം മാത്രമാണെന്നും, മന്ത്രാലയം ഭരിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുന്ന ആർഎസ്എസ് പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണെന്നും യഥാർത്ഥ ശത്രു ആർഎസ്എസാണെന്നും ആരോപിച്ച രാഹുൽ, രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും ആർഎസ്എസ് വൈസ് ചാൻസലർമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് സംസാരിക്കവെ, രാജ്യത്തെ വിദ്യാർത്ഥികൾ, മണ്ടന്മാർ, അന്ധഭക്തർ എന്നിങ്ങനെ മൂന്നായി തരംതിരിക്കാമെന്ന രാഹുലിന്റെ പരാമർശം ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാര്‍ഥികൾക്ക് നേരെ പോലീസ് നടപടിക്ക് ഉത്തരവിട്ടത് അമിത് ഷായാണെന്നും, ഭയം മൂലമാണ് അദ്ദേഹം സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി അൺപാർലമെന്ററി പദപ്രയോഗമാണ് നടത്തിയതെന്നും 'ഇഡിയറ്റ്' എന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള പുതിയ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ സംസാരിച്ചേക്കും. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നാണു സംസാരിക്കുക.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പ്, പെല്ലറ്റ് ആക്രമണം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം തുടങ്ങിയ അതിക്രമങ്ങള്‍ക്കു പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നതാണു പ്രതിപക്ഷ ആവശ്യം.
വെടിവയ്പ് അടക്കമുള്ള പോലീസിന്റെ പരിധിവിട്ട നടപടികള്‍ക്ക് അനുമതി നല്‍കിയത് ആരാണ്, ക്രൂരമായ ആക്രണങ്ങള്‍ക്കു വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി മോദി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികളെയും യുവാക്കളെയും സംബന്ധിക്കുന്ന സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ട് സഭയിലില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ ലോക്സഭയില്‍ ചോദിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്നലെ സഭയിലെത്താതിരുന്നതിനെ മറ്റു പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലും ഒരാഴ്ചയിലേറെയായി തുടരുന്ന പാര്‍ലമെന്റ് സ്തംഭനത്തിനു പരിഹാരമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ഭരണ- പ്രതിപക്ഷ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമവായം.
പ്രതിപക്ഷ ബഹളത്തിനിടെ സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ ശിക്ഷ കര്‍ശനമാക്കാനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി ഷായ്ക്കും പ്രതിപക്ഷ നേതാവ് രാഹുലിനും സംസാരിക്കാന്‍ അവസരം ഉണ്ടാകുമെന്നതിനാലാണു പ്രതിസന്ധിക്കു പരിഹാരസാധ്യത തെളിഞ്ഞത്.
സമാധാനപരമായി, നിരായുധരായ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് കാട്ടിയ ക്രൂരതയിൽ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മാപ്പു പറയണമെന്നും ആഭ്യന്തരമന്ത്രി ഷാ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചതിനു പിന്നാലെയാണ് ഇന്നു ചര്‍ച്ചയ്ക്കായി സമവായം.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ 20-ാം തീയതി മുതല്‍ ഇരുസഭകളിലും നടപടികളൊന്നും നടത്താനാകാതെ പിരിയുകയായിരുന്നു.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതികൾ ക്രൈസ്തവരെ ലക്ഷ്യമിടുന്നില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോൺഗ്രസ് സർക്കാർ 2010ൽ നടപ്പിലാക്കിയ നിയമം കൂടുതൽ അപകടകരമല്ലാത്ത രീതിയിലാക്കുകയാണ് എൻഡിഎ സർക്കാർ ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതി ബില്ലിലെയും അടുത്തിടെ കൊണ്ടുവന്ന പുതിയ ചട്ടഭേദഗതിയിലെയും ആശങ്കകൾ ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂലയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അന്റോസ് ആന്റണി, സിബിസിഐ പൊളിറ്റിക്കൽ അഡ്വൈസർ ജോനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ആഭ്യന്തര സെക്രട്ടറി, എഫ്സിആർഎ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സർക്കാരിന്റെ ഭാഗത്തുനിന്നു കൂടിക്കാഴ്ചയുടെ ഭാഗമായി. ക്രൈസ്തവരുടെ ആശങ്ക ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും പ്രതിനിധിസംഘം ആഭ്യന്തരമന്ത്രിക്കു കൈമാറി.
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങളും കൂടിക്കാഴ്ചയിൽ സിബിസിഐ സംഘം ഉന്നയിച്ചു.
രാജ്യത്തെത്തുന്ന ആകെ വിദേശ സംഭാവനയുടെ 30 ശതമാനം മാത്രമാണു ക്രൈസ്തവസംഘടനകൾക്കുള്ളത്. ഏകദേശം 3000 കോടി രൂപയോളം മാത്രമാണിത്. നിയമത്തിലെ ഭേദഗതി മറ്റു മതങ്ങളുടെ കീഴിലുള്ള സംഘടനകൾക്കും ബാധകമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടെന്നതു വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ, ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതായി ഫാ. മാത്യു കോയിക്കൽ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. എഫ്സിആർഎ ലൈസൻസോ ഫണ്ടോ അനധികൃതമായി തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസുണ്ടായാൽ നിയമത്തിന്റെ വാതിൽ ഏതുസമയവും തുറന്നുകിടക്കുകയാണെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: മാർച്ച് 20ഓടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എൻഡിഎ സഖ്യത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചു മണിയോടെയാണ് പരസ്യ പ്രചാരണങ്ങൾ അവസാനിക്കുക. ചൊവ്വാഴ്ചയാണ് ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. നവംബർ 14ന് ആണ് ഫലപ്രഖ്യാപനം.
അതേസമയം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം. ഇന്ത്യ സഖ്യത്തിന്റെ നേതാക്കളും ഇന്ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.