National
ന്യൂഡൽഹി: പാർലമെന്റിൽ ഉയരുന്ന ഏതൊരു വിഷയത്തിലും ചർച്ചയ്ക്കു കേന്ദ്ര സർക്കാർ പൂർണമായും സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടത്തിയ അതിക്രമത്തിന് അമിത് ഷായ്ക്കെതിരേ പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ആദ്യമായാണ് പാർലമെന്റിനു പുറത്ത് ആദ്യ പ്രതികരണവുമായി അദ്ദേഹം എത്തുന്നത്.
ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി അമിത് ഷാ ലോക്സഭാ സ്പീക്കർക്ക് ഇന്നലെ കത്ത് കൈമാറി. മൺസൂൺ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഷാ ചർച്ചയ്ക്ക് തയാറാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത്.
വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമത്തിന് അദ്ദേഹം ഉത്തരവിട്ടിരുന്നോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം മാത്രമേ അറിയേണ്ടതുള്ളൂ. അല്ലാതെ അദ്ദേഹം നടത്തുന്ന പ്രഭാഷണം കേട്ടിരിക്കാൻ താത്പര്യമില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് നടപടി ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ ഏതൊരു വിഷയവും ചർച്ച ചെയ്യാൻ തയാറാണെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ വർഷകാല സമ്മേളനം അവസാനിക്കുന്ന ഇന്ന് മൂന്നു വരെ പാർലമെന്റിൽ ചർച്ച നടത്താമെന്നായിരുന്നു അമിത് ഷാ മുന്നോട്ടുവച്ച നിർദേശം. ആവശ്യമെങ്കിൽ സമ്മേളന കാലാവധി നീട്ടാൻ തയാറാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം ഒരുതരത്തിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്.
20 ദിവസം സഭയിൽ എത്താതിരുന്ന അമിത് ഷാ ഇപ്പോൾ ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.
അമിത് ഷായുടെ രാഷ്ട്രീയ പ്രഭാവം മങ്ങിയെന്നും തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് വിദ്യാർഥി പ്രതിഷേധങ്ങളിൽ ചർച്ചയ്ക്ക് അദ്ദേഹം തയാറാകുന്നതെന്നും രാഹുൽ ആരോപിച്ചു. അമിത് ഷാ സഭയിൽ എത്താതിരുന്നതോടെ ഇന്നലെയും പാർലമെന്റ് നടപടികൾ സ്തംഭിച്ചു.
National
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാര്‍ലമെന്റ് നടപടികള്‍ക്ക് എത്തിയില്ല. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും ലോക്സഭയും രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്തംഭിച്ചു.
പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും എതിര്‍പ്പു പരിഗണിച്ച് വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് അയയ്ക്കുമെന്നാണു സൂചന. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ ഭേദഗതി കേരള, തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മരവിപ്പിച്ചിരുന്നു.
ലോക്സഭ ഇന്നലെ രാവിലെ 11ന് ചേര്‍ന്നയുടന്‍ പ്രതിപക്ഷ എംപിമാര്‍ “അമിത് ഷാ എവിടെ” എന്ന ചോദ്യവുമായി പ്രതിഷേധം തുടങ്ങി. തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തുന്നതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ പതിവുപോലെ ഏതാനും മിനിറ്റുകള്‍ക്കുശേഷമാണ് 12 വരെ നിര്‍ത്തിവച്ചത്.
പാര്‍ലമെന്റിനുപുറത്ത് എംപിമാരുടെ പ്രവേശനകവാടത്തിനു മുന്നില്‍ ഒരുവശത്ത് പ്രതിപക്ഷ നേതാക്കളും മറുവശത്ത് എന്‍ഡിഎ എംപിമാരും പ്ലക്കാര്‍ഡുകളുമായി മുഖാമുഖം നിന്നു മുദ്രാവാക്യങ്ങള്‍ മുഴക്കിയത് കൗതുകമായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തു പിടിച്ചാണ് എംപിമാര്‍ക്കിടയില്‍ മതില് തീര്‍ത്തത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് മര്‍ദനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും പുറത്തും പ്രതിഷേധിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ പേരിലും സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ബാനറുകളുമായാണ് എന്‍ഡിഎ എംപിമാര്‍ എത്തിയത്. ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികള്‍ക്കുനേരേ നടന്ന ലാത്തിച്ചാര്‍ജിന് രാഹുല്‍ ഗാന്ധി മറുപടി പറയുക എന്നായിരുന്നു ഒരു ബാനര്‍.
അതേസമയം, അമിത് ഷാ വന്നു പാര്‍ലമെന്റില്‍ പ്രസംഗിക്കുമെന്നതല്ല വിഷയമെന്നും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പിന് ആര് അനുമതി നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നതാണു പ്രധാനമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അയോധ്യയിലെ സംഭാവനക്കൊള്ള ചര്‍ച്ച ചെയ്യണമെന്ന് എസ്പി എംപിമാര്‍ പലതവണ ആവശ്യപ്പെട്ടു. ഓരോ കാര്യത്തിനും അമിത് ഷാ കൃത്യമായ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ചെങ്കിലും ഷാ സഭയിലേക്കെത്തിയില്ല.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പങ്കെടുക്കാത്തതിനെച്ചൊല്ലി കോൺഗ്രസും കേന്ദ്രസർക്കാരും തമ്മിൽ വാക്പോര്. അമിത് ഷാ സഭയിലെത്താത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. 17 ദിവസമായിട്ട് അമിത് ഷാ ലോക്സഭയിലും രാജ്യസഭയിലും ഹാജരായിട്ടില്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് ജയ്റാം രമേശിന്റെ വിമർശനം. ഭീഷണിപ്പെടുത്തുന്നവർ യഥാർഥത്തിൽ ഭീരുക്കളാണെന്നും അമിത് ഷാ ഇത് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ആഭ്യന്തരമന്ത്രി ഇരുസഭകളിലും എത്താത്തത് അസാധാരണമായ കാര്യമാണ്.
അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചും കേന്ദ്ര നേതൃത്വത്തിലെ കാര്യങ്ങൾ സംബന്ധിച്ചും സ്വാഭാവികമായും ചോദ്യങ്ങൾ ഉയരുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഒന്നാമനും രണ്ടാമനും തമ്മിൽ എല്ലാം ശരിയാണോ എന്ന പരിഹാസ ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യം രാജ്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. കോൺഗ്രസ് പാർലമെന്റിലെ ചർച്ചകളിൽനിന്ന് ഒളിച്ചോടുകയാണെന്നും ആഭ്യന്തരമന്ത്രി ചർച്ചയ്ക്ക് മറുപടി നൽകാൻ തയാറാണെന്നും റിജിജു പറഞ്ഞു.
സർക്കാർ ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയിട്ടും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നാണ് റിജിജുവിന്റെ ആരോപണം. ഇന്നും ഞങ്ങൾ ചർച്ചയ്ക്ക് തയാറായിരുന്നുവെന്ന് പറഞ്ഞു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേയുണ്ടായ ലാത്തിച്ചാർജിലും പെല്ലെറ്റ് പ്രയോഗത്തിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കൽ മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഡൽഹി തെരുവുകളിൽ വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജും പെല്ലറ്റ് പ്രയോഗവും നടന്നിട്ടും ആഭ്യന്തരമന്ത്രി മൗനം പാലിക്കുന്നു. മാപ്പ് പറയുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റുള്ളവർക്ക് മാപ്പ് നൽകുന്ന തിരക്കിലാണെന്നും രാഹുൽ പരിഹസിച്ചു .
വിദ്യാർഥികളാണു രാജ്യത്തിന്റെ വെളിച്ചം. താൻ അവർക്കൊപ്പമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ കോൺൺഗ്രസ് ശനിയാഴ്ച പ്രയാഗ് രാജിൽ സംഘടിപ്പിച്ച ഛാത്രോ കി ഗൂഞ്ച് (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ ഒരു വിദ്യാർഥിയുമായി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പോസ്റ്റ്.
മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ വിഷയത്തിൽ പ്രതിപക്ഷം അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം പാർലമെന്റിലെ ഇരുസഭകളിലും എത്തിയിരുന്നില്ല. വ്യാഴാചയാണ് മൺസൂൺ സമ്മേളനം അവസാനിക്കുന്നത്. അതിനുമുമ്പായി അമിത് ഷാ സഭയിലെത്തി വിമർശനങ്ങൾക്ക് മറുപടി നൽകുമോയെന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.
കേരളത്തിന്റെ പേര് കേരളം എന്നാക്കുന്നതുൾപ്പെടെ രണ്ട് ബില്ലുകളാണ് അമിത് ഷായുടെ പേരിൽ ലോക്സഭയിലെ നടപടിക്രമത്തിൽ ഇന്നു പട്ടികപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ബില്ലുകൾ പരിഗണയ്ക്കെത്തിയിരുന്നെങ്കിലും അമിത് ഷായ്ക്കു പകരം സഹമന്ത്രിയാണ് ബില്ലുകൾ അവതരിപ്പിച്ചത്.
Leader Page
ബ്രിട്ടീഷ് വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന 543 അംഗങ്ങളുള്ള ലോക്സഭയും എംഎല്‍എമാരില്‍നിന്നു തെരഞ്ഞെടുക്കുന്ന 245 പേരുടെ രാജ്യസഭയും ചേര്‍ന്ന പാര്‍ലമെന്റാണ് ജനാധിപത്യത്തിന്റെ അടിത്തറ. ജനപ്രതിനിധി സഭയായ ലോക്സഭയും പൂര്‍ണമായി പിരിച്ചുവിടാന്‍ കഴിയാത്ത സ്ഥിരം സഭയായ രാജ്യസഭയും പതിവായി സ്തംഭിക്കുമ്പോള്‍ ജനാധിപത്യമാണു തകരുന്നത്.
ആഗോള ജനാധിപത്യ പാരമ്പര്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതും തദ്ദേശീയ മൂല്യങ്ങളില്‍ വേരൂന്നിയതുമായ സമഗ്രമായ ചട്ടക്കൂടുള്ള ഭരണഘടനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ജുഡീഷറി മുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന് വരെയുള്ള പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സംശയനിഴലിലായതു വലിയ ആശങ്കയാണ്. പാര്‍ലമെന്റിന്റെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെയും പാരമ്പര്യങ്ങളുടെയും മര്യാദകളുടെയും ദുര്ബലപ്പെടുത്തലാണു മറ്റൊരു ഭീഷണി.
പൗരന്റെ ഇടം ചുരുങ്ങുന്നു
തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ, മേല്‍നോട്ട, നിയന്ത്രണ സ്ഥാപനങ്ങള്‍ പക്ഷപാതപരമായ ആരോപണങ്ങള്‍ നേരിടുന്നു. ഭരണത്തിലെ പരിശോധനകളും സുതാര്യതയും തീര്‍ത്തും കുറയുന്നു. പൗരന്റെ ഇടം ചുരുങ്ങുന്നു. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും നിയന്ത്രണങ്ങളും കൂടുന്നു. സിവില്‍ സമൂഹ, സന്നദ്ധ സംഘടനകളുടെ മേലും നിയന്ത്രണങ്ങളും തടസങ്ങളും നിയമപരവും രാഷ്്ട്രീയവുമായ സമ്മര്‍ദങ്ങളും ഭീഷണികളും വര്‍ധിച്ചുവരുന്നു. എഫ്സിആര്‍എ ഭേദഗതിയും അത്തരത്തിലൊന്നാണ്.
പാര്‍ലമെന്റിനെ അവഗണിക്കരുത്
ഏറ്റവും വിശദമായി പരിശോധിക്കുകയും കര്‍ശനമായ നിയമനിര്‍മാണ അവലോകനം നടത്തുകയും വേണ്ട ബില്ലുകള്‍ ചര്‍ച്ച പോലും ചെയ്യാതെ, ഗില്ലറ്റിന് ചെയ്തു മിനിറ്റുകള്‍ കൊണ്ടു പാസാക്കുന്നതാണു ദുരന്തം. ഓരോ വകുപ്പും തിരിച്ച് ആഴത്തിലുള്ള ക്ലോസ് ബൈ ക്ലോസ് വിശകലനം കൂടാതെ വിവാദ ബില്ലുകള്‍ പോലും വേഗത്തില്‍ പാസാക്കുന്നു.
വിശദവും വിദഗ്ധവുമായ കൂടിയാലോചനയ്ക്കും സമവായ രൂപീകരണത്തിനുമായി പ്രധാന ബില്ലുകളെങ്കിലും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കു റഫര്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ വളരെക്കുറച്ചു ബില്ലുകള്‍ മാത്രമാണ് ഇത്തരത്തില്‍ പാര്‍ലമെന്ററി സമിതികള്‍ പരിശോധിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാര്‍ലമെന്റ് മന്ദിരത്തിലുള്ളപ്പോള് പോലും സഭയ്ക്കുള്ളിലെത്താതെ അവഗണിക്കുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്നതിനു തുല്യമാണിത്. പാര്‍ലമെന്റിനോടും ജനാധിപത്യത്തോടുമുള്ള പൊതുജന വിശ്വാസവും ഉത്തരവാദിത്വവും തകര്‍ക്കരുത്.
ധന്‍കറിന്റെ ഗതി വരാതിരിക്കട്ടെ
ആഭ്യന്തരമന്ത്രി അമിത് ഷായോട് സഭയില്‍ വരാന്‍ പറയണമെന്ന് രാജ്യസഭയില്‍ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനു പറയേണ്ടിവന്നു. സഭയില്‍ വന്ന് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ഥന ശരിവച്ചായിരുന്നു ഉപരാഷ്്ട്രപതിയുടെ അപ്രതീക്ഷിതവും അസാധാരണവുമായ ഇടപെടല്‍.
ഏതു മന്ത്രിയാണു സര്‍ക്കാരിനുവേണ്ടി പ്രതികരിക്കേണ്ടതെന്നു ഖാര്‍ഗെ ആജ്ഞാപിക്കേണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞപ്പോഴും അധ്യക്ഷന്‍ യോജിച്ചില്ല. പ്രതിപക്ഷ നേതാവിന്റേതു നിര്‍ദേശമല്ല, അഭ്യര്‍ഥനയായി കണ്ടാല്‍ മതിയെന്നുകൂടി പറഞ്ഞു മന്ത്രിയെ തിരുത്താനും രാധാകൃഷ്ണന് തയാറായി.
പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണമെന്ന് രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. മോദിയുടെയും ഷായുടെയും അപ്രീതിക്കു വിധേയനായ മുന്‍ ഉപരാഷ്്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗതി രാധാകൃഷ്ണനു വരില്ലെന്നു കരുതാം.
അമിത് ഷായോടു സഭയില്‍ വരണമെന്നു പരസ്യമായി നിര്‍ദേശിക്കാന്‍ സഭാധ്യക്ഷന് നിര്‍ബന്ധിതമായെങ്കില്‍ പ്രശ്നത്തിന്റെ ഗൗരവം വ്യക്തം. എന്നിട്ടും ഇന്നലെയും ലോക്സഭിലും രാജ്യസഭയിലും വരാതെ ഷാ വിട്ടുനിന്നുവെന്നതാണു പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഭീഷണി.
മുറിയിലല്ല, സഭയില്‍ വരണം
കേന്ദ്ര ആഭ്യന്തരമന്ത്രി ഷാ വര്‍ഷകാല സമ്മേളനത്തിനിടെ ദിവസവും പാര്‍ലമെന്റില്‍ വരുന്നുണ്ടെന്ന പാര്‍ലമെന്ററികാര്യ മന്ത്രി റിജിജുവിന്റെ പ്രസ്താവന അപക്വമായി. പാര്‍ലമെന്റ് വളപ്പിലോ അവിടുത്തെ മുറിയിലോ വരുന്നുണ്ടോയെന്നതല്ല, സഭയിലെത്തി പ്രസ്താവന നടത്തുകയാണു മന്ത്രിയുടെ ചുമതല. ആഭ്യന്തരമന്ത്രി മനഃപൂര്‍വം സഭയില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു വ്യക്തം. പാര്‍ലമെന്റിനെയും ജനങ്ങളെയും ഭരണഘടനയെയും ആക്ഷേപിക്കുന്നതിനു തുല്യമാകുമിത്. ഒരു സര്‍ക്കാരിനും മന്ത്രിക്കും അത്തരമൊരു നടപടി ഭൂഷണമല്ല.
പോലീസ് നടപടിയെക്കുറിച്ചും അയോധ്യ സംഭാവനക്കൊള്ളയെക്കുറിച്ചും ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയാല്‍ സഭയിലെ പ്രതിഷേധവും സ്തംഭനവും അവസാനിപ്പിക്കുമെന്ന് രാഹുലും ഖാര്‍ഗെയും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സുഗമമായി നടത്തുകയെന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. ജനാധിപത്യത്തില്‍ സര്‍ക്കാരിനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണു പ്രതിപക്ഷം.
ഭീഷണിയായി എഫ്സിആര്‍എ
ഇതിനിടെ, വിവാദ എഫ്സിആര്‍എ ബില്ലുമായി ഷാ ബുധനാഴ്ച സഭയിലെത്തുമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ പറയുന്നു. ബന്ധപ്പെട്ടവരുമായി വേണ്ടത്ര കൂടിയാലോചിക്കാതെയും പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്ലാതെയും ഭേദഗതി പാസാക്കിയാല്‍ അതു ജനാധിപത്യ ഭാരതത്തിന്റെ ആത്മാവിന് മുറിവാകും. വിദേശത്തുനിന്നു വരുന്ന ഓരോ രൂപയുടെയും ഇതു ചെലവിടുന്നതിന്റെയും വിശദാംശങ്ങള്‍ നിലവിലെ നിയമം അനുസരിച്ചുതന്നെ കേന്ദ്രസര്‍ക്കാരിനു ലഭിക്കും. കൃത്യമായി വിവരം നല്‍കാതെ ലൈസന്‍സ് പുതുക്കി നല്‍കില്ല. അതിനാല്‍, പുതിയ ഭേദഗതിയുടെ ലക്ഷ്യത്തില്‍ സംശയിക്കാതെ തരമില്ല. രാജ്യത്തിന്റെ രാഷ്ട്രീയക്രമംതന്നെ മാറ്റിമറിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലും സംശയനിഴലിലായതു സ്വാഭാവികം.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷൻ സി.പി രാധാകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർദേശം നൽകി.
ആഭ്യന്തരമന്ത്രിക്ക് സഭയിൽ വരാൻ താൽപര്യമുണ്ടെങ്കിൽ വരട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രധാന ആവശ്യം.
അതേസമയം മണ്ഡലപുനർ നിർണയ ബില്ല് കൊണ്ടുവരാൻ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ തള്ളി.
National
ന്യൂഡല്‍ഹി: വിദ്യാര്ഥികള്ക്കെതിരേ നടന്ന പോലീസ് അതിക്രമങ്ങളിലും അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിലും പ്രതിഷേധിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ മാര്‍ച്ച് നടത്തി.
ഗാന്ധിപ്രതിമയ്ക്കു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും നേതൃത്വം നല്കി.
അമിത് ഷാ മറുപടി നല്‍കുക (അമിത് ഷാ ജവാബ് ദോ) എന്നെഴുതിയ പ്ലാക്കാര്‍ഡുകളുമായി ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റിന്റെ മകര കവാടത്തില്‍ അവസാനിപ്പിച്ചു. പിന്നീട് സഭയ്ക്കുള്ളിലായിരുന്നു പ്രതിഷേധം.
വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരനുഭവത്തില്‍ കുറ്റക്കാരനായതുകൊണ്ടാണ് ആഭ്യന്തരമന്ത്രി മുഖം മറച്ചു നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഗൗരവതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഏകവേദി പാര്‍ലമെന്റാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മോദിയുടെയും ഷായുടെയും അഹങ്കാരമാണു സഭയില്‍ വരുന്നതില്‍നിന്ന് അവരെ തടയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.
National
ന്യൂഡല്‍ഹി: വിദ്യാര്ഥികള്ക്കെതിരേ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും വീണ്ടും പ്രക്ഷുബ്ധമായി. ഇന്നലെ രാവിലെ പൂര്‍ണമായി സ്തംഭിച്ച ഇരുസഭകളും ഉച്ചകഴിഞ്ഞ് രണ്ടിനു ചേര്‍ന്നപ്പോഴും തുടര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഓരോ ബില്ലുകള്‍ ചര്‍ച്ചയില്ലാതെ ഗില്ലറ്റിന് ചെയ്തു പാസാക്കി.
വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ ചര്‍ച്ച കൂടാതെ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധം ഉറപ്പായതിനാല്‍ വിവാദ ബില്ലിന്മേല് വിശദ ചര്‍ച്ച ഒഴിവാക്കി മിനിറ്റിനുള്ളില്‍ ഗില്ലറ്റിന് ചെയ്തു പാസാക്കാമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 13 വരെ തുടരും.
അതേസമയം, ബിഹാര്‍, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷായ്ക്കെതിരായ പ്രതിഷേധം പ്രതിപക്ഷം ഇന്നുമുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയേക്കും.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ല്‍നിന്ന് 38 ആയി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയിലും നാമമാത്ര, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ വികസന ഭേദഗതി ബില്‍ രാജ്യസഭയിലും ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ തുടര്‍ച്ചയായ മുദ്രാവാക്യം വിളികള്‍ പരിഗണിക്കാതെയായിരുന്നു ബില്ലുകള്‍ പാസാക്കിയത്. ബില്ലുകള്‍ പാസായതായി പ്രഖ്യാപിച്ചയുടന്‍ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നിട്ടും അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയില്ല.
കഴിഞ്ഞ മേയിലെ ഓര്‍ഡിനന്‍സിനു പകരമായി കൊണ്ടുവന്ന സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഭേദഗതി ബില്ലാണു ലോക്സഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സും അതിനു പകരമായുള്ള ബില്ലുമെന്ന് ബില്ലവതരിപ്പിച്ച നിയമമന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു. ചീഫ്ജസ്റ്റീസിനെ കൂടാതെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്‍നിന്ന് 37ലേക്ക് ഉയരും.
എംഎസ്എംഇ സംരംഭങ്ങളുടെ വികസനത്തിനായുള്ള ബില്‍ രാജ്യസഭയിലും ചര്‍ച്ച കൂടാതെയാണു പാസാക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ റാം മാന്ജിയാണു ബില്‍ അവതരിപ്പിച്ചത്. ഇതിനിടെ, ബാങ്കേഴ്സ് ബുക്സ് എവിഡന്‍സ് ബില്‍- 2026 ധനമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍- 2026 സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗും ലോക്സഭയില്‍ അവതരിപ്പിച്ചു.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്നുള്ള പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ മൺസൂൺ സമ്മേളനത്തിന്റെ പത്താം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം. ഇന്നലെ രാവിലെ 11ന് ഇരുസഭകളിലും നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ ലോക്സഭ ഉച്ചയ്ക്ക് വീണ്ടും ചേരാൻ പിരിഞ്ഞു. രാജ്യസഭയിൽ ശൂന്യവേള ആരംഭിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു.
ഉച്ചയ്ക്ക് 12ന് ലോക്സഭ വീണ്ടും ചേർന്നപ്പോൾ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചു. അമിത് ഷായുടെ വകുപ്പിനു കീഴിലുള്ള ബില്ലായിരുന്നിട്ടും അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസമായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ബില്ലുകൾ അമിത് ഷാ അവതരിപ്പിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയാണുണ്ടായത്. പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ചർച്ചയില്ലാതെ കേന്ദ്രസർക്കാർ പാസാക്കി.
സഭാ നടപടികളിൽ സഹകരിക്കാത്ത പ്രതിപക്ഷം ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയെന്നു പിന്നീട് കുറ്റപ്പെടുത്തരുതെന്ന് പ്രതിപക്ഷത്തിന്റെ നടപടിയെ വിമർശിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയിൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ അമിത് ഷാ പാർലമെന്റിൽ മറുപടി പറയുന്നതുവരെ പ്രതിഷേധിക്കാനാണു പ്രതിപക്ഷനീക്കം. അങ്ങനെ സംഭവിച്ചാൽ ഇനി അവതരിപ്പിക്കുന്ന ബില്ലുകൾ പലതും ചർച്ചയില്ലാതെ പാസാക്കേണ്ടിവരും. അടുത്തയാഴ്ച പാർലമെന്റിന്റെ പരിഗണയ്ക്കെത്തുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ വിവാദ ബില്ലുകളിൽ കേന്ദ്രസർക്കാരിനെ എതിർക്കാൻതന്നെയാണു പ്രതിപക്ഷ തീരുമാനം.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കുനേരേയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യം ശക്തമാക്കി കോൺഗ്രസ്.
ക്രൂരമായ ആക്രമണത്തിൽ വിശദീകരണം നൽകുന്നതിനായി അമിത് ഷാ എന്തുകൊണ്ട് പാർലമെന്റിൽ വരാൻ ഭയപ്പെടുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിലൂടെ ചോദ്യമുന്നയിച്ചപ്പോൾ വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാലിക്കുന്ന മൗനത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ കുറ്റപ്പെടുത്തി. പോലീസ് അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്രസമിതി അന്വേഷണം നടത്തണമെന്ന് രാഹുൽ ഇന്നലെയും ആവർത്തിച്ചു.
പരീക്ഷകളിലെ അന്യായമായ മാർഗങ്ങൾ തടയൽ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയിൽ അവതരിച്ചപ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ എത്താത്തതിനെ മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. താങ്കളുടെ വായ ആരെങ്കിലും തുന്നിക്കെട്ടിയിട്ടുണ്ടോയെന്നു ചോദിച്ചാണ് പോലീസ് അതിക്രമങ്ങളിൽ അമിത് ഷാ പ്രതികരണം നൽകാത്തതിനെ ഖാർഗെ കുറ്റപ്പെടുത്തിയത്.
വിദ്യാർഥികൾക്കു നേരേ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ അമിത് ഷായാണ് ഉത്തരവാദി. ആഭ്യന്തരമന്ത്രിക്ക് എല്ലാക്കാലത്തും അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ല. ഒരു ദിവസം ഞങ്ങൾ വലിച്ചിഴച്ച് പുറത്താക്കും -ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്റിന് അനുയോജ്യമല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ഭരണപക്ഷം ബഹളം വച്ചെങ്കിലും ഞങ്ങൾ എന്നതുകൊണ്ട് വിദ്യാർഥികളും സ്ത്രീകളും വ്യക്തികളുമടങ്ങുന്ന ജനശക്തിയെയാണ് ഉദ്ദേശിച്ചതെന്ന് ഖാർഗെ വിശദീകരണം നൽകി.
മോദി സർക്കാരിന്റെ കാലയളവിൽ 1.25 ലക്ഷം വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതു സർക്കാരിന്റെ പരാജയമാണെന്നും കുറ്റപ്പെടുത്തിയ ഖാർഗെ, മനുസ്മൃതിയിലെ ചില ഉള്ളടക്കങ്ങൾ സിലബസുകളിൽ കടന്നുകൂടുന്നുണ്ടെന്നും സഭയിൽ പറഞ്ഞു.
സമൂഹത്തിലെ സമാധാനം തകർക്കാൻ സാധ്യതയുള്ള പരാമർശങ്ങൾ സഭാരേഖകളിൽനിന്നു നീക്കംചെയ്യാൻ ഭരണപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാമർശങ്ങൾ ഔദ്യോഗിക രേഖകളിൽനിന്നു നീക്കം ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് വെടിവച്ചതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പ്രതിഷേധക്കാർക്കു നേരേ ആക്രമണം നടത്താൻ ഉത്തരവ് വന്നത് ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്നായിരിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ചൂണ്ടിക്കാട്ടി.
പ്രതിഷേധക്കാർക്കുനേരേ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചു വെടിയുതിർക്കുന്നത് താൻ കണ്ടതാണ്. ഡൽഹി പോലീസ് അമിത് ഷായ്ക്കാണ് റിപ്പോർട്ട് ചെയ്യുന്നത്.
അമിത് ഷായ്ക്ക് ഇക്കാര്യത്തിൽ അറിവില്ലെങ്കിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം പരാജയമാണ് -അഭിജിത് പറഞ്ഞു. പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചതിനെതിരേയും അഭിജിത് രംഗത്തെത്തി.
രാജ്യത്തെ വിദ്യാഭ്യാസമന്ത്രി ബലാത്സംഗികളെ അനുമോദിക്കുന്നുണ്ടെങ്കിൽ ധർമേന്ദ്ര പ്രധാനു പകരം മറ്റൊരു വിചിത്ര മനുഷ്യനെ കൊണ്ടുവന്നുവെന്നാണ് അർഥമെന്നും എന്തു സന്ദേശമാണ് അവർ രാജ്യത്തിനു നൽകുന്നതെന്നും അഭിജിത് ചോദിച്ചു.
പ്രതിഷേധക്കാർക്കു നേരേ പോലീസ് വെടിവയ്പു നടത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടിയും സമാന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പൊതുപരീക്ഷാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. നീറ്റ് പരീക്ഷാ ചോർച്ചയുമായും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടി ഉയർത്തിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, "നിങ്ങൾക്ക് എന്നേക്കുമായി അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നും ഒരു ദിവസം ഞങ്ങൾ നിങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുമെന്നും" പ്രസ്താവിച്ചു. ഖാർഗെയുടെ പരാമർശം അക്രമ ഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും സഭാനേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
തുടർന്ന് താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും, ജനശക്തിയും (ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തി) പ്രതിഷേധവുമാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തത വരുത്തി. എന്നാൽ ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്പോര് കടുത്തു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം. ലോക്സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ അമിത് ഷാ എവിടെയെന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു.
സഭാ നടപടികളുമായി സഹകരിക്കുമോയെന്ന് സ്പീക്കർ ചോദിച്ചപ്പോൾ അമിത് ഷായോട് സഭയിലെത്താൻ ആവശ്യപ്പെടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സഭയുടെ അജണ്ട തീരുമാനിക്കുന്നത് ചെയറാണെന്ന് സ്പീക്കർ വ്യക്തമാക്കി. ബഹളം ശക്തമായതോടെ ലോക്സഭ നിർത്തിവച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളങ്ങൾക്കിടയിലും നടപടികളുമായി മുന്നോട്ടുപോയ ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
വിഷയങ്ങളില്ലാത്ത പ്രതിപക്ഷം വെറുതെ ബഹളം വെച്ച് സമ്മേളനം ഉഴപ്പാൻ ശ്രമിക്കുകയാണെന്നും ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. സമരത്തിന് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ടത് അമിത് ഷായാണെന്നാരോപിച്ച രാഹുൽ ഗാന്ധി ക്രൂരമർദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടു.
യൂണിഫോമിലല്ലാത്ത ആളുകൾ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നതും നിലത്തേക്ക് വലിച്ചിഴയ്ക്കുന്നതുമായ ദൃശങ്ങളാണ് പുറത്തുവന്നത്.വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രവും ഉയർന്ന തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വിശദീകരണത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ ഈ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
National
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി ആക്രമിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
പ്രതിഷേധക്കാർക്കു നേരേ പോലീസും സേനകളും നടത്തിയ നടപടികൾക്ക് മന്ത്രാലയത്തിന്റെ ഉത്തരവുണ്ടെന്നും ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു. ലോക്സഭയാണു തനിക്ക് സംസാരിക്കാനുള്ള പ്ലാറ്റ്ഫോമെന്നും അവിടെ സംസാരിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും വ്യക്തമാക്കിയായിരുന്നു രാഹുൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ലോക്സഭ പ്രതിപക്ഷനേതാവെന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണു താൻ ഉയർത്തേണ്ടതെന്നും, എന്നാൽ ഡൽഹിയുടെ തെരുവുകളിൽ വിദ്യാർഥികളെയും യുവാക്കളെയും തല്ലിച്ചതച്ച വിഷയം തനിക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു. അവരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു വെടിവച്ചു.
ആണിയുള്ള ലാത്തികൾ ഉപയോഗിച്ച് അടിച്ചു. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും തല്ലിച്ചതച്ചു. വിദ്യാർഥികൾക്കെതിരായ ആക്രമണം ഒരു മൗലിക പ്രശ്നമാണ്. അതാണു താൻ പാർലമെന്റിൽ ഉയർത്താൻ ശ്രമിച്ചത് -രാഹുൽ തുറന്നടിച്ചു.
സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്കു പിന്നിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷായുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: പൊതുപരീക്ഷാ തട്ടിപ്പ് വിരുദ്ധ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആർഎസ്എസ് കൈയ്യടക്കിയിരിക്കുകയാണെന്നും, അതിനെ വെറുമൊരു 'പിടിച്ചുപറി കേന്ദ്രമാക്കി' മാറ്റിയെന്നും അദ്ദേഹം ലോക്സഭയിൽ ആരോപിച്ചു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത് വെറും പ്രഹസനം മാത്രമാണെന്നും, മന്ത്രാലയം ഭരിക്കുന്നത് അദ്ദേഹത്തിന്റെ ഓഫീസിലിരിക്കുന്ന ആർഎസ്എസ് പ്രതിനിധിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകം മാത്രമാണെന്നും യഥാർത്ഥ ശത്രു ആർഎസ്എസാണെന്നും ആരോപിച്ച രാഹുൽ, രാജ്യത്തെ എല്ലാ സർവ്വകലാശാലകളിലും ആർഎസ്എസ് വൈസ് ചാൻസലർമാരെയാണ് നിയമിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. ഒരു വിദ്യാർത്ഥിയുമായുള്ള സംഭാഷണം ഉദ്ധരിച്ച് സംസാരിക്കവെ, രാജ്യത്തെ വിദ്യാർത്ഥികൾ, മണ്ടന്മാർ, അന്ധഭക്തർ എന്നിങ്ങനെ മൂന്നായി തരംതിരിക്കാമെന്ന രാഹുലിന്റെ പരാമർശം ഭരണപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാര്‍ഥികൾക്ക് നേരെ പോലീസ് നടപടിക്ക് ഉത്തരവിട്ടത് അമിത് ഷായാണെന്നും, ഭയം മൂലമാണ് അദ്ദേഹം സഭയിൽ വരാത്തതെന്നും രാഹുൽ ആരോപിച്ചു.
അതേസമയം, രാഹുൽ ഗാന്ധി അൺപാർലമെന്ററി പദപ്രയോഗമാണ് നടത്തിയതെന്നും 'ഇഡിയറ്റ്' എന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള പുതിയ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ സംസാരിച്ചേക്കും. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നാണു സംസാരിക്കുക.
സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പ്, പെല്ലറ്റ് ആക്രമണം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതക പ്രയോഗം തുടങ്ങിയ അതിക്രമങ്ങള്‍ക്കു പോലീസിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നതാണു പ്രതിപക്ഷ ആവശ്യം.
വെടിവയ്പ് അടക്കമുള്ള പോലീസിന്റെ പരിധിവിട്ട നടപടികള്‍ക്ക് അനുമതി നല്‍കിയത് ആരാണ്, ക്രൂരമായ ആക്രണങ്ങള്‍ക്കു വിദ്യാര്‍ഥികളോടു പ്രധാനമന്ത്രി മോദി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികളെയും യുവാക്കളെയും സംബന്ധിക്കുന്ന സുപ്രധാന ബില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തുകൊണ്ട് സഭയിലില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്നലെ ലോക്സഭയില്‍ ചോദിച്ചു.
നരേന്ദ്ര മോദിയും അമിത് ഷായും ഇന്നലെ സഭയിലെത്താതിരുന്നതിനെ മറ്റു പ്രതിപക്ഷ നേതാക്കളും ചോദ്യം ചെയ്തു.
National
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തിലും ഒരാഴ്ചയിലേറെയായി തുടരുന്ന പാര്‍ലമെന്റ് സ്തംഭനത്തിനു പരിഹാരമായി. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല ഭരണ- പ്രതിപക്ഷ നേതാക്കളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമവായം.
പ്രതിപക്ഷ ബഹളത്തിനിടെ സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ ശിക്ഷ കര്‍ശനമാക്കാനുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഇടപെട്ട് ആഭ്യന്തരമന്ത്രി ഷായ്ക്കും പ്രതിപക്ഷ നേതാവ് രാഹുലിനും സംസാരിക്കാന്‍ അവസരം ഉണ്ടാകുമെന്നതിനാലാണു പ്രതിസന്ധിക്കു പരിഹാരസാധ്യത തെളിഞ്ഞത്.
സമാധാനപരമായി, നിരായുധരായ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ പോലീസ് കാട്ടിയ ക്രൂരതയിൽ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മാപ്പു പറയണമെന്നും ആഭ്യന്തരമന്ത്രി ഷാ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായി സ്തംഭിച്ചതിനു പിന്നാലെയാണ് ഇന്നു ചര്‍ച്ചയ്ക്കായി സമവായം.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ 20-ാം തീയതി മുതല്‍ ഇരുസഭകളിലും നടപടികളൊന്നും നടത്താനാകാതെ പിരിയുകയായിരുന്നു.
National
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) ഭേദഗതികൾ ക്രൈസ്തവരെ ലക്ഷ്യമിടുന്നില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
കോൺഗ്രസ് സർക്കാർ 2010ൽ നടപ്പിലാക്കിയ നിയമം കൂടുതൽ അപകടകരമല്ലാത്ത രീതിയിലാക്കുകയാണ് എൻഡിഎ സർക്കാർ ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച എഫ്സിആർഎ ഭേദഗതി ബില്ലിലെയും അടുത്തിടെ കൊണ്ടുവന്ന പുതിയ ചട്ടഭേദഗതിയിലെയും ആശങ്കകൾ ചൂണ്ടിക്കാട്ടി ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂലയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അന്റോസ് ആന്റണി, സിബിസിഐ പൊളിറ്റിക്കൽ അഡ്വൈസർ ജോനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ആഭ്യന്തര സെക്രട്ടറി, എഫ്സിആർഎ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സർക്കാരിന്റെ ഭാഗത്തുനിന്നു കൂടിക്കാഴ്ചയുടെ ഭാഗമായി. ക്രൈസ്തവരുടെ ആശങ്ക ഉന്നയിച്ചുകൊണ്ടുള്ള നിവേദനവും പ്രതിനിധിസംഘം ആഭ്യന്തരമന്ത്രിക്കു കൈമാറി.
വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരായ അതിക്രമങ്ങളും കൂടിക്കാഴ്ചയിൽ സിബിസിഐ സംഘം ഉന്നയിച്ചു.
രാജ്യത്തെത്തുന്ന ആകെ വിദേശ സംഭാവനയുടെ 30 ശതമാനം മാത്രമാണു ക്രൈസ്തവസംഘടനകൾക്കുള്ളത്. ഏകദേശം 3000 കോടി രൂപയോളം മാത്രമാണിത്. നിയമത്തിലെ ഭേദഗതി മറ്റു മതങ്ങളുടെ കീഴിലുള്ള സംഘടനകൾക്കും ബാധകമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടെന്നതു വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാൽ, ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയതായി ഫാ. മാത്യു കോയിക്കൽ കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. എഫ്സിആർഎ ലൈസൻസോ ഫണ്ടോ അനധികൃതമായി തടഞ്ഞുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസുണ്ടായാൽ നിയമത്തിന്റെ വാതിൽ ഏതുസമയവും തുറന്നുകിടക്കുകയാണെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: മാർച്ച് 20ഓടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. ജെ.പി. നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എൻഡിഎ സഖ്യത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും.
വൈകുന്നേരം അഞ്ചു മണിയോടെയാണ് പരസ്യ പ്രചാരണങ്ങൾ അവസാനിക്കുക. ചൊവ്വാഴ്ചയാണ് ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ വിധിയെഴുതുന്നത്. നവംബർ 14ന് ആണ് ഫലപ്രഖ്യാപനം.
അതേസമയം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം. ഇന്ത്യ സഖ്യത്തിന്റെ നേതാക്കളും ഇന്ന് അവസാനിക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.