District News
മാനന്തവാടി: കോടതിക്ക് സമീപം പ്രധാന റോഡിലെ നടപ്പാത കാടുമൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതായി. കോടതി പരിസരത്ത് നൂറുമീറ്ററിലധികം ദൂരത്തിലാണ് നടപ്പാതയ്ക്ക് ദുര്‍ഗതി. ഒന്നരവര്‍ഷം മുമ്പ് നിര്‍മിച്ച നടപ്പാതയാണ് യാത്രായോഗ്യമല്ലാതായത്. വിദ്യാര്‍ഥികളടക്കമുള്ളവര്‍ നടപ്പാത ഒഴിവാക്കി പ്രധാന റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ്. വാഹനത്തിരക്കേറിയ ഭാഗമായതിനാല്‍ ഇത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നടപ്പാതയില്‍ മരക്കമ്പുകളും വീണുകിടപ്പുണ്ട്. മാലിന്യം അടിഞ്ഞുകൂടിയത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. നടപ്പാത അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാണ്.
District News
സുല്‍ത്താന്‍ ബത്തേരി: ഓണത്തിരക്കിലും ആഘോഷങ്ങളിലും എല്ലാവരും സന്തോഷം തേടുമ്പോള്‍, തെരുവില്‍ അലയുന്ന മിണ്ടാപ്രാണികളുടെ വിശപ്പകറ്റുകയാണ് വാകേരി മലയില്‍ ആദില ഫാത്തിമ. തിരുവോണനാളില്‍ നഗരത്തിലെത്തിയ ആദില വിശന്ന വയറുമായി അലയുന്ന പൂച്ചകള്‍ക്കും മറ്റു മിണ്ടാപ്രാണികള്‍ക്കും ഭക്ഷണവും വെള്ളവും നല്കി.
കോഴിക്കോട് എയ്റോവിസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആദില. ഓണാവധിക്ക് നാട്ടിലെത്തിയ അവള് മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്കാന് സമയം കണ്ടെത്തുകയായിരുന്നു.
കടകളില്‍നിന്നു വാങ്ങി ചൂടാറ്റിയ പാല് പീടിക വരാന്തകളിലിരുന്നാണ് പൂച്ചകള്‍ക്ക് നല്‍കിയത്. വിശന്നുവലയുന്ന ജീവികള്‍ക്ക് ഭക്ഷണവും കരുതലും നല്‍കുന്നത് മനുഷ്യന്റെ കടമയാണെന്ന പക്ഷക്കാരിയാണ് മലയില്‍ എ.കെ. ഉമ്മര്‍-റഹ്മത്ത് ദമ്പതികളുടെ മകളായ ആദില. കുട്ടിക്കാലത്തേ തുടങ്ങിയതാണ് മിണ്ടാപ്രാണികളോടുള്ള കരുതല്‍. വീട്ടിലും പൂച്ചകളെ വളര്‍ത്തുന്നുണ്ട്. ഭാവിയില്‍ പൈലറ്റായി ജോലി ലഭിച്ചാല്‍, കഴിയുന്ന രീതിയില്‍ പാവപ്പെട്ടവരെ സഹായിക്കണമെന്നാണ് ആദിലയുടെ ആഗ്രഹം.
District News
കല്‍പ്പറ്റ: ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 29ന് കര്‍ലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് മത്സരം നടത്തും.
രാവിലെ ഒമ്പതിന് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി തുടങ്ങിയവര്‍ സന്നിഹിതരാകും. സമാപന സമ്മേളനത്തില്‍ ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് മുഖ്യാതിഥിയാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ സമ്മാന വിതരണം നടത്തും. മത്സരത്തില്‍ ഒന്ന് മുതല്‍ നാല് വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10,000, 5,000, 3,000, 2,000 രൂപ സമ്മാനം നല്‍കും.
District News
പുല്‍പ്പള്ളി: ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണസഭ, മാതൃസഭ, യുവജനസഭ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ഇന്നു രാവിലെ എട്ട് മുതല്‍ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തില്‍ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എന്‍.എന്‍. ചന്ദ്രബാബു, നിഷ രാജന്, പി.ബി. സജിനി, സി.ആര്. പ്രദീപ് എം.വി, ബാബു, സരസു നാരായണന്‍കുട്ടി, കെ.ആര്. ഗോപി, കെ.ജി. അരുണ്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ എട്ടിന് ജിഡിപിഎസ് ജില്ലാ പ്രസിഡന്റ് കെ.ആര്. ജയരാജ് പതാക ഉയര്‍ത്തും.
ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും. ഹോമം, വിശേഷാല്‍ ഗുജപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം,സമൂഹ പ്രാര്‍ഥന, പഠന ക്ലാസ്, ജയന്തി സമ്മേളനം, ചതയദിന സദ്യ എന്നിവ ഉണ്ടാകും. ജയന്തി സമ്മേളനം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം എ.വി. ജയന് മുഖ്യപ്രഭാഷണം നടത്തും.
സുല്‍ത്താന്‍ ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീനാരായണ നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍) ജയന്തി മഹാസമ്മേളനം നടത്തും.
കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. യൂണിയന് ചെയര്മാന് അഡ്വ. എന്‍.കെ. ബാബുരാജ് അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ജയന്തി സന്ദേശം നല്‍കും. ഐ.സി. ബാലകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, പുല്‍പ്പള്ളി യൂണിയന് കണ്‍വീനര്‍ കെ.എസ്. സജി, ബത്തേരി യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹ്ന ബിജുകുമാര്‍, യൂണിയന് വനിതാസംഘം പ്രസിഡന്റ് ഷീജ സാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിഷ്ണു മോഹന്‍, സൈബര്‍സേന ചെയര്മാന് എ.ബി. അനില്‍കുമാര്‍, കുമാരിസംഘം പ്രസിഡന്റ് അയന, ബാലജനയോഗം സെക്രട്ടറി ശിവനന്ദന മനോജ്, യൂണിയന് കണ്‍വീനര്‍ എന്‍.കെ. ഷാജി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.സി. ബിജു എന്നിവര്‍ പ്രസംഗിക്കും.
District News
മലപ്പുറം: ജില്ലയില്‍ 25,000ലധികം ബാങ്ക് അക്കൗണ്ടുകള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ കൈമാറ്റം ചെയ്തിട്ടുള്ളത് ജില്ലയിലാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങളെ തടയിടാനായി കേരള പൊലീസ് നടപ്പാക്കുന്ന സൈ-ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണിത്.
സൈബര്‍ തട്ടിപ്പ് കേസുകളില്‍ നഷ്ടമായ പണം ചെക്ക് വഴിയോ എടിഎം വഴിയോ പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് കൈമാറിയോ ബാങ്ക് അക്കൗണ്ടും ബാങ്ക് രേഖകളും പൂര്‍ണമായും തട്ടിപ്പുകാര്‍ക്ക് കൈമാറിയോ പ്രതിഫലം സ്വീകരിക്കുന്ന മ്യൂള്‍ അക്കൗണ്ട് ഉടമകളെയാണ് സൈ-ഹണ്ടില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ഓപ്പറേഷന് സൈ-ഹണ്ടു മായി ബന്ധപ്പെട്ട് 750 റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തായും പൊലീസ് പറയുന്നു. കേസുകളില്‍ 94ലധികം പേരാണ് അറസ്റ്റിലായത്. 171 ഉപകരണങ്ങളും 320 രേഖകളും പിടികൂടിയതായും പൊലീസ് വ്യക്തമാക്കി.
സൈബര്‍ തട്ടിപ്പിനായി സംഘങ്ങള്‍ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വാടകയ്ക്ക് എടുത്തുവെന്നാണ് കണ്ടെത്തല്‍. ഈ സംഘങ്ങള്‍ കൂടുതലായും വി ദ്യാര്ഥികളുടെയും സ്ത്രീകളുടെയും പ്രായമായവരുടെയും ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്. പലപ്പോഴും ഉടമ അറിയാതെയാണ് ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത്. പൊലിസ് തേടിയെത്തുമ്പോഴാണ് പലരും സത്യാവസ്ഥ അറിയുന്നത്.
സിം കാര്‍ഡ് കൈമാറരുത്, അക്കൗണ്ട് വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കരുത്
മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാര്‍ഡുകളും കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ പൊലീസ് മേധാവി. ബാങ്ക് അക്കൗണ്ടുകളോ സിം കാര്‍ഡുകളോ ആര്‍ക്കെങ്കിലും ഉപയോഗിക്കുന്നതിനായി നല്കിയിട്ടുണ്ടെങ്കില് അത്തരം അക്കൗണ്ടുകളും സിം കാര്‍ഡുകളും അടിയന്തിരമായി റദ്ദാക്കണം.
സംശയാസ്പദമായ ഫോണ്‍ വിളികളും ഓണ്‍ലൈന്‍ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടാല്‍ പരാതികള്‍ ഉടന്‍ കേരള പൊലിസിന്റെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
District News
കരുവാരകുണ്ട്: വന്യമൃഗശല്യം തടയാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്കിയ 2021-ലെ കേന്ദ്ര വൈല്‍ഡ്ലൈഫ് ബോര്‍ഡ് തീരുമാനവും കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള ഹൈക്കോടതി വിധിയും പൂര്‍ണതോതില്‍ നടപ്പാകാത്തത് മലയോര കര്‍ഷകര്‍ക്ക് കടുത്ത പ്രതിസന്ധി.
വനംവകുപ്പിന്റെ അനാസ്ഥ കാരണം ഈ ഉത്തരവുകളുടെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പ്രധാന പരാതി. കരുവാരകുണ്ട് ഇരിങ്ങാട്ടിരി, ചാമക്കുന്ന്, പുളിയക്കോട് മേഖലകളില്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വാഴകളും നാണ്യവിളകളും ആനക്കൂട്ടം നശിപ്പിച്ചു.
നെല്ലിക്കല്ലടി ആദിവാസി ഊരിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനകള്‍ റോഡരികിലെ വാഹനങ്ങള്‍ക്ക് നേരേയും ആക്രമണം നടത്തുന്നുണ്ട്. ടൗണിന് സമീപത്തെത്തിയ കൊമ്പന് വീട്ടുമുറ്റത്തിട്ടിരുന്ന ജീപ്പ് തകര്‍ത്ത സംഭവവുമുണ്ടായി.
കാട്ടാനയെയും പന്നിയെയും പ്രതിരോധിക്കാന്‍ കഴിഞ്ഞാലും വാനരക്കൂട്ടത്തെ തുരത്താനാവാത്ത സ്ഥിതിയാണ്. തെങ്ങ്, കമുക്, കൊക്കോ, കുരുമുളക് തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിയാണ്. വീടുകളുടെ ഓടിളക്കി അകത്തുകടന്ന് ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുന്നതും പതിവാണ്.
കിഴങ്ങുവര്‍ഗങ്ങള്‍ മൂപ്പെത്തുന്നതിന് മുന്‍പേ കാട്ടുപന്നികള്‍ നശിപ്പിക്കുകയാണ്.
പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ വയ്യാതായവരും നിരവധിയാണ്. ശല്യം സഹിക്കവയ്യാതെ പലരും കൃഷി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ തേടി പോവുകയാണ് പലരും.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാനും കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനും വനംവകുപ്പും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാമപുരത്ത് കാട്ടുപന്നി കൃഷി നശിപ്പിച്ചു
രാമപുരം: രാമപുരത്തും പരിസരപ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകരും നാട്ടുകാരും കടുത്ത ആശങ്കയില്‍. രാത്രികാലങ്ങളില്‍ കൂട്ടത്തോടെയെത്തുന്ന പന്നികള്‍ ഏക്കറുകണക്കിന് കൃഷിഭൂമിയാണ് നശിപ്പിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം നേരിട്ടതോടെ തങ്ങളുടെ ഉപജീവനമാര്‍ഗവും പ്രതീക്ഷകളും പൂര്‍ണമായി തകര്‍ന്ന നിലയിലാണ് പ്രദേശത്തെ കര്‍ഷകര്‍.
മാസങ്ങളായി തുടരുന്ന പന്നിശല്യം ഇപ്പോള്‍ ജനവാസ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഭീതിയിലാണ് നാട്ടുകാര്‍. പന്നിശല്യം തടയാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാമപുരത്തെ കര്‍ഷകനായ ഉരുണിയന്‍ ഹനീഫ ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്തിലും വനംവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും പന്നിശല്യത്തിന് ശാശ്വത പരിഹാരം കാണാനും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
മലപ്പുറം: ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് എൽഎൽപിയും സഹകരിച്ച് കോട്ടക്കുന്നിൽ ഒരുക്കിയ ഏഷ്യയിലെ ഏറ്റവും വലിയ "വേസ്റ്റ് ടു ആർട്ട്' പൂക്കളത്തിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ന് വൈകീട്ട് ആറിന് കോട്ടക്കുന്നിൽ നിർവഹിക്കും.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് പുനരുപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.
ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സിഡികൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്. ഒൻപത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനത്തിനൊടുവിലാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള പൂക്കളം പൂർത്തിയായത്.
ഹരിത ഓണം എന്ന ആശയത്തെ മുൻനിർത്തി കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. കഥകളിയുടെയും ചുണ്ടൻവള്ളത്തിന്റെയും രൂപങ്ങൾ ഉൾപ്പെടുത്തിയാണ് പൂക്കളം നിർമിച്ചത്.
"നമ്മുടെ മാലിന്യം, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
District News
മലപ്പുറം: പൂക്കളങ്ങളും സദ്യവട്ടങ്ങളുമായി നാടും നഗരവും ഒരുപോലെ നെഞ്ചിലേറ്റിയ ഓണദിനങ്ങള്‍ക്ക് വിടയേകാനൊരുങ്ങി മലയാളികള്‍. 10 നാള് നീണ്ടുനിന്ന വലിയ ആഘോഷപ്പൊലിമയില്നിന്ന് മലയാളികള്‍ വീണ്ടും തങ്ങളുടെ ദൈനംദിന തിരക്കുകളിലേക്ക് മടങ്ങുകയാണ്.
ഓണാവധി കഴിഞ്ഞ് സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാണെങ്കിലും സജീവമാകുക തിങ്കളാഴ്ചയോടെയാകും. നാട്ടിലെ ഓണാഘോഷം കഴിഞ്ഞ് നഗരങ്ങളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും മടങ്ങുന്നവരാണ് കൂടുതലും. കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്രാടപ്പാച്ചിലിന്റെയും തിരുവോണത്തിന്റെയും തിരക്കുകള്‍ ഒഴിഞ്ഞ വിപണികള്‍ ഇപ്പോള്‍ പതിവ് പ്രവൃത്തിദിനങ്ങളുടെ ശാന്തതയിലാണ്.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒത്തുചേര്‍ന്ന് ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ഓര്‍മകളുമായാണ് പലരും തങ്ങളുടെ കര്‍മമണ്ഡലങ്ങളിലേക്ക് തിരിക്കുന്നത്. നഗരങ്ങളിലേക്ക് മടങ്ങുന്നവരുടെ ബാഗുകളില്‍ വീട്ടിലുണ്ടാക്കിയ ശര്‍ക്കരവരട്ടിക്കും ഉപ്പേരികള്ക്കും ഒപ്പം ഒരുപിടി നല്ല സ്നേഹസ്മരണകള്‍ കൂടിയുണ്ട്. ചുരുങ്ങിയ ദിവസത്തെ അവധിക്കെത്തിയ പ്രവാസികളും വീണ്ടും തങ്ങളുടെ പ്രവാസജീവിതത്തിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.
ഓരോ ഓണവും ബാക്കിവയ്ക്കുന്നത് അടുത്ത ഒരു വര്‍ഷത്തേക്കുള്ള വലിയൊരു ഊര്‍ജമാണ്. മുറ്റത്തെ പൂക്കളങ്ങള്‍ മാഞ്ഞെങ്കിലും കൂടിച്ചേരലുകള്‍ നല്കിയ സന്തോഷവും കൂട്ടായ്മയുടെ കരുത്തും വരും ദിനങ്ങളിലെ തിരക്കുകളില്‍ ഓരോ മലയാളിക്കും കരുത്താകും. സദ്യയുടെ മധുരവും ഓണപാട്ടിന്റെ ശീലുകളുമായി ഇനി അടുത്ത ചിങ്ങമാസത്തിനായുള്ള കാത്തിരിപ്പാണ്.
District News
പെരിന്തല്‍മണ്ണ: കിഴാറ്റൂര്‍ ആക്കപ്പറമ്പില്‍ തിരുവോണ നാളില്‍ വൈദ്യുതി ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ ഏഴുതലയിലെ പട്ടിക്കാടന്‍ ഹംസയുടെ മക്കളായ സാഹിര്‍ നവാസ് (36), ഫാസില്‍ മുര്‍ഷിദ് (32 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പകല്‍ 11ഓടെയായിരുന്നു അപകടം.
ആക്കപ്പറമ്പ് നിരവില്‍ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനായി പോകുമ്പോള്‍ കോഴിഫാമില്‍ കുറുക്കന് കയറാതിരിക്കാന്‍ കെട്ടിയ വൈദ്യുതി വേലിയില്‍നിന്നാണ് ഷോക്കേറ്റത്. ഒരു ഫാമില്‍ തീറ്റ ഇറക്കിയ ശേഷം കുന്നിന്റെ ഒരു ഭാഗത്തുള്ള ഫാമിലേക്ക് കാലിത്തീറ്റ കയറ്റിയ ലോറി വരുന്നതിനിടയില്‍ സഹോദരങ്ങള്‍ ലോറിയില്‍ കയറാതെ എളുപ്പവഴിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടം.
ഫാസില്‍ മുര്‍ഷിദിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ സാഹിര്‍ നവാസിനും ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേലാറ്റൂര്‍ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വെട്ടത്തൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി.
സുനീറയാണ് സാഹിര്‍ നവാസിന്റെ ഭാര്യ. മക്കള്‍: ഹിബ, ഹാനിയ, ഹംദാന്‍. ഫാസില്‍ മുര്‍ശിദിന്റെ ഭാര്യ ഷഹാന തസ്നി. മക്കള്‍: നശ്വ, നൗറിന്.സഹോദരിമാര്‍: റജീന, റാഹില, സൈഫുന്നീസ, ഫര്‍സീന.
District News
പരപ്പനങ്ങാടി: റോഡരികില്‍ വളര്‍ന്നു പന്തലിച്ച പൊന്തക്കാട് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി. കൂട്ടുമൂച്ചി-പരപ്പനങ്ങാടി ഉള്ളണം റോഡിലെ കാരാട് ഭാഗത്താണ് റോഡിലെ വളവിന് ഇരുവശത്തും പൊന്തക്കാട് വളര്‍ന്നിരിക്കുന്നത്. ഇതിനാല്‍ ഇരുഭാഗങ്ങളില്‍നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പരസ്പരം കാണാനാകാത്ത അവസ്ഥയാണ്.അതിനാല്‍ ഇവിടെ അപകട സാധ്യത വളരെയേറെയാണ്. മുന്‍പ് ഇവിടെ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുമുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡരികിലെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റാറുണ്ടെങ്കിലും വീണ്ടും പടര്‍ന്ന് പന്തലിക്കുകയാണ്. പരപ്പനങ്ങാടി നഗരസഭയുടെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശമാണിത്.
District News
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നാശത്തിന്റെ വക്കിൽ. കെട്ടിടത്തിന്റെ ടെറസും പരിസരവും കാടുമൂടിയും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുകയാണ്. കൃത്യമായ പരിപാലനമില്ലാത്തത് കെട്ടിടത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന സ്ഥിതിയാണ്.
ടെറസിലെ കാടുകൾ കെട്ടിടത്തിലേക്ക് പടർന്നിറങ്ങിയ നിലയിലാണ്. മുകളിലേക്കുള്ള ഗോവണിപ്പടികളിൽ ഉപയോഗിച്ച സിറിഞ്ചുകളും മദ്യക്കുപ്പികളും തള്ളിയിട്ടുണ്ട്. പരിസരത്തെ ബാർബർ ഷോപ്പുകളിൽനിന്നുള്ള മുടി മാലിന്യമടക്കം ഇവിടെയാണ് നിക്ഷേപിക്കുന്നത്.
കോംപ്ലക്സ് അടിയന്തരമായി ശുചീകരിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ തയാറാകണമെന്ന് ആർജെഡി ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായിൽ ആവശ്യപ്പെട്ടു.
District News
മലപ്പുറം: ആറുവരി ദേശീയപാതയില്‍ ലഹരിക്കടത്ത് തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അവ്യക്തത. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനും പിഴ ചുമത്താനും പുതിയ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ സജീകരിക്കുന്നുണ്ടെങ്കിലും ലഹരിക്കടത്ത് തടയാനുള്ള സംവിധാനങ്ങളെക്കുറിച്ച് ഇതുവരെയും വ്യക്തതയായിട്ടില്ല.
സാധാരണ റോഡുകളിലേതുപോലെ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനയില്ലാത്തത് ദേശീയപാതയിലൂടെ ലഹരിക്കടത്ത് കൂടാനിടാക്കും. ഈയൊരു സാഹചര്യത്തിലാണ് സംവിധാനം സജീകരിക്കുന്നത് സംബന്ധിച്ച ചോദ്യം ഉയരുന്നത്. ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ, മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങള്‍ക്കാണ് ദേശീയപാതയിലെ പരിശോധനാ ചുമതല.
ട്രാഫിക് നിയമം തെറ്റിക്കുന്നത് കണ്ടുപിടിക്കാന്‍ എഐ കാമറകളടക്കമുണ്ടാകും. എന്നാല്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരികള്‍ തിരിച്ചറിയാന്‍ ഇവയിലൂടെ കഴിയില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാഹനം നിര്‍ത്തിയുള്ള പരിശോധനയിലൂടെയും ഒറ്റുകാര്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ ഇത്തരം ലഹരിക്കടത്ത് കണ്ടെത്തുന്നത്. ഇതില്‍ ഒറ്റുകാരുടെ വിവരത്തെത്തുടര്‍ന്നുള്ള പിടിച്ചെടുക്കലാണ് ദേശീയപാതയില്‍ നടക്കുക. അത്തരം വാഹനങ്ങള്‍ നിരീക്ഷിച്ചു പിടിക്കേണ്ടിവരും. വലിയ വേഗത്തിലോടുന്ന പുതുതലമുറ വാഹനങ്ങളെ സര്‍ക്കാര്‍ വാഹനങ്ങള്‍കൊണ്ട് പിന്തുടര്ന്ന് കസ്റ്റഡിയിലെടുക്കുകയെന്നത് സാഹസികമാണെന്നും ഉദ്യോഗസ്ഥര്‍ പറ യുന്നു.
എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലെ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് എക്സൈസ്, പൊലീസ് വകുപ്പുകള്‍ പറയുന്നത്.
മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയില്‍ കള്ളക്കടത്തിന്റെ 80 ശതമാനം പിടിക്കുന്നതും ഈ രീതിയിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏറെ എന്‍ട്രി, എക്സിറ്റ് പോയിന്റുകളുണ്ടാകുമ്പോള് ഇതെങ്ങനെ കഴിയുമെന്നതിലും വ്യക്തയുണ്ടാകേണ്ടതുണ്ട്.
കേരളത്തിലേക്ക് എംഡിഎംഎ ഉള്‍പ്പെടുന്ന ലഹരിവസ്തുക്കള്‍ കൂടുതലുമെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരു. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ബെംഗളൂരുവി ലെത്തുന്ന യുവാക്കളാണ് ഭൂരിഭാഗം ലഹരി ക്കടത്തിലും കാരിയര്‍മാരെന്നാണ് പൊലീസ് പറയുന്നത്.
പെട്ടെന്ന് സംശയിക്കില്ല എന്നതിനാല്‍ 70 ശതമാനത്തിലധികം ലഹരിക്കടത്തിലും യുവതികളെയാണ് ഉപയോഗിക്കുന്നത്. സാനിറ്ററി പായ്ക്കള്ക്കുള്ളിലും മെന്‍സ്ട്രുവല്‍ കപ്പിലുമാണ് ഇവര്‍ ലഹരിവസ്തു ഒളിപ്പിക്കുന്നത്. ഈ രീതി കൂടിവന്നതോടെ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കാന്‍ തുടങ്ങി. വനിതാ പൊലീസുകാരെ ഉള്‍പ്പെടുത്തിയുള്ള പരിശോധനകളാണ് നിലവില്‍ തുടരുന്നത്.
District News
മുക്കം: രാത്രി പത്തിന് ശേഷമുള്ള യാത്ര മുക്കത്തുകാർക്ക് ദുരിതമാകുന്നു.
നിരവധി യാത്രക്കാർക്ക് ആശ്രയമായ കെഎസ്ആർടിസിയുടെ കൂമ്പാറ, മുത്തപ്പൻപുഴ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ മുക്കം ടൗണിൽ പ്രവേശിക്കാതെ അഗസ്ത്യൻമുഴിയിൽ നിന്ന് ഓമശേരി വഴി തിരിഞ്ഞുപോകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ബസിൽനിന്ന് ഇറങ്ങുന്നവർക്ക് മുക്കം ടൗണിലെത്താൻ ഒരുകിലോമീറ്ററിലധികം ദൂരം രാത്രിയിൽ നടന്ന് എത്തേണ്ട സ്ഥിതിയാണ്. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്ത് രാത്രിയിൽ മുക്കത്തെത്തുന്നവർക്കും ജോലിക്കും വ്യാപാര ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തി മടങ്ങുന്നവർക്കും രാത്രി പത്തിന് ശേഷമുള്ള കെഎസ്ആർടിസി സർവീസുകളാണ് പ്രധാന ആശ്രയം. എന്നാൽ ടൗൺ ഒഴിവാക്കിയുള്ള സർവീസുകൾ യാത്രക്കാരെ നേരിട്ട് ബാധിക്കുകയാണ്. മുക്കം ടൗണിലെത്തിയ ശേഷമാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റ് യാത്രാസൗകര്യങ്ങൾ ലഭ്യമാകുക.
രാത്രി സമയത്ത് ദൂരം നടന്ന് ടൗണിലെത്തേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമാണ്. നേരത്തെ രാത്രി പത്തിന് മുക്കം വഴി കൊടിയത്തൂരിലേക്ക് ഓർഡിനറി സർവീസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സർവീസ് നിർത്തലാക്കി.
കോഴിക്കോട് ഡിപ്പോ അധികൃതരുടെ താൽപര്യക്കുറവാണ് സർവീസ് നിർത്താൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. എറണാകുളത്തുനിന്ന് തിരുവമ്പാടി ഡിപ്പോയിലേക്ക് മുക്കം വഴി നടത്തിയിരുന്ന കെഎസ്ആർടിസി സർവീസും പിന്നീട് കൊടുവള്ളി–ഓമശേരി വഴിയാക്കുകയായിരുന്നു. കാസർഗോഡുനിന്നുള്ള തിരുവമ്പാടി സർവീസും നിർത്തലാക്കി. വയനാട്ടിൽ നിന്നുള്ള മിന്നൽ സർവീസിനും മുക്കത്ത് ഔദ്യോഗിക സ്റ്റോപ്പില്ലെന്നാണ് യാത്രക്കാരുടെ പരാതി.
തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോ ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും മുക്കം നഗരത്തിലെ യാത്രക്കാർക്ക് അതിന്റെ പ്രയോജനം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. രാത്രി ഏഴിന് ശേഷം മുക്കത്തുനിന്ന് താമരശേരിയിലേക്കോ അരീക്കോട്ടേക്കോ സർവീസ് നടത്താൻ പോലും കെഎസ്ആർടിസി തയാറാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. പലപ്പോഴും വയനാട്ടിൽനിന്ന് എത്തുന്ന ഒറ്റപ്പെട്ട സർവീസുകളാണ് രാത്രിയാത്രക്കാർക്ക് ഏക ആശ്രയം.
മലയോര മേഖലയിലെ പ്രധാന വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മുക്കത്തേക്ക് രാത്രിയിലും മതിയായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
നിലവിലുള്ള സർവീസുകൾ മുക്കം ടൗൺ വഴി പുനഃക്രമീകരിക്കുന്നതിനൊപ്പം രാത്രി സമയത്ത് മുക്കം കേന്ദ്രീകരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.
District News
കോഴിക്കോട്: പെരുമണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് കുത്തേറ്റത്. സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപിന്റെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെരുമണ്ണയില്‍ ബുധഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴുത്തിന് പിറകില്‍ കുത്തേറ്റ നിലയില്‍ ബുധനാഴ്ച രാത്രിയില്‍ ഇയാളെ പെരുമണ്ണ അങ്ങാടിയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി സന്ദീപിനെ ആശുപത്രിയിലേക്ക് മാറ്റി. താമസ സ്ഥലത്തുവച്ച് സുഹൃത്തുക്കളുമായുണ്ടായ വാക് തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.
അറസ്റ്റിലായ രണ്ടു പേരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. നിലവില്‍ പോലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. സന്ദീപിനെ കുത്തിയ സുഹൃത്തുക്കള്‍ സംഭവത്തിന് ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തലത്ത് കുന്ന് അഭിനവ് (21) ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.
ട്രിപ്പ് കഴിഞ്ഞ് രാത്രി ഒമ്പതോടെ പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിലായിരുന്നു ബസ് നിർത്തിയിട്ടത്. പുലർച്ചെ എത്തിയ മോഷ്ടാക്കൾ ബസ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ പൊയിൽക്കാവിനും ചെങ്ങോട്ട്കാവിനും ഇടിയിലുള്ള സർവീസ് റോഡിൽ വച്ച് ബസ് ചെളിയിൽ താഴ്ന്ന് പോവുകയും തുടർന്ന് മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. മൂന്നംഗ സംഘമാണ് ബസ് മോഷ്ടിച്ചത്. മറ്റ് രണ്ടുപേർക്കായി കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അഭിനവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
District News
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിലും സമീപ പ്രദേശങ്ങളിലും നടപ്പാതകള്‍ കയ്യേറി നടത്തുന്ന അനധികൃത വാഹന പാര്‍ക്കിംഗിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലിസ്.
നടപ്പാതകളിലും കാല്‍നടയാത്രക്കാര്‍ക്കായി നീക്കിവച്ച സ്ഥലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം വാഹനം ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്കി.
പ്രധാന നിര്‍ദേശങ്ങള്‍
ബീച്ചിലെ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്കുകള്‍, കാല്‍നടയാത്രക്കാരുടെ വഴികള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.റോഡ് ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസം സൃഷ്ടിക്കുന്ന രീതിയില്‍ വഴിയോര കച്ചവടങ്ങള്‍ നടത്തുന്നതിനെതിരേയും കര്‍ശന നടപടിയുണ്ടാകും.നഗരത്തിലും ബീച്ച് പരിസരത്തും ഒരുക്കിയിട്ടുള്ള സൗജന്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളും അനുവദിനീയമായ പാര്‍ക്കിംഗ് സ്പോട്ടുകളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലിസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും യാത്രക്കാരും വാഹന ഉടമകളും കര്‍ശനമായി പാലിക്കണം.
District News
കൂരാച്ചുണ്ട്: കേരള ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ മികച്ച സീനിയർ ഫുട്ബോൾ താരത്തിനുള്ള അവാർഡ് കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണന് ലഭിച്ചു.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ അംഗം കെ. റഫീഖ് അർജുന് അവാർഡ് കൈമാറി.കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി ഫുട്ബോളിൽ കഴിഞ്ഞ നാലു തവണ അർജുൻ ബാലകൃഷ്ണൻ ഗോളുകൾ കരസ്ഥമാക്കിയിരുന്നു.
2023-24 വർഷത്തിലും മികച്ച ഫുട്ബോൾ താരത്തിനുള്ള അവാർഡ് അർജുൻ ബാലകൃഷ്ണന് ലഭിച്ചിരുന്നു. കല്ലാനോട് രൂപം നൽകിയിട്ടുള്ള സെപ്റ്റിന്റെ പരിശീലന ക്യാമ്പിലൂടെയാണ് അർജുൻ ഫുട്ബോൾ രംഗത്തേക്ക് വരുന്നത്. തിരുവനന്തപുരം കെഎസ്ഇബിയിൽ ഉദ്യോഗസ്ഥനാണ്.
District News
വടകര: മണിയൂര്‍ പതിയാരക്കരയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു. വയരോളി സിറാജിനാണ് (46) കുത്തേറ്റത്. സംഭവത്തിൽ പതിയാരക്കര കുളങ്ങര റിനാസിനെതിരേ വടകര പൊലിസ് കേസെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ നീലിയേടത്ത് കടവ്-പള്ളിപ്പറമ്പ് റോഡില്‍ വച്ച് പ്രതി സ്കൂട്ടര്‍ തടഞ്ഞ് സിറാജിനെ കുത്തുകയായിരുന്നു.
ആക്രമണത്തില്‍ സിറാജിന്റെ തലക്കും കഴുത്തിനും ചെവിക്കും കുത്തേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ സിറാജിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ ഉപ്പക്കെതിരേ പരാതിക്കാരന് കേസ് കൊടുത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
District News
കൂരാച്ചുണ്ട്: കല്ലാനോട് ആരംഭിക്കുന്ന ടാലന്റ് എലൈറ്റ് കേരള ഫുട്ബോൾ അക്കാദമി ഓഫിസിന്റെ ഉദ്ഘാടനം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു.
വാർഡ് അംഗം സണ്ണി ജോസഫ് കാനാട്ട് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. റോയ് വി. ജോൺ മുഖ്യാതിഥിയായി.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ്, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, മുൻകാല ഫുട്ബോൾ താരം ജെയ്സൺ കടുകന്മാക്കൽ, കെ.ജെ. തോമസ്, ഫുട്ബോൾ അക്കാദമി വൈസ് പ്രസിഡന്റ് അമിത്ത് മനോജ് എന്നിവർ പ്രസംഗിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ ഈ വർഷത്തെ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ട ടാലന്റ് എലൈറ്റ് ഫുട്ബോൾ അക്കാദമിയിലെ എം.എസ്. ശ്രേയയെ ചടങ്ങിൽ അനുമോദിച്ചു.
District News
തിരുവനന്തപുരം: കല്ലന്പലം മുത്താനയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരെ കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തു. കല്ലന്പലം മുത്താന ചരുവിള വീട്ടിൽ പ്രജി (32) യെ ആണ് കുത്തിക്കൊലപ്പെടുത്തിയ ത്.
തിരുവോണ ദിവസം വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്താന സ്വദേശികളായ ഗൗരികൃഷ്ണൻ (19), ഷൈജു എന്ന് വിളിയ്ക്കുന്ന അന്പാടി (20), മനു (20), രഞ്ജിത്ത് (20), കണ്ണൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രജിയെയും സുഹൃത്തുക്കളെയും ഈ സംഘം ആക്രമിച്ചിരുന്നു. ഇത് ചെറുത്തതിലുള്ള വിരോധമാണ് പ്രജിയെ കൊലപ്പെടുത്താൻ കാരണമായത്. കത്തികൊണ്ട് നെഞ്ചിലേറ്റ മാരക മുറിവാണ് മരണകാരണമായതെന്ന് പൊലിസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ്പി. ബികെ. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി. രമേശ് കുമാർ പിവി,യുടെ നേതൃത്വത്തിൽ കല്ലന്പലം സിഐ. ദീപു, എസ്ഐ. മനു ആർ, പള്ളിക്കൽ എസ്എച്ച്ഒ ഷമീർ, എസ്ഐമാരായ നിതിൻ, ഹരി, സിപിഒമാരായ അനീഷ്, സന്പത്ത്, ലിജിൻ, കിരണ്‍, വർക്കല ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ. ബിജു, ദിലീപ്, എഎസ്ഐ. അനൂപ്, ദിനോർ, വിനീഷ്, സുജിൽ, ഫാറുഖ്, സുനിൽരാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
നേമം: വെള്ളായണി കായലിൽ നടന്ന നാല്‍പ്പത്തിയൊമ്പതാമത് മഹാത്മ അയ്യന്‍കാളി ജലോത്സവത്തില്‍ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തില്‍ ടി.ബിജു ക്യാപ്റ്റനായ കാക്കമൂല ബ്രദേഴ്സ് ചുണ്ടന് മഹാത്മ അയ്യന്‍കാളി എവര്‍റോളിംഗ് മിനിസ്റ്റേഴ്സ് ട്രോഫി . തുടര്‍ച്ചയായി നാലാം തവണയാണ് ബ്രദേഴ്സ് ചുണ്ടന് കപ്പ് നേടുന്നത്. ഒന്നാം തരം വള്ളങ്ങളില്‍ ആർ. രഞ്ജിത്ത് ക്യാപ്റ്റനായ വള്ളംകോട് കിഴക്കേകര ചുണ്ടന് രണ്ടാം സ്ഥാനം നേടി.
രണ്ടാം തരം വള്ളങ്ങളില്‍ എം.ജെ. ജിത്തു ക്യാപ്റ്റനായ ബിബിസി കാക്കമൂല ബ്രദേഴ്സ് ചുണ്ടന് ഒന്നാം സ്ഥാനവും എസ്. അജി ക്യാപ്റ്റനായ കാക്കമൂല ബ്ലു ബേര്‍ഡ്സ് രണ്ടാം സ്ഥാനവും നേടി. മൂന്നാം തരം വള്ളങ്ങളില്‍ ഷൈജു ക്യാപ്റ്റനായ കാക്കമൂല പടക്കുതിര ഒന്നാമെത്തി. വി.എസ്.വിജിന് ക്യാപ്റ്റനായ ബിബിസി കാക്കമൂല ബ്രദേഴ്സ് ചുണ്ടന് രണ്ടാമതുമെത്തി. വനിതകള്‍ തുഴഞ്ഞ മത്സരത്തില്‍ റീന ഇഗ്നേഷ്യസ് ക്യാപ്റ്റനായ കാക്കമൂല ചുണ്ടന് ഒന്നാം സ്ഥാനവും എസ്. ബിന്ദു ക്യാപ്റ്റനായ റെഡ് ചില്ലീസ് രണ്ടാം സ്ഥാനവും നേടി. ഒന്നാംതരം വള്ളങ്ങളില്‍ ബിനു സുധന്, രണ്ടാംതരം വള്ളങ്ങളില്‍ റെജി, മൂന്നാംതരം വള്ളങ്ങളില്‍ എസ്. അനീഷ്. വനിത വള്ളങ്ങളില്‍ ജോയ് എന്നിവരെ മികച്ച അമരക്കാരായി തെരഞ്ഞെടുത്തു.
ശ്രീ അയ്യന്‍കാളി ജലോത്സവ ട്രസ്റ്റിന്റേയും സംസ്ഥാന ടൂറിസം വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വള്ളം കളി മത്സരത്തിന്റെ പൊതുസമ്മേളനം മന്ത്രി കെ.മുരളീധരന് ഉദ്ഘാടനം ചെയ്ത് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
എം.വിന്‍സന്റ് എം.എല്‍എ അധ്യക്ഷനായി, ഡപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, ജില്ലാ പഞ്ചായത്തംഗം ആഗ്നസ് റാണി , കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ, അഡ്വ. എസ്. സുരേഷ്, കാക്കമൂല ബിജു, ആര്.ജയലക്ഷ്മി, അഡ്വ.പുഞ്ചക്കരി ജി.രവീന്ദ്രന് നായര്‍, പി.ജയലക്ഷ്മി, ബി.ശശിധരന്, ആര്.മോശ, , എം.ബിനുകുമാര്‍, എ.ഡി.എം. എ. നിഷ, കെ.കെ. ചന്തുകൃഷ്ണ, എം ജയകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. അയ്യന്‍കാളി ട്രോഫി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പ്രദീപ് വിജയികള്‍ക്ക് സമ്മാനിച്ചു.
District News
കുറ്റിച്ചൽ : തിരുവോണ ദിവസത്തിൽ 15 അടി ഉയരത്തിൽ നിന്ന് ബൈക്കുമായി താഴേക്ക് വീണ് യുവാവ് മരിച്ചു. കുറ്റിച്ചൽ കള്ളോട് കുഴിയംകോണം ഷാഹുലിന്റെ മകൻ ഷാനവാസ് എന്ന അൻസാരി(30)യാണ് മരിച്ചത്.
സ്വകാര്യ വ്യക്തി മണ്ണിടിച്ചു താഴ്ത്തിയതാണ് അപകടത്തിനു കാരണമെന്നാരോപിച്ച് ഷാനവാസിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ബന്ധുക്കളും തമ്മിൽ ചെറിയ രീതിയിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധം ശക്തമായതോടെ കുറ്റിച്ചൽ-കാട്ടാക്കട പ്രധാന റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട, നെയ്യാർഡാം, ആര്യനാട് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും സ്ഥലത്തെത്തി. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
District News
തിരുവനന്തപുരം : പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ 30 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ ആഘോഷിക്കും. 30നു രാവിലെ 6.40നു കൊടിയേറ്റ് - വികാരി ഫാ.ഡോ. മാത്യു ഊഴികാട്ട്. വിശുദ്ധകുര്‍ബാന- ഫാ. ജോസഫ് പുതുപ്പറമ്പില്‍ ഒസിഡി. 31നു വൈകുന്നേരം ആറിനു നൊവേന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം- ഫാ. ആന്റണി അറയ്ക്കത്തറ.
സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരംആറിനു വിശുദ്ധ കുര്‍ബാന, വചനസന്ദേശം- ഫാ.ആന്റണി കിഴക്കേത്തലയ്ക്കല്‍. രണ്ടിനു വൈകുന്നേരം ആറിനു നൊവേന,വിശുദ്ധ കുര്‍ബാന, വചനസന്ദേശം- ഫാ. തമ്പി സേവ്യര്‍ ഒഎഫ്എം കാപ്. മൂന്നിനു വൈകുന്നേരംആറിനു വിശുദ്ധ കുര്‍ബാന, വചനസന്ദേശം- ഫാ. ജോണ്‍ വടക്കേക്കളം. നാലിനു വൈകുന്നേരം ആറിനു നോവേന, വിശുദ്ധ കുര്‍ബാന( മലങ്കര റീത്തില്‍) വചനസന്ദേശം- ആന്റണി മാര്‍ സില്‍വാനിയോസ്. അഞ്ചിനു വൈകുന്നേരം 5.30നു നൊവേന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം.-ഫാ. ഡോ. ജോണ്‍ തെക്കേക്കര. രാത്രി ഏഴിനു തിരുനാള്‍ പ്രദക്ഷിണം. ലൂര്‍ദ് ഹില്‍ പള്ളിയില്‍ നിന്നു വഴയില സെന്റ് ജൂഡ് പള്ളിയിലേക്ക്. കാര്മികന്-ഫാ. ജെറിന് അഞ്ചില്‍. പ്രദക്ഷിണം ലൂര്‍ദ് ഹില്‍ പള്ളിയില്‍ സമാപിക്കുന്നു. സ്നേഹവിരുന്ന്.
ആറിനു രാവിലെ ഒമ്പതിനു ആര്‍ച്ച് ബിഷപ് എമരിറ്റിസ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സ്വീകരണം. തുടര്‍ന്നു മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ പരിശുദ്ധറാസ, വചനസന്ദേശം. ഫാ.വര്‍ക്കി മണക്കളം സഹകാര്‍മികത്വം വഹിക്കും. കൊടിയിറക്ക്. സ്നേഹവിരുന്ന്.
ഏഴിനു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന. നാലാഞ്ചിറ സെമിത്തേരിചാപ്പലില് ഒപ്പീസ്. എട്ടിനു വൈകുന്നേരം ആറിനു ആഘോഷമായ വിശുദ്ധ കുര്‍ബാന. സന്ദേശം- ഫാ. യേശുദാസ് പൂന്നിച്ചിറ.
തിരുനാളിനു വികാരി ഫാ.ഡോ. മാത്യു ഊഴികാട്ട് കൈക്കാരൻമാരായ ജോയി ജോൺ ചെന്പരത്തിമൂട്ടിൽ, ജോർജുകുട്ടി സേവ്യർ ചെറുവള്ളിപ്പറന്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഇട്ടിയച്ചൻ മഴുവഞ്ചേരി, ജനറൽ കൺവീനർ തോമസ് അഗസ്റ്റിൻ കുന്നത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകും.
District News
നെടുമങ്ങാട് : ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന നെയ്യാറ്റിൻകര വഴുതൂർ നെല്ലിവിള പുത്തൻവീട്ടിൽ ആർ.രഞ്ജിത്ത് (40) നെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
കരകുളം തറട്ട നിലമി ഷീല ഭവനിൽ ചഞ്ചലിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെയുടെയും നെടുമങ്ങാട് ഡിവൈ.എസ്.പി ടി.ബിനുകുമാറിന്റെയും നിർദേശാനുസരണമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
ഭാര്യയുടെ വീട്ടിൽ താമസിച്ച് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുടുംബാംഗങ്ങൾ എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഭാര്യയെ വകവരുത്താനുള്ള ശ്രമമെന്ന് പോലീസ് സൂചിപ്പിച്ചു.അരുവിക്കര സി.ഐ എസ്.സന്തോഷ്കുമാറിന്റേയും എസ്എച്ച്ഒ മിഥുന്റേയും നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ തിരുവല്ലയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
നെയ്യാറ്റിന്‍കര : കാഞ്ഞിരംകുളം ബൈപാസിനു സമീപം പെരുന്താന്നി ബ്രദേഴ്സ് എന്ന യുവജന കൂട്ടായ്മ തിരുവോണ നാളില്‍ ഒരുക്കിയ കൂറ്റന്‍ പൂക്കളം ശ്രദ്ധേയമായി. 2500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള പൂക്കളം സാക്ഷാത്കരിക്കപ്പെട്ടത് പതിനഞ്ചിലേറെ കലാകാരന്മാരുടെ രണ്ടാഴ്ചയോളത്തെ അധ്വാനത്തിന്റെ ഫലമായാണ്. കേരളത്തിന്റെ തനിമയും ഓണത്തിന്റെ പാരന്പര്യവും ത്രീഡി സാങ്കേതികവിദ്യയും നന്നായി സമന്വയിപ്പിച്ചാണ് പൂക്കളം യാഥാര്‍ഥ്യമാക്കിയത്. തിരുവോണ നാളില്‍ രാവിലെ പത്ത് മുതല്‍ പൂക്കളം ദര്‍ശിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചു. ശില്‍പ്പി രാജേഷിന്റെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത്. 28 വര്‍ഷമായി ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയില്‍ ഓണപ്പൂക്കളം ഒരുക്കാറുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
District News
പാറശാല: മണിവിള വിശുദ്ധ സ്നാപക യോഹന്നാൻ ദേവാലയ തിരുനാൾ ഇന്ന് തുടങ്ങി ബിസിസി വാർഷികം, ബൈബിൾ നാടകം എന്നിവയോടുകൂടി സെപ്റ്റംബർ ആറിനു സമാപിക്കും .ഇന്ന് വൈകുന്നേരം നാലിനു തുടങ്ങുന്ന സങ്കീർത്തന പാരായണം, ജപമാല, ലിറ്റിനി നൊവേന, ദിവ്യകാരുണ്യ ആശിർവാദം എന്നിവക്കൊടുവിൽ ഇടവകവികാരി ഫാ.റോബിൻ സി.പീറ്റർ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ഫാ. ഷാജു സെബാസ്റ്റിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കുന്ന തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ ഫാ. സി.അനു വചനപ്രഘോഷണം നടത്തും.
29 മുതൽ സെപ്തംബർ അഞ്ചുവരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ സങ്കീർത്തന പാരായണം, ജപമാല, ലിറ്റിനി നൊവേന, ദിവ്യകാരുണ്യ ആശിർവാദം എന്നിവക്കൊടുവിൽ ദിവ്യബലി . 29 നു ഇടവകയിലെ വൈദികർ ദിവ്യബലി അർപ്പിച്ചു വചന പ്രഘോഷണം നടത്തും. 30നു ഫാ.സെബാസ്റ്റ്യൻ ദിവ്യബലിയും ഫാ വർഗീസ് വചനപ്രഘോഷണവും നടത്തും. തുടർന്ന് ബിസിസി വാർഷികം . 31 നു ഫാ.സജിൻ തോമസിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയിൽ ഫാ.ആന്റോ എസ്.ജയരാജൻ വചനപ്രഘോഷണം നടത്തും. സെപ്റ്റംബർ ഒന്നിനു ഫാ.രാജദാസിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയിൽ ഫാ.ഷാജ്കുമാർ വചന പ്രഘോഷണം നടത്തും. രണ്ടിനു ഫാ.ജോബിൻ പോളിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയിൽ ഫാ.ജിബിൻ ദാസ് വചന പ്രഘോഷണം നടത്തും. മൂന്നിനു ഫാ.റീഗൻ ചാൾസിന്റെ കാർമികത്വത്തിൽ നടത്തുന്ന ദിവ്യ ബലിയിൽ ഫാ. ക്രിസ്തുദാസ് വചന പ്രഘോഷണം നടത്തും.
നാലിന് ഫാ.ടോണി മാത്യു അർപ്പിക്കുന്ന ദിവ്യബലിയിൽ ഫാ.ജെറിൻ ജോസഫ് വചന പ്രഘോഷണം നടത്തും.തുടർന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം. അഞ്ചിനു രാവിലെ ഏഴിന് പരേതനുസ്മരണ ദിവ്യബലി ഫാ. ഷിജോ സോളമൻ അർപ്പിക്കും. വെകുന്നേരം ഏഴിന് സന്ധ്യാവന്ദന പ്രാർത്ഥന ഫാ.തോമസ് ജൂസ കാകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദിക്ഷണം. ആറിന് തിരുനാൾ ദിനം. രാവിലെ എട്ടിന് സങ്കീർത്തന പാരായണം, ജപമാല ലിറ്റിനി. 9.45നു ബിഷപ് എമിരറ്റസ് ഡോ.വിൻസന്റ് സാമുവലിന് സ്വീകരണം. തുടർന്ന് ബിഷപ് എമിരറ്റസ് ഡോ.വിൻസന്റ് സാമുവലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി. തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്. വൈകുന്നേരം ഏഴിനു ബൈബിൾ നാടകം.
District News
തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കൊപ്പം ഹരിത ഓണം കാമ്പയിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കനകക്കുന്നില്‍ സജീവം. ആഘോഷവേളകളില്‍ പ്ലാസ്റ്റിക് മാലിന്യം കൂടാതിരിക്കാനും പരിസ്ഥിതിക്ക് കരുതലേകുന്ന ഓണാഘോഷം ഉറപ്പാക്കാനും 'പ്ലാസ്റ്റിക് അറസ്റ്റ്' എന്ന വേറിട്ട പ്രവര്‍ത്തനം കനകക്കുന്നില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം പ്രശസ്തമാണ്. പൊതുവിടങ്ങളിലും ഓണം പോലുള്ള വലിയ ആഘോഷവേളകളിലും ഈ നിലവാരം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
പ്ലാസ്റ്റിക് വിമുക്ത ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി റാലിയും ഫ്ളാഷ് മോബും നേരത്തെ നടത്തിയിരുന്നു. ഇവിടേക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കണ്ടെത്തി സ്റ്റിക്കര്‍ പതിപ്പിക്കുകയും 10 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം ഒഴിവാക്കുന്നതിനും മാലിന്യ സംസ്കരണ സംസ്കാരം വളര്‍ത്തിയെടുക്കലുമാണ് കാമ്പയിന്റെ ലക്ഷ്യം.
ദിവസവും 25 സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ കാന്പയിന്റെ ഭാഗമാകുന്നത്. എന്‍എസ്എസ് അംഗങ്ങള്‍, എംഎസ് ഡബ്ല്യൂ, ബിഎസ് ഡബ്ല്യു, സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് സംഘത്തിലുള്ളത്. സന്ദര്‍ശകരുമായി നേരിട്ട് സംവദിച്ചാണ് ബോധവത്കരണം.
പ്രതിദിനം ഏകദേശം 250 പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റ് വസ്തുക്കളും ഇവിടെ നിന്ന് ശേഖരിക്കുന്നതായി കാമ്പയിന് സംഘത്തിലുള്ളവര്‍ പറഞ്ഞു. ഇവ ശരിയായ രീതിയില്‍ ശേഖരിച്ച് സംസ്കരിക്കാനുളള നടപടികളും സ്വീകരിക്കുന്നുണ്ട്.
District News
തിരുവനന്തപുരം: ഓണം വാരാഘോഷ ചടങ്ങളുടെ സമാപന ദിവസമായ 30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (പാളയം പബ്ലിക് ലൈബ്രറി) ഹാളിൽ വൈകീട്ട് ഏഴിന് "നീലക്കുയിൽ" നാടകാവതരണം ഉണ്ടായിരിക്കും.
1954 ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമിച്ച് ഉറൂബിന്റെ രചനയിൽ പി. ഭാസ്കരൻ, രാമു കാര്യാട്ട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ.
സത്യനും മിസ് കുമാരിയും പി.ഭാസ്കരനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.വിൻസന്റ് ഛായാഗ്രഹണവും രാഘവൻ സംഗീത സംവിധാനവും നിർവഹിച്ച നീലക്കുയിൽ, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ കൂടിയാണ്.
സമം ആർട്സ് തിരുവനന്തപുരത്തിന്റെ ബാനറിൽ ആർ.എസ് മധു രചനയും സി.വി.പ്രേംകുമാർ സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ ജിതേഷ് ദാമോദർ, സിത്താര ബാലകൃഷ്ണൻ, സജനചന്ദ്രൻ, വഞ്ചിയൂർ പ്രവീൺകുമാർ, സി വി പ്രേംകുമാർ, ആർ രാജേശ്വരി, റജുലമോഹൻ, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവർ അരങ്ങിലെത്തുന്നു. അജയ് തുണ്ടത്തിലാണ് നാടകത്തിന്റെ പിആർഓ.
District News
ഫോര്‍ട്ട്: ഓണാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫോര്‍ട്ട് പോലീസിന്റെ സുരക്ഷാ നിര്‍ദേശം നല്‍കാനുള്ള മൈക്ക് അനൗണ്‍സ്മെന്റ് ഫോര്‍ട്ട് സിഐ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. എസ്സിപിഒ രതീഷ് മൈക്കിലൂടെ അനൗണ്‍സ്മെന്റ് നടത്തി.
ഇതാദ്യമായാണ് ഓണത്തിന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത്. പഴവങ്ങാടി, പത്മതീര്‍ത്ഥക്കുളത്തിന്റെ പരിസരം, ചാല മാര്‍ക്കറ്റ്, അട്ടക്കുളങ്ങര എന്നിങ്ങനെ 15 സ്ഥലങ്ങളില്‍ അനൗണ്‍സ്മെന്റ് കേള്‍പ്പിക്കാനുള്ള ബോക്സ് ഘടിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍, ബാഗ്, പഴ്സ് മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷണം പോകാതിരിക്കുന്നതിനും ട്രാഫിക് നിര്‍ദേശങ്ങള്‍ അറിയുന്നതിനും വാഹന പാര്‍ക്കിംഗ് ഏതൊക്കെ സ്ഥലങ്ങളിലാണ് ഉള്ളതെന്നു മനസ്സിലാക്കുന്നതിനും നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെയേല്പ്പിക്കുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് സംവിധാനം ഏറെ ഫലപ്രദമാകും.
ഫുൾ ഓണാണ് കൺട്രോൾ റൂം
തിരുവനന്തപുരം : ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൺട്രോൾ റൂം സി ഐ ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ 30 പോലീസ് ഉദ്യോഗസ്ഥരാണ് നിശാഗാന്ധിക്ക് സമീപമുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
ആഘോഷ വേദികളും പരിസരവും കൃത്യമായി നിരീക്ഷിക്കുന്നതിനായി 42 കാമറകൾ കൺട്രോൾ റൂമിൽ മാത്രം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലും പുറത്തുമായി ഒട്ടനവധി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ കാമറകളും കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രധാന ഗേറ്റിന് സമീപം മെറ്റൽ ഡിറ്റക്ടറും അടിയന്തര സാഹചര്യങ്ങൾക്കായി ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി വഴികൾ പ്രത്യേകം വേർതിരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തര നിർദ്ദേശങ്ങളും അനൗൺസ്മെന്റുകളിലൂടെ സമയബന്ധിതമായി നൽകുന്നുണ്ട്.
എന്ത് ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ഭയരഹിതമായി കൺട്രോൾ റൂമിനെ ആശ്രയിക്കാവുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
നേമം: വീട് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഐഫോൺ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ നരുവാമൂട് പോലീസിന്റെ പിടിയിലായി. വലിയറത്തറയിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.
വലിയറത്തല സ്വദേശി ശ്രീഹരിയുടെ വീട്ടിലാണ് മൂന്നംഗ സംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഐഫോൺ കവർന്നു കടന്നുകളയുകയും ചെയ്തത്. പ്രതികൾ പണം ചോദിച്ചിട്ട് നൽകാത്തതിനുള്ള വിരോധത്തിലാണ് അതിക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
District News
വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖ റോഡ് നിർമാണ സ്ഥലത്ത് നിന്നുള്ള ചെളിയും മണ്ണും ശക്തമായ മഴയിൽ ഒലിച്ചെത്തി ബൈപ്പാസിലെ സർവീസ് റോഡ് കുളമാക്കി. വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകാൻ പറ്റാത്തതരത്തിൽ കുന്നു കൂടിയ ചെളിമാറ്റാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധവുമായെത്തിയ നാട്ടുകാർ റോഡ് ഉപരോധിച്ചു. പിന്നീട് എംഎൽഎ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി താല്കലികപരിഹാരമുണ്ടാക്കി.
വിഴിഞ്ഞം മുക്കോലതലക്കോടിലെ ബൈപ്പാസ് റോഡാണ് ഇന്നലെ ചെളിയിൽ മുങ്ങിയത്. തുറമുഖ റോഡ് ബൈപ്പാസിൽ ബന്ധിപ്പിക്കുന്നതുമായ പണികൾ കുറച്ച് ദിവസങ്ങളായി ഇവിടെ നടക്കുന്നുണ്ട്. അശാസ്ത്രീയമായ റോഡ് നിർമ്മാണം പ്രശ്നമാകുമെന്ന് നേരത്തെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നെങ്കിലും ഇതൊന്നും വക വയ്ക്കാതെ തുടർന്ന നിർമാണ പ്രവർത്തനമാണ് വിനയായത്. ബൈപ്പാസിലെ ഇരുവശത്തുമുള്ള ഏറെ കയറ്റിറക്കുള്ള സർവീസ് റോഡുകളിൽ നിന്ന് മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം തലക്കോട് റോഡിൽ വെള്ളക്കെട്ടുണ്ടാവുക പതിവായിരുന്നു.
ഇതിനിടയിൽ തുറമുഖ റോഡ് നിർമ്മാണം ആരംഭിച്ചതോടെ വെള്ളം ഒഴുകിപ്പോകാനുള്ളഓടയും അടഞ്ഞു. ഇതിനിടയിലാണ് രണ്ട് ദിവസമായി പെയ്തിറങ്ങിയ കനത്ത മഴയിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണും ചെളിയും ഒഴുകി സർവീസ് റോഡിനെ കുളമാക്കിയത്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് അറിഞ്ഞ കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് നേരിട്ട് എത്തി ഉദ്യോഗസ്ഥരെ സ്ഥലത്ത് വിളിച്ച് വരുത്തി. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതുവരെ തലക്കോട് ഭാഗത്തെ നിർമാണ പ്രവർത്തനം നിർത്തുമെന്നറിയിച്ച അധികൃതർ മണ്ണുമാന്തി ഉപയോഗിച്ച് ചെളിമാറ്റി റോഡ് കഴുകി വൃത്തിയാക്കി.
District News
തിരുവനന്തപുരം: മന്തി റൈസ് രണ്ടാമത് ചോദിച്ചതിലുള്ള വിരോധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച സംഭവത്തിൽ കടയുടമ ഉൾപ്പെടെ നാല്പേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
പേട്ടയിൽ പ്രവർത്തിക്കുന്ന ക്യാപിറ്റൽ മന്തി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് ഹഫീസിനെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം മന്തി കഴിയ്ക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥികൾ രണ്ടാമത് മന്തി ചോദിച്ചതിലുള്ള വിരോധത്തിലാണ് കുട്ടികളെ കടയുടമയും ജീവനക്കാരും മർദിച്ചതെന്ന് പോലീസ് പറഞ്ഞു.
District News
കഴക്കൂട്ടം :യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഇർഫാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17 നാണ് സംഭവം.
മുൻ വൈരാഗ്യത്തെ തുടർന്ന് കഠിനംകുളം സ്വദേശി സച്ചുവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ്. ഒന്നാം പ്രതി കൻഫാൻ നേരത്തെ അറസ്റ്റിലായി. ഒളിവിലായിരുന്ന ഇർഫാനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഠിനംകുളം എസ് ഐ എം.എൽ .അനൂപും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കഴക്കൂട്ടം: റോഡ് നിയമം ലംഘിച്ച് തെറ്റായ ദിശയിലൂടെയെത്തിയ ബൈക്ക് യാത്രക്കാരെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം മാരകായുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഠിനംകുളം മലമേൽ പറമ്പ് പാർവതി ഭവനിൽ അഖിലിനാണ് (28) മുതുകിലും നടുഭാഗത്തും ആഴത്തിൽ കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി
ചൊവ്വാഴ്ച രാത്രി 11.30-ഓടെ മോഹനപുരം ജംഗ്ഷന് സമീപമായിരുന്നു സംഭവം. സുഹൃത്ത് വിഷ്ണുദേവിനൊപ്പം കാറിൽ പോത്തൻകോട് ഭാഗത്ത് യാത്ര ചെയ്യുകയായിരുന്നു അഖിൽ. ഈ സമയം എതിർദിശയിൽനിന്ന് അപകടകരമായ രീതിയിൽ ബൈക്കോടിച്ച് വന്ന മൂന്നുപേരെ ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘം അഖിലിന്റെ കാർ തടഞ്ഞുനിർത്തുകയും നടുറോഡിൽ അസഭ്യവർഷം നടത്തുകയും പ്രതികളിലൊരാൾ കൈയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് അഖിലിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലിസ്് കേസെടുത്തു.
District News
ഉളളൂര്‍: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിക്കാന്‍ വന്നയാളുടെ മൊബൈല്‍ഫോണും പണവും കവര്‍ന്നയാളെ മെഡിക്കല്‍കോളജ് സിഐ ഗിരിലാല്‍, എസ്ഐ മുഹമ്മദ് യാസീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടി.
കൊല്ലം ആര്യങ്കാവ് പുനലൂര്‍ താലൂക്ക് സെക്കന്‍ഡ് ഡിവിഷന് ഫീല്‍ഡ് എസ്റ്റേറ്റ് ഷാഹുല്‍ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (52) ആണ് പിടിയിലായത്.
ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി സന്ദീപിന്റെ മൊബൈല്‍ ഫോണും 7000 രൂപയുമാണ് പ്രതി കവര്‍ന്നത്. വാര്‍ഡിലെത്തിയ ഷാഹുല്‍ ഹമീദ് കിടക്കയുടെ സമീപമെത്തുകയും ഇവിടെ സൂക്ഷിച്ചിരുന്ന മൊബൈലും പണവുമായി രക്ഷപ്പെടുകയുമായിരുന്നു. ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആശുപത്രി വളപ്പിനുള്ളില്‍ നിന്നുതന്നെയാണ് പൊലിസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതി റിമാന്‍ഡിലാണ്.
District News
കഴക്കൂട്ടം : നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കഠിനംകുളം അണക്കപ്പിള്ള ചാന്നാങ്കര പള്ളിയ്ക്ക് സമീപം താമസിക്കുന്ന അജ്മൽ മൻസിലിൽ അദീഫ് കബീർ (20),കഴക്കൂട്ടം സ്വദേശി അജീംഷാ (22)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വടക്കുംഭാഗം പാറക്കരി സ്വദേശികളായ ബിലാൽ ,അഫ്സൽ സുൽത്താൻ,യാസിൻ എന്നിവർക്കെതിരെ പോലീസ്് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 9.20-ഓടെ വടക്കുംഭാഗം പാറക്കരി ഭാഗത്തായിരുന്നു സംഭവം.വാഹനത്തിലും ബൈക്കിലുമായി മടങ്ങുകയായിരുന്ന സംഘത്തെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.സുഹൃത്തായ അജിംഷായോടും സംഘത്തോടുമുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. റോഡിൽ ബൈക്ക് തടഞ്ഞു നിർത്തിയ പ്രതികൾ താക്കോൽ ഊരിയെടുത്ത് അജിംഷായെ പിടിച്ചിറക്കാൻ ശ്രമിച്ചു. ഇത് കൂടെയുള്ളവർ തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്.കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവിന്റെ തലയ്ക്ക് കുത്തുകയായിരുന്നു.
പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
വെള്ളറട : നിയന്ത്രണം വിട്ട കാര്‍ ചൊരിഞ്ഞാങ്കോണം കനാലില്‍ വീണു. പൂര്‍ണമായിട്ടും കാര്‍ കനാലില്‍ പതിക്കുന്നതിന് മുന്‍പു തന്നെ വാഹനമോടിച്ചിരുന്ന യുവാവ് കാറില്‍ നിന്ന് രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു. കാര്‍ ആരുടെ ഉടമസ്ഥതയിലാണെന്നോ ഓടിച്ചി രുന്നത് ആരാണെന്നോ വ്യക്തമല്ല. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തമ്പാനൂര്‍: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയുടെ സ്വര്‍ണവള കവര്‍ന്ന സംഭവത്തില്‍ പ്രതിയെക്കുറിച്ച് റെയില്‍വേ പോലീസിന് സൂചന ലഭിച്ചു. ആന്ധ്രാ സ്വദേശിയാണ് മോഷ്ടാവെന്നും ഇയാള്‍ ആന്ധ്രാപ്രദേശിലേക്കു കടന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒരാഴ്ച മുമ്പാണ് കേസിന്നാസ്പദമായ സംഭവം.
കായംകുളത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ട്രെയിന്‍ കയറാനെത്തിയ നേമം സ്വദേശി ഇന്ദ്രജിത്തിന്റെ രണ്ട് വയസുകാരന് മകന്റെ കൈയിലണിഞ്ഞിരുന്ന സ്വര്‍ണവളയാണ് മോഷണം പോയത്.
ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ നിന്ന് എസ്കലേറ്ററില്‍ കയറി അടുത്ത പ്ലാറ്റ് ഫോമിലേക്കു കുട്ടിയുമായി പോകുന്നതിനിടെ പിറകിലായി നിന്ന പ്രതി കുട്ടിയുടെ കൈയില്‍ നിന്നു വള കവരുകയായിരുന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടെ എക്സലേറ്ററിന്റെ വശങ്ങളില് തട്ടി നിലത്തുവീണുവെങ്കിലും പോലീസ് എത്തുന്നതിനുമുമ്പുതന്നെ ഇയാള്‍ വളയുമായി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി വളയുമായി ഓടിപ്പോകുന്ന ദൃശ്യങ്ങളുണ്ട്. ഇതിനിടെ കൂടുതല്‍ അന്വേഷണത്തില്‍ പ്രതി ആന്ധ്രാ സ്വദേശിയാണെന്നു മനസിലായി. ദിവസങ്ങള്‍ക്കുള്ളില്‍ ഇയാളെ പിടികൂടാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നു തിരുവനന്തപുരം റെയില്‍വേ പോലീസ് അറിയിച്ചു.
District News
നെയ്യാർഡാം : വൈദ്യുത വിളക്കുകൾ മിഴി തുറന്നതോടെ നെയ്യാർഡാമിലെ ഓണാഘോഷം കാണാൻ ജനതിരക്ക്. തിരുവോണത്തിനും ഇന്നലെയും വൻ ജനകൂട്ടമാണ് ഇവിടെ എത്തിയത്. പകൽ എത്തിയവർ വൈകിട്ടത്തെ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന ഡാം കണ്ടിട്ടേ മടങ്ങുന്നുള്ളൂ. നെയ്യാർഡാം മുഖ്യ കവാട പരിസരത്ത് ഓണപതാക ഉയർത്തിയാണ് ആഘോഷത്തിന് തുടക്കമിട്ടത്. നീലജലാശയത്തിലെ സുന്ദരമായ യാത്രയും ഹരിതഭംഗിയാർന്ന വനതാഴ് വാരത്തെ സുഖകരമായ അന്തരീക്ഷവും നുകരാൻ ഇക്കുറി എത്തിയ സഞ്ചാരികളെയും കാത്ത് നിരവധി വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
ഉദ്യാനത്തിലെ പ്രതിമകൾ മിനുക്ക്പണികൾ നടത്തി നന്നാക്കി കഴിഞ്ഞു. രാത്രി മനോഹരമാക്കാൻ ഉദ്യാനത്തിലെ വിളക്കുകൾ ഭംഗിയാക്കിയിട്ടുണ്ട്. കേടുവന്നവ മാറ്റുകയും പുതുതായി പലേടത്തും സ്ഥാപിക്കുകയും ചെയ്തു. ടവർ, ഡാം ബ്രിഡ്ജ്, അക്വോറിയം, സൈക്കിൽപാർക്ക് എന്നിവിടങ്ങളിൽ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്. വെളിച്ചത്തിൽ കുളിച്ച് നിൽക്കുകയാണ് നെയ്യാർഡാം. കുട്ടികളുടെ പാർക്കിൽ വൻ തിരക്കാണ്. മീൻമുട്ടി, മുല്ലയാർ, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളിൽ സാഹസികസഞ്ചാരം വനം വകുപ്പ് നടത്തി. ബോട്ട് സർവീസ് കാര്യക്ഷമമായി നടത്താൻ അഞ്ച് ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ബോട്ട് സർവീസിനായി ധാരാളം പേർ എത്തി. മാൻപാർക്ക്, ചീങ്കണ്ണി പാർക്ക്, എന്നിവിടങ്ങളിൽ നല്ല തിരക്കുള്ളതിനാൽ ഇവിടേയ്ക്ക് ബോട്ട് സർവീസും ഉണ്ട്.
മീൻമുട്ടി വെള്ളചാട്ടം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാപ്പുകാട് ആനപാർക്കിൽ ഓണക്കളികളും സദ്യയും ഒരുക്കിയിട്ടുണ്ട്. ആനസവാരിയ്ക്കും ആനയൂട്ടിനും ഇക്കുറി നല്ല തിരക്കാണ്.
നക്ഷത്ര അക്വേറിയത്തിൽ പുതിയ ഇനം മൽസ്യങ്ങൾ എത്തിയിട്ടുണ്ട്്. ഇത് കാണികൾക്ക് പുതിയ അനുഭവം നൽകും.ആഘോഷം ഇന്ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
District News
കുമരകം: കവണാറിന്റെ ഇരു കരകളിലും തിങ്ങിനിറഞ്ഞ വള്ളംകളി ആരാധകരെ ആവേശ കൊടുമുടി കയറ്റിയ ഫൈനൽ മത്സരത്തിൽ പി.ജി. കർണൻ ഇരുട്ടുകുത്തി എ വിഭാഗം ജലരാജാവായി. വി.കെ. രാഹുൽ ക്യാപ്റ്റനായ വൈഎസ്ബിസി കുമരകമാണ് പി.ജി. കർണനിൽ തുഴയെറിഞ്ഞത്. കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ സജിത അളക ക്യാപ്റ്റനായ തുരുത്തിത്തറയെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പി.ജി. കർണൻ പരാജയപ്പെടുത്തിയത്.
ഇരുട്ടുകുത്തി ബി.ഗ്രേഡിൽ പിബിസി കുമരകത്തിന്റെ ശ്രീമുത്തപ്പനെ പരാജയപ്പെടുത്തി കുമരകം വാരിയേഴ്സ് ബോട്ട് ക്ലബ്ബിന്റെ വെണ്ണക്കലമ്മ വിജയിച്ചു. വെപ്പ് ബി ഗ്രേഡിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി. കരിപ്പുഴ തിരുവാർപ്പ് ബോട്ട് ക്ലബ്ബിന്റെ ചാമ്പ്യൻ വള്ളത്തെ പിന്നിലാക്കി വിജയികളായി. ചുരുളൻ സി ഗ്രേഡിൽ മഞ്ചാടിക്കരി കാശി ബ്രദേഴ്സിന്റെ കാശി കർണനെ മറികടന്ന് ഒന്നാമതെത്തി. വിരിപ്പുകാല ശ്രീനാരായണബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവണാറിൽ ഇന്നലെ നടന്ന 38-ാമത് ജലമേള നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ബി. അശോകന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം സ്പീക്കർ തീരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയമോൻ കരീമഠം, ജില്ലാ പഞ്ചായത്തഗം പി.കെ. വൈശാഖ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, പഞ്ചായത്തംഗം സ്മിതാ ലാലു, ക്ലബ് സെക്രട്ടറി കെ.കെ. ധർമജൻ തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്ക് കുമരകം എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ് സമ്മാനദാനം നിർവഹിച്ചു.
District News
കുമരകം: ശ്രീനാരായണ ജയന്തി മത്സര വള്ളംകളി ഇന്ന് കോട്ടത്തോട്ടിൽ നടത്തും. 18 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ശ്രീനാരായണ ഗുരു കുമരകം സന്ദർശിച്ചതിന്റെ ഓർമ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാവർഷവും ചതയനാളിൽ മത്സരവള്ളംകളി നടത്തുന്നത്. ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് ജലലോഷയാത്ര പുറപ്പെടും.
ജലഘോഷയാത്ര കോട്ടത്തോട്ടിൽ എത്തുന്നതോടെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. മത്സരങ്ങൾ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കളിവള്ളങ്ങൾക്ക് ബോണസ് തുക വർധിപ്പിച്ചതായി ആക്ടിംഗ് പ്രസിഡന്റ് സാൽവിൻ കൊടിയന്ത്രയും ജനറൽ സെക്രട്ടറി എസ്ഡി പ്രേംജിയും പറഞ്ഞു.
District News
പുതുപ്പള്ളി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ 30ന് രാവിലെ 10ന് പുതുപ്പള്ളിയിലെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും.
പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാര്‍ഥികളുമായുള്ള സംവാദവും നടക്കും. കേരളത്തിന്റെയും പുതുപ്പള്ളിയുടെയും തനത് കലാ-സാംസ്കാരിക പാരമ്പര്യം അവതരിപ്പിക്കുന്നതിനായി കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉള്‍പ്പെടെ 11 കലാരൂപങ്ങള്‍ അണിനിരക്കുന്ന പ്രത്യേക ഘോഷയാത്രയോടെയാണ് അദ്ദേഹത്തെ സ്വീകരിക്കുക. പുതുപ്പള്ളിയുടെ കായിക-സാംസ്കാരിക മേഖലകളുടെ വികസനത്തിന് അന്താരാഷ്ട്രശ്രദ്ധയും പുതിയ സാധ്യതകളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികള്‍, കലാ-സാംസ്കാരിക-കായിക മേഖലകളിലെ പ്രമുഖര്‍, വിദ്യാര്‍ഥികള്‍, കായികതാരങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. പൊതുപരിപാടിക്കുശേഷം മടങ്ങുന്ന യാത്രയില്‍ വെണ്ണിമലയില്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലം ക്രിസ് ഗെയ്ൽ സന്ദര്‍ശിക്കും. പുതുപ്പള്ളിയെ മികച്ച കായിക സൗകര്യങ്ങളുള്ള കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം പ്രചോദനമാകുമെന്നാണു പ്രതീക്ഷിക്കുന്നതതെന്ന് സംഘാടക സമിതി ചെയര്മാന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അറിയിച്ചു.
District News
ഏറ്റുമാനൂർ: അന്താരാഷ്ട്ര വേദിയിൽ നേട്ടം കൈവരിച്ച് രാജ്യത്തിന് അഭിമാനമായ പതിനൊന്നു വയസുകാരി റിസ്മിയയെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിച്ചു.
ലോക ജൂണിയർ ടൂറിസം അംബാസഡർ മത്സരത്തിൽ ഒന്നാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ട റിസ്മിയയെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഹഗ് ഇന്റർനാഷണൽ സംഘടിപ്പിച്ച ഓണാഘോഷത്തോടനുബന്ധിച്ചാണ് ആദരിച്ചത്. മകളുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ച അമ്മ സൈനബാ ബീവിയെയും ചടങ്ങിൽ ആദരിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ പ്രദർശനം കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഹഗ് ഇന്റർനാഷണൽ സിഇഒ അനീഷ് മോഹൻ, ഹഗ് ഫൗണ്ടേഷൻ ഡയറക്ടർ വി.ജി. ശ്രീദേവി, ഇപ്കായ് ഗ്രേസ് കെയർ ഡയറക്ടർ ഡോ. മാത്യു കണമല, കരിയർ ഗുരു ഡോ. ഐസക് തോമസ് എന്നിവർ പങ്കെടുത്തു.
District News
പത്തനംതിട്ട: ഇഎസ്എ കരട് വിജ്ഞാപനത്തിൽ പത്തനംതിട്ട ജില്ലയിൽ വടശേരിക്കര വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. ജൂലൈ 26നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലയായ വടശേരിക്കരയെ ഉൾപ്പെടുത്തിയതിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
വനാതിർത്തി പങ്കിടുന്ന വില്ലേജ് എന്ന പേരിലാണ് വടശേരിക്കര ഇഎസ്എ പരിധിയിലായതെന്ന് പറയുന്നു. എന്നാൽ ഇതിനൊപ്പം ജനവാസ മേഖലയായ വടശേരിക്കര ഏറെ വികസന സാധ്യതകളുള്ള പ്രദേശം കൂടിയാണ്.
ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം നിലവിൽ വടശേരിക്കരയിലെ നിരവധി വാർഡുകൾ നേരിടുന്നുണ്ട്. കർഷകർക്ക് കാട്ടുമൃഗങ്ങളുടെ ശല്യം കാരണം വൻതോതിൽ കൃഷിനാശവും സാന്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നുമുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം 1980ലെ വനംസംരക്ഷണ നിയമം എന്നിവയിലെ കർശന വ്യവസ്ഥകൾ കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഏറെ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. ഇതിനു പുറമേ വില്ലേജ് ആകമാനം പരിസ്ഥിതി ലോലമാകുന്നതോടെ കർഷകരുടെ സ്ഥിതി ഏറെദയനീയമാകുമെന്നതാണ് ആശങ്ക.
നിലവിലെ കൃഷിരീതികൾ കാട്ടുമൃഗ ശല്യം കാരണം പ്രതിസന്ധി നേരിടുകയാണ്. ഇതിനു പരിഹാരം തേടുന്ന കാലഘട്ടത്തിൽ പരിസ്ഥിതി ലോലമകാകുന്നതോടെ യന്ത്രവത്കൃത പദ്ധതികൾക്കൊന്നും അനുമതിയില്ലാത്ത സ്ഥിതിയുണ്ടാകും. പുതിയ കെട്ടിടങ്ങൾ, റോഡുകൾ എന്നിവയുടെ നിർമാണത്തിലും നിയന്ത്രണങ്ങളുണ്ടാകാം. കരട് വിജ്ഞാപനത്തിനെതിരേ കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയത്തിലേക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് വടശേരിക്കരയിലെ വിവിധ കർഷക സംഘടനകൾ.
സാന്പത്തിക തകർച്ച
പരിസ്ഥിതിലോല പ്രദേശമെന്ന തടസം വരുന്നതോട പ്രദേശവാസികൾക്ക് സാന്പത്തികമായി ഏറെ വെല്ലുവിളികളുണ്ടാകും. ഭൂമി ന്യായവിലയക്കു വിൽക്കാനോ പകരം മറ്റൊരിടത്തേക്കു മാറാനോ കഴിയാത്ത സാഹചര്യമുണ്ടാകും. തലമുറകളായി വിയർപ്പൊഴുക്കി ഉണ്ടാക്കിയ സ്വത്തുക്കളുടെ മൂല്യം ഇല്ലാതാകുന്നതോടെ സാധാരണക്കാരും ഇടത്തരക്കാരും വലിയ വെല്ലുവിളികളെയാകും അഭിമുഖീകരിക്കേണ്ടി വരിക.
വികസന മേഖലയിലും പ്രദേശം വലിയ തിരിച്ചടി നേരിടും. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളുടേതടക്കം പ്രവർത്തനം നിലയ്ക്കും.
ജലവൈദ്യുത പദ്ധതികൾ, മെഡിക്കൽ കോളജ് തുടങ്ങി വടശേരിക്കരയുടെ വികസന സാധ്യതകളെ സാരമായി ബാധിക്കുന്നതാകും പരിസ്ഥിതിലോല പ്രഖ്യാപനം. ഫാമുകൾ, വിവിധ ചെറുകിട സംരംഭങ്ങൾ തുടങ്ങിയവയുടെ സാധ്യതകളും ടയും. ഗ്രാമീണ സന്പദ് വ്യവസ്ഥയെ തകിടം മറിച്ച് മലയോര മേഖലയുടെ വികസന സാധ്യതകൾ നഷ്ടമാകുമെന്നു മാത്രമല്ല, വന്യജീവികളുടെ ശല്യം കാരണം ആളുകൾക്ക് താമസിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ടാകും. വടശേരിക്കര വില്ലേജിലെ ഏതാനും ഭാഗങ്ങൾ മാത്രമാണ് വനാതിർത്തി പങ്കിടുന്നത്.
District News
റാന്നി: അവിട്ടം നാളിൽ റാന്നിയിൽ നടന്ന ജലോത്സവം പന്പാനദിക്കരയ്ക്ക് ആവേശമായി. ആറന്മുള പള്ളിയോടങ്ങൾ അണിനിരന്ന ജലോത്സവത്തിൽ എൻഎസ്എസ് ട്രോഫി നെടുന്പ്രയാർ പള്ളിയോടത്തിനും കെ.എസ്. മത്തായി സ്മാരക ട്രോഫി കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടത്തിനും ലഭിച്ചു. എസ്എൻഡിപി ട്രോഫി ചെറുകോൽ പള്ളിയോടത്തിനും കെവിഎംഎസ് ട്രോഫി ഇടപ്പാവൂർ പേരൂർ പള്ളിയോടത്തിനും സമ്മാനിച്ചു. വിശ്വകർമ ട്രോഫി അയിരൂർ പള്ളിയോടവും കരസ്ഥമാക്കി. പുല്ലൂപ്രം പള്ളിയോടം തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് ട്രോഫിയും ഇടപ്പാവൂർ പള്ളിയോടം ജോയി കരിങ്കുറ്റിക്കൽ ട്രോഫിയും സമ്മാനിച്ചു.
ജലോത്സവം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ജലോത്സവം കമ്മിറ്റി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
ജലഘോഷയാത്ര ജലോത്സവം സമിതി ചെയർമാൻ റിങ്കു ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. വഞ്ചിപ്പാട്ട് മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ജിസിഡി ട്രേഡ് കമ്മീഷണർ ഡോ. രഞ്ജിത് അരിവന്ദ് മുഖ്യാതിഥിയും പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ വിശിഷ്ടാതിഥിയുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയാ മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സുരേഷ്, ശശികല രാജശേഖരൻ, പ്രമോദ് മന്ദമരുതി, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി.ആർ. പ്രസാദ്, അന്നമ്മ തോമസ്, പി.എം. ഷംസുദീൻ, ജനറൽ കൺവീനർ ടി.കെ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: നിരന്തരമായ അപകടങ്ങൾക്ക് ഇടയാക്കിയിരുന്ന തിരുവല്ല നഗരത്തിലെ റോഡുകളിലെ കുഴികൾ തിരുവോണ നാളിൽ തിരുവല്ല ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ അടച്ചു. തിരുവല്ല ടൗണിലെ എംസി റോഡിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും സ്ഥിരമായി അപകടക്കെണിയായി മാറിയിരുന്ന വലിയ കുഴികളാണ് പോലീസുകാർ നേരിട്ടിറങ്ങി നികത്തിയത്.
തിരുവല്ല ട്രാഫിക് എൻഫോഴ്സ്മെന്റ് സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയയുടെ നേതൃത്വത്തിലായിരുന്നു ഈ ജനകീയ പ്രവർത്തനം. ഉത്സവ ദിനങ്ങളിലെ തിരക്ക് പരിഗണിച്ച് അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി ഇടപെടുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. എൻഫോഴ്സ്മെന്റ് ഗ്രേഡ് എസ്ഐ മനോജ് കുമാർ, ഗ്രേഡ് എഎസ്ഐ മാരായ പ്രമോദ്, മാത്യു പി. ജോൺ, സിപിഒ മാരായ അമിത് ബാബു, സുനിൽകുമാർ, ജഗദീഷ് കൃഷ്ണൻ എന്നിവരും സേവനപ്രവർത്തനങ്ങളിൽ പങ്കാളികളായി.
District News
തടിയൂർ: അയിരൂർ മാനവമൈത്രി ചതയ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് 1. 30ന് പുതിയകാവ് ദേവീ ക്ഷേത്രക്കടവിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
പഴകുളം മധു എംഎൽഎ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിക്കും. ജല ഘോഷയാത്ര ആന്റോ ആൻറണി എംപി ഫ്ലാഗ് ഓഫ് ചെയ്യും. വർഗീസ് മാമ്മൻ എംഎൽഎ മാനവമൈത്രി സന്ദേശം നകും.
രണ്ടിനു ജലഘോഷയാത്ര ആരംഭിക്കും. എ, ബി ബാച്ചുകളിലായി 23 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ പങ്കെടുക്കും. ഏറ്റവും നന്നായി പാടി ത്തുഴഞ്ഞുവരുന്ന എ ബി ബാച്ചുകൾക്ക് മാനവ മൈത്രി ട്രോഫി സമ്മാനിക്കും.
District News
ആലപ്പുഴ: 51-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ പെൺകുട്ടികളുടെ ആലപ്പുഴ ജില്ലാ ടീം ക്യാപ്റ്റനായിരുന്ന അന്ന എത്സ ജോർജ്, ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു.സംസ്ഥാന കോച്ചിംഗ് ക്യാമ്പിലേക്ക് അന്ന എത്സ ജോർജ് (സെന്റ് ആന്റണീസ്), വൈഷ്ണവി നായർ, ഹന്ന ഫാത്തിമ, നേഹ അന്ന രാജു സ്റ്റാൻഡ്ബൈ (എസ്ഡിവി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
റണ്ണേഴ്സ് അപ്പ് ടീമിലുണ്ടായിരുന്ന മറ്റുള്ളവർ: മെറിൻ സി. ജിജോ, ശിവാനി എസ്. നാഥ് (സെന്റ് ആന്റണീസ്), നിവിയ, ആവണി (എസ്ഡിവി), സാൻവിക (അമൃത സെന്റ് മേരീസ്), അഞ്ജന റാം, കീർത്തന (ജ്യോതി നികേതൻ), ആൻ (മാതാ). ഇ. നൗഷാദ്- കോച്ച്, എസ്. വിഷ്ണു-അസി. കോച്ച്, ശുഭ ജോസ്- മാനേജർ. ആൺകുട്ടികളുടെ ടീമിൽനിന്ന് സംസ്ഥാന ക്യാമ്പിലേക്ക് ക്യാപ്റ്റൻ അഭിനവ് മാധവ് (ജ്യോതി നികേതൻ), അനോഷ് കെവിൻ രമേഷ് സ്റ്റാൻഡ്ബൈ (ലീയോ തേർട്ടീന്ത്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കളമശേരി രാജഗിരി കാമ്പസിൽ 22 മുതൽ 25 വരെയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് നടന്നത്.
District News
തിരുവല്ല: മയക്കുമരുന്ന് വില്പനക്കാരെന്നു മുദ്രകുത്തി സദാചാര പോലീസ് ചമഞ്ഞ് സഹോദരങ്ങൾക്കുനേരേ ക്രൂര ആക്രമണം. നിരണം വൈക്കത്തുശേരിൽ ക്രിസ്റ്റി (21), ഇവാൻ (15) എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. ഷട്ടിൽ കോർക്ക് വാങ്ങാനായി കടപ്രയിലെ കടയിലേക്ക് സ്കൂട്ടറിൽ തിരിയുമ്പോൾ, തിരിഞ്ഞ് നോക്കിയത് ഇഷ്ടപ്പെടാതിരുന്ന ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന കടപ്ര സ്വദേശി കണ്ണനും പെരിങ്ങര സ്വദേശി സനോജുമാണ് ഇവരെ മർദ്ദിച്ചതെന്നാണ് പരാതി.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അടക്കം ക്രൂരമർദനമാണ് ഏൽക്കേണ്ടിവന്നത്. ഇരുവരെയും തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൂരമർദനത്തിന്റെ പാടുകളാണ് ഇവരുടെ ശരീരത്തിലുള്ളത്. ക്രിസ്റ്റിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവോണ നാളിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളിക്കാൻ ഷട്ടിൽ കോർക്ക് വാങ്ങാൻ ക്രിസ്റ്റിയും ഇവാനും നിരണത്ത് നിന്ന് കടപ്രയിൽ എത്തുന്നത്.
കറുത്ത വസ്ത്രം ധരിച്ച ഇവരെ വസ്ത്രത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും എംഡിഎംഎ ഉണ്ടോടാ എന്ന് ചോദിച്ച് തടഞ്ഞുവച്ച് മർദിക്കുകയുമായിരുന്നു. ക്രിസ്റ്റിയുടെ കൈവശമുണ്ടായിരുന്ന ഐ ഫോണും അക്രമികൾ നശിപ്പിച്ചു. ക്രിസ്റ്റിയെ മർദ്ദിക്കുന്നത് കണ്ട് മൊബൈലിൽ വീഡിയോ പകർത്താൻ ശ്രമിച്ച ഇവാനെയും ഇരുവരും ക്രൂരമായി മർദ്ദിച്ചു. കരഞ്ഞു കൊണ്ട് ഓടിയ ഇവാനെ പിന്നാലെ ചെന്ന് വീണ്ടും മർദ്ദിച്ച് മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഫോൺ പിന്നീട് നശിപ്പിക്കുകയും ചെയ്തതായി പറയുന്നു. കുട്ടികൾക്കു നേരേയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. പ്രതികളെ തിരിച്ചറിഞ്ഞു പരാതി നൽകിയിട്ടും ഇവരെ പിടികൂടാൻ പോലീസ് മടി കാട്ടിയതായും ആക്ഷേപമുണ്ടായി. പുളിക്കീഴ് പോലീസാണ് കേസെടുത്തത്. ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ ഇന്നലെ വൈകുന്നേരമാണ് അന്വേഷണം ഊർജിതമാക്കിയത്.
District News
അമ്പലപ്പുഴ: വളഞ്ഞവഴി ചമ്പക്കുളം റോഡിൽ ഗുരുകുലം ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഗുരുകുലം വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് (58) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തോടെ സത്യപ്രകാശ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സത്യപ്രകാശിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വളഞ്ഞവഴിയിലെ സിഐടിയു യൂണിയനില്‍ കയറ്റിയിറക്ക് തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കള്‍: സഞ്ജയ്, സ്നേഹ. മരുമകന്: ശംബു.
District News
പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടതു സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ബാങ്ക് ഭരണസമതിയുടെ ഗുരുതരമായ ക്രമക്കേടുകളെയും ബാങ്ക് ഫണ്ട് ദുർവിനയോഗത്തെയും നിയമ വിരുദ്ധ നിയമങ്ങളെ സംബന്ധിച്ചും ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാത്ത നിലപാടാണ് ഭരണസമതി സ്വീകരിച്ചത്. പരാതികൾ ലഭിച്ചതിനേ തുടർന്ന്, നിയമ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്ന നീതിയുക്തമായ അന്വേഷണത്തിൽ ആവശ്യപ്പെട്ട രേഖകളും രജിസ്റ്ററുകളും നൽകതെ വെല്ലുവിളിക്കാനാണ് ഭരണ സമതി ശ്രമിച്ചത്. നീതിയുക്തമായ അന്വേഷണം നടത്തി ബാങ്കിനെ സംരക്ഷിക്കാൻ ബാധ്യതയുള്ള ജോയിന്റ് രജിസ്ട്രാർ സഹകരണ നിയമത്തിലുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടതെന്ന് ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മാത്യകാപരമായി നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി സ്വീകരിച്ചത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് സിപിഎം 2021ൽ ബാങ്ക് ഭരണം പിടിച്ചത്.
2026 മാർച്ചിൽ 12 കോടി രൂപ നഷ്ടത്തിലായ ബാങ്കിൽ നിയമ വിരുദ്ധമായി സ്വന്തക്കാരായ 12 പേരെ ഭരണസമിതി പ്യൂണൻ മാരായി നിയമിച്ചു. 23 മാനേജർ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ഇപ്രകാ രം ചെയ്തത്. യുഡിഎഫ് ഭരണസമതി അധികാരം ഒഴിയുമ്പോൾ 226 കോടി രൂപയുണ്ടായിരുന്ന നിക്ഷേപം ഇന്ന് 140 കോടിയായി കുറഞ്ഞു. കഴിഞ്ഞ 10 വർഷംകൊണ്ട് ജില്ലയിലെ യുഡിഎഫ് ഭരിച്ച 23 ബാങ്കുകളാണ് അക്രമം നടത്തി സിപിഎം പിടിച്ചെടുത്തത്. ഈ ബാങ്കുകളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. ഇതിന് ഉത്തരവാദികളായ സിപിഎം നേതൃത്വം യുഡിഎഫിനെ വിമർശിക്കുന്നതിന് അവകാശമില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറിയും നേതൃത്വവും ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ജനാധിപത്യപരമല്ലാത്ത മാർഗത്തിലൂടെ തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടാക്കി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം നേതാക്കൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്നും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ ജനാധിപത്യ ഭരണം പുന:സ്ഥാപിക്കാനുള്ള ആദ്യ നീക്കമാണെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
District News
ഹരിപ്പാട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർ ടിസി ബസിൽ പെട്ടെന്ന് അബോധാവസ്ഥയിലായ യാത്രക്കാരിക്ക് തുണയായി ജീവനക്കാരും സഹയാത്രക്കാരും.
വൈറ്റിലയിൽനിന്നു കായംകുളത്തേക്കു സർവീസ് നടത്തുകയായിരുന്ന ബസിലെ യാത്രക്കാരിയായ കൊല്ലം അഞ്ചൽ മുതലാറ്റ് ജിൻസി ഭവനിൽ നാൻസി കെ. ജോർജിനെയാണ് (36) കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.
കൃപാസനത്തിൽ പ്രാർഥനയിൽ പങ്കെടുത്ത ശേഷം ഭർത്താവ് ബിനു വർഗീസിനൊപ്പം അഞ്ചലിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു നാൻസി. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇവർക്ക് വൈകിട്ട് നാലരയോടെ കരുവാറ്റ ടിബി ജംക്ഷനു സമീപം വച്ച് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഭർത്താവിന്റെ കൈകളിലേക്കു കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർന്ന് പൂർണമായും ബോധരഹിതയായ നാൻസിക്ക് ബസിലുണ്ടായിരുന്ന നഴ്സിന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷ നൽകി തറയിൽ സുരക്ഷിതമായി കിടത്തി. യുവതിയുടെ ഗുരുതരാവസ്ഥ കണ്ടതോടെ കണ്ടക്ടർ അമ്പിളിയും ഡ്രൈവർ ഹരിലാലും മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ ബസ് നേരേ ഡാണപ്പടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു വിട്ടു.
ഉടൻതന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ ലഭ്യമാക്കി. അപകടനില തരണം ചെയ്ത നാൻസി പിന്നീട് ആശുപത്രി വിട്ടു. ജീവനക്കാരുടെയും സഹയാത്രക്കാരുടെയും അവസരോചിതമായ ഇടപെടലിൽ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
District News
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണ നാളിലേക്കുള്ള വിഭവങ്ങളുമായി എത്തിയ തിരുവോണത്തോണിക്കു വരവേല്പ് . കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രകടവില്നിന്ന് ഉത്രാടനാൾ സന്ധ്യയ്ക്കു പുറപ്പെട്ട തോണി തിരുവോണനാൾ പുലർച്ചെയാണ് ആറന്മുളയിലെത്തിയത്. അബിൻ വർക്കി എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും പള്ളിയോട സേവാസംഘം, ദേവസ്വം ബോർഡ് ഭാരവാഹികളും ഭക്തരും അടക്കം തോണിയെ വരവേൽക്കാൻ എത്തിയിരുന്നു. പള്ളിയോടങ്ങളുടെ അകന്പടിയിൽ പന്പാനദിയിലൂടെയുള്ള യാത്രയിൽ ആചാരങ്ങൾ നിർവഹിച്ചാണ് മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള സംഘം ആറന്മുളയിലെത്തിയത്.
പുലർച്ചെ പമ്പയുടെ ഇരു കരകളിലും മൺ ചിരാതുകൾ കത്തിച്ച് ആളുകൾ തോണിക്കു സ്വീകരണം നൽകി. ഇരുകരകളിലും ജ്വലിച്ചുയർന്ന ദീപ നാളങ്ങൾ പമ്പാ നദിയിൽ പ്രതിഫലിച്ചു.
പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണത്തോണി ക്ഷേത്രക്കടവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരു കരകളിൽ നിന്നും നിറപറകൾ ഏറ്റുവാങ്ങി ക്ഷേത്രക്കടവിലെത്തിയ തോണിയെ ആയിരക്കണക്കിന് ഭക്തരും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് സ്വീകരിച്ചു. മങ്ങാട്ട് ഭട്ടതിരി ക്ഷേത്രത്തിൽ പ്രവേശിച്ച് കെടാവിളക്കിലേക്കുള്ള ദീപം മേൽശാന്തിക്ക് കൈമാറിയശേഷം പുറത്തിറങ്ങി.
തുടർന്ന് തിരുവോണ സദ്യക്കുള്ള ഒരുക്കം ആരംഭിച്ചു. തിരുവോണ സദ്യ കഴിഞ്ഞ ഭട്ടതിതിരി വൈകുന്നേരം ദീപാരാധന തൊഴുതശേഷം ദേവസ്വം ബോർഡ് നൽകുന്ന പണക്കിഴി സ്വീകരിച്ച് ഇത് ഭഗവാന് സമർപ്പിച്ച് പ്രാർഥിച്ചാണ് കോട്ടയം കുമാരനല്ലൂരിലേക്ക് മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരി മടങ്ങിയത്.
District News
റാന്നി: ഓണക്കാലത്ത് മലയോരത്ത് സുജിത്ത് വിരിയിച്ചത് വർണവൈവിധ്യം. പൊന്നമ്പാറ കിഴക്കേ ചെരുവിൽ സുജിത്തിന്റെ തോട്ടത്തിൽ ബന്തി പ്പൂക്കളുടെ വർണ വൈവിധ്യം ആരെയും മോഹിപ്പിക്കുന്നതായിരുന്നു. മുക്കട-ഇടമൺ-അത്തിക്കയം റോഡരികിൽ പൊന്നമ്പാറക്ക് സമീപമാണ് സുജിത്ത് എന്ന യുവകർഷകന്റെ കൃഷിയിടം. റോഡിനോടു ചേർന്നു തന്നെയാണ് സുജിത്ത് ബന്തി കൃഷി ചെയ്തത്. മറ്റു തിരക്കുകൾക്കിടയിലും കൃഷി ചെയ്യാൻ സമയം കണ്ടെത്തുന്ന സുജിത്ത് മുൻ വർഷങ്ങളിലും ബന്തി കൃഷി പരീക്ഷിച്ചിട്ടുണ്ട്. ഇത്തവണ ഓണം മുന്നിൽ കണ്ട് നേരത്തേ തന്നെ കൃഷിഭവനുമായി ബന്ധപ്പെട്ട് തൈകൾ ശേഖരിച്ച് കൃഷി ചെയ്യുകയായിരുന്നു. മെച്ചപ്പെട്ട നിലയിൽ തന്നെ പുഷ്പങ്ങൾ ഉണ്ടായി. എന്നാൽ ഓണ ദിവസങ്ങളിൽ മഴ പെയ്തിരുന്നതുകാരണം അധികം ആളുകൾക്ക് സമയത്ത് എത്താൻ കഴിഞ്ഞില്ല.
അഞ്ഞൂറിലേറെ ബന്തി തൈകളാണ് ഇത്തവണ സുജിത്ത് കൃഷി ചെയ്തിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയും തിരക്കുകൾ കാരണവും പൂവുകൾ വേണ്ട വിധം മാർക്കറ്റ് ചെയ്യാനായില്ലെന്ന വിഷമം മാത്രം. ഇപ്പോഴും സുജിത്തിന്റെ തോട്ടത്തിൽ പൂക്കൾ നിറഞ്ഞു നിൽക്കുകയാണ്. നല്ല ഒരു കർഷകനായ സുജിത്ത് നിരവധി ഫല സസ്യങ്ങൾ, വാഴ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം കുളത്തിൽ മീൻ വളർത്തലുമുണ്ട്. ആന്ധ്രയിൽ നിന്നുള്ള പ്രത്യേക സങ്കര ഇനമായ പൂങ്ങന്നൂർ പശുവിനെയും സുജിത്ത് വളർത്തുന്നുണ്ട്. ഒന്നര മുതൽ രണ്ടു ലക്ഷത്തോളം രൂപ വില വരുന്നതാണ് ഈ കുഞ്ഞൻ പശുവെന്ന് സുജിത്ത് പറയുന്നു.
District News
പത്തനംതിട്ട: നഗരത്തിൽ അബാൻ ജംഗ്ഷനിൽ തിരുവോണനാളിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരനായ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ അബൂബക്കർ (74) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കാൽനട യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ആറു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വഴിയാത്രക്കാരെ ഇടിച്ച കാർ മറ്റു രണ്ടുകാറുകളും ഇടിച്ചു തകർത്തു.
തിരുവോണനാളിൽ വൈകുന്നേരം 6.30 ഓടെയാണ് അപകടം. കണ്ണങ്കര ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ വാഗൺ ആർ കാർ അബാൻ ജംഗ്ഷനിൽ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അബൂബക്കർ സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് വന്നതായിരുന്നു. ഇതു വഴി നടന്നുവന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു. രണ്ട് കാറുകൾ ഇടിച്ചുതകർത്താണ് വാഗൺ ആർ കാർ നിന്നത്. പരിക്കേറ്റ് റോഡിൽ കിടന്നവരെ പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്ന ഓമല്ലൂർ സ്വദേശി വിശ്വജിത്ത് (24)നെ ഉൾപ്പെടെ ആറു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഓമല്ലൂർ സ്വദേശികളായ ജിനു (48), വിശ്വജിത്ത് (24) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജിനുവാണ് കാറോടിച്ചത്. കാറിലുള്ളിൽ കുടുങ്ങിയ ജിനുവിനെ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ടുപേർക്കും പരിക്കുണ്ട്. ജിനുവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
മരിച്ച അബൂബക്കർ നിലവിൽ കല്ലറക്കടവിലാണ് താമസം. കബറടക്കം ഇന്ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: റഷീദാ ബീവി. മക്കൾ: രഹാന ബക്കർ, സഫാന ബക്കർ. മരുമകൻ: ഷമീർ.
District News
തിരുവല്ല: നീതിക്കുവേണ്ടിയുള്ള കരച്ചിലാകണം സഭയുടെ ഹൃദയമിടിപ്പെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലംയോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുഎപിഎ, നിർബന്ധിത മതപരിവർത്തനം തടയൽ നിയമം, എഫ്സിആർഎ ഭേദഗതി ബില്ല് തുടങ്ങിയ നിയമനിർമാണങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ങ്ങളിൽ ഉണ്ടായ ആശങ്ക അകറ്റാൻ നടപടി ഉണ്ടാകണമെന്നും മെത്രാപ്പൊലിത്ത ആവശ്യപ്പെട്ടു.
സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും പ്രവാചകന്മാരാവുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യം. ഡൽഹി ജന്തർ മന്ദറിൽ നടന്ന ഇന്ത്യൻ യുവതയുടെ പ്രതിഷേധങ്ങൾക്ക് ലഭിച്ച ജനകീയ പിന്തുണയും വിജയവും ജനാധിപത്യത്തിന്റെ വിജയം കൂടിയായി. ജനവികാരം ഉൾക്കൊണ്ടു ഒടുവിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഫലപ്രദമായി ഇടപെടുകയും അഖിലേന്ത്യാ പരീക്ഷാ നടത്തിപ്പിൽ കുറ്റമറ്റ നടപടികൾക്ക് തയാറായതും പ്രതീക്ഷ പകരുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു. ആരാധനയോടെ ആരംഭിച്ച യോഗത്തിൽ ഡോ.സോണിയാ ജോർജ് ധ്യാനപ്രസംഗം നടത്തി. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭയിലെ എല്ലാ എപ്പിസ്കോപ്പമാരും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും മണ്ഡലയോഗത്തിൽ പങ്കെടുത്തു. യോഗം നാളെ സമാപിക്കും.
സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ 2025-26 വർഷത്തെ സഭയുടെ വാർഷിക റിപ്പോർട്ടും സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ചോദ്യോത്ത രങ്ങൾക്കായി സമയം വിനിയോഗിച്ചു. സംഘർഷഭരിത ലോകത്തിലെ സമാധാന നിർമിതി എന്ന വിഷയത്തിൽ പ്രത്യേക പഠനവും ചർച്ചകളും നടന്നു.
District News
ആറന്മുള: 30നു നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എത്തുന്നതിന്റെ ഭാഗമായി ആറന്മുളയിൽ ഗതാഗത ക്രമീകരണം. 30നു നടക്കുന്ന നീറ്റ് പിജി പരീക്ഷയ്ക്ക് ആറന്മുള എൻജിനിയറിംഗ് കോളജ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളവർക്ക് പോലീസ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥകൾക്ക് രാവിലെ ഏഴ് മുതൽ കോളജിൽ പ്രവേശിക്കാം. വിദ്യാർഥികൾ കോളജിൽ പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകില്ല.
പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്കു (എംസി റോഡിലേക്ക് ) യാത്ര ചെയ്യുന്നതിനു നിയന്ത്രണം ഇല്ല.
പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ട, റാന്നി ഭാഗങ്ങളിലേക്കു പോകാം. തിരുവല്ലയ്ക്കു പോകേണ്ടവരും ഇതേ പാതയിൽ ആഞ്ഞിലിമൂട്ടിൽ പാലം കടന്ന് പുല്ലാട്ടെത്തണം.
എൻജിനിയറിംഗ് കോളജിൽ നിന്ന് ആറന്മുള-പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ പോകാനാകും.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണമെന്നും പോലീസ് നിർദേശിച്ചു. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.
District News
റാന്നി: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും കുവൈറ്റിലെ റാന്നി പ്രവാസി സംഘം സ്നേഹപൂര്‍വം ഓണ സദ്യ ഒരുക്കി. പായസവും വാഴ ഇലയും എല്ലാ വിഭവങ്ങളും അടങ്ങിയ ഓണസദ്യ പ്രത്യേക കിറ്റുകളാക്കിയാണ് നൽകിയത്. മുൻ എംഎല്‍എ രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജൂലി സാബു ഓലിക്കലിനു കിറ്റ് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംഘത്തിന്റെ മുൻ പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.
റാന്നി ഹെൽത്ത് ഇൻസ്പെക്ടർ ഷിബു തുണ്ടത്തിൽ, ജിജി ചാലുപറമ്പിൽ, എം. വി. സൈമൺ,ഷിനോ കുറ്റിയിൽ, റ്റിബി മാത്യു, സന്ദീപ് പുളിക്കൽ , സാബു ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
District News
നെടുംകുന്നം: മാന്തുരുത്തി റോഡ് പൂർണമായി തകർന്നിട്ടും പുനർനിർമാണം വൈകുന്നു. പറഞ്ഞു പറ്റിക്കാതെ നിർമാണം തുടങ്ങൂവെന്ന് അധികൃതരോട് ജനങ്ങൾ. ചങ്ങനാശേരി - വാഴൂർ, ചങ്ങനാശേരി - മണിമല റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജില്ലയിലെ അതിപ്രധാന പിഡബ്ല്യൂഡി റോഡുകളിൽ ഒന്നായ നെടുംകുന്നം-മാന്തുരുത്തി റോഡ് തകർന്ന് പല ഭാഗങ്ങളിലും കാൽനടയാത്രപോലും അസാധ്യമായിട്ടും പുനർനിർമാണം വൈകുന്നതിൽ ജനങ്ങൾ അമർഷത്തിലാണ്. യഥാസമയം പുനർനിർമാണം നടത്താതിരുന്നതിനാൽ റോഡിലുടനീളം കുഴികൾ രൂപപ്പെട്ട് പല ഭാഗങ്ങളിലും നാലടിയോളം താഴ്ചയിൽ കിടങ്ങു സമാനം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.
മൂന്നു പതിറ്റാണ്ടു മുമ്പ് പുനർനിർമാണം നടത്തേണ്ടിയിരുന്ന റോഡാണിത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിന് 13 കോടിയോളം രൂപ അനുവദിച്ചിരുന്നു. പിന്നീട് വന്ന സർക്കാർ ആ പദ്ധതി നടപ്പിലാക്കാൻ തയ്യാറായില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് റോഡിന് 6 കോടി രൂപയുടെ ടെൻഡർ ഉറപ്പിച്ചതായി അധികൃതർ പറഞ്ഞിരുന്നു. ഇതനുസരിച്ച് റോഡിന്റെ നിർമാണോദ്ഘാടനവും ആഘോഷപൂർവ്വം നിർവഹിച്ചു. തുടർന്ന് രണ്ടു കലുങ്കുകൾ നിർമിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല. കലുങ്ക് നിർമാണം പൂർത്തിയായിട്ടും റോഡ് നിർമാണം ആരംഭിക്കാത്തതിനാൽ കലുങ്കിൽ കുഴികൾ രൂപപ്പെട്ടു. മെറ്റലുകൾ നിരത്തി പരിസരവാസികൾ കഴിഞ്ഞദിവസം ഈ കുഴികൾ നികത്തി.
പുനർനിർമാണം ആരംഭിക്കുന്നതിനായി റോഡിന്റെ പലഭാഗങ്ങളിലും പല വലിപ്പത്തിലുള്ള മെറ്റലുകൾ ഇറക്കിയിട്ട് നാളുകളായി. മാസങ്ങൾക്കു മുമ്പ് ഇറക്കിയിട്ട മെറ്റലുകൾ റോഡിൽ നിരന്നു കിടക്കുന്നതിനാൽ കുഴികൾ ഒഴിവാക്കി ആയസപ്പെട്ടാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകിയതാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായതെന്നായിരുന്നു ആദ്യം അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ പശ്ചിമേഷ്യൻ യുദ്ധമാണ് കാരണമായി പറയുന്നത്. യുദ്ധം മൂലം ടാറിനുണ്ടായ വില വർധനവിനാൽ കരാറുകാരന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ വൈകിയതെന്നും എന്നാൽ ഈ തുക അധികമായി അനുവദിച്ചതായും പറയപ്പെടുന്നു. നിർമാണം ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
District News
നീലംപേരൂര്‍: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി ആരംഭിച്ചു. തിരുവോണപിറ്റേന്ന് അവിട്ടം നാളില്‍ ചൂട്ട്വച്ച് ആരംഭിച്ച പടയണി സെപ്റ്റംബര്‍ 11ന് പൂരം പടയണിയോടുകൂടി സമാപിക്കും.
ഒരു നാടിന്റെ ഐശ്വര്യത്തിനായി ഒരു ഗ്രാമം ഒന്നാകെ നടത്തുന്ന അനുഷ്ഠാനവും പ്രകൃതിയുടെ വരദാനവുമാണ് നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പടയണി. ഇന്നു മുതൽ 30 വരെ രാത്രി 10ന് ചൂട്ടു പടയണി. 31ന് രാത്രി 10ന് പടയണി കളത്തില്‍ കുടകളുടെ പടയണിയായ പൂമരം എത്തും.
ഒന്നിന് രാത്രി 10ന് തട്ടുകുട, രണ്ടിന് രാത്രി 10ന് പാറാവളയം, മൂന്നിന് രാത്രി 10ന് കുടനിര്‍ത്ത് എന്നിവ നടക്കും. പൂക്കളുടെ ഒന്നിച്ചുള്ള എഴുന്നള്ളത്തും കുടംപൂജ കളി, തോര്‍ത്ത് വീശിയുള്ള തോത്താ കളിയും വിവിധ ദിവസങ്ങളിലെ കാഴ്ചകളാണ്.
നാലിന് പ്ലാവിലക്കോലങ്ങള്‍
നാലിന് രാത്രി 10ന് പ്ലാവിലയില് തീര്‍ത്ത പ്ലാവിലക്കോലങ്ങള്‍ പടയണി കളത്തില്‍ എഴുന്നള്ളും. ഇതോടെ പടയണിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാവും. അഞ്ചിന് രാത്രി 10ന് ആന, ആറിന് രാത്രി 10ന് ഹനുമാന്, ഏഴിന് രാത്രി 10ന് പ്ലാവില നിര്‍ത്ത്, കുടംപൂജകളി, തോത്താകളി, പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്, പ്ലാവിലയില് തീര്‍ത്ത ഭീമസേനനന്‍ എന്നീ കോലങ്ങള്‍ കളംനിറയും. എട്ടിന് രാത്രി 10ന് പിണ്ടിയും കുരുത്തോലയും ആരംഭിക്കും. കൊടിക്കൂറ എഴുന്നള്ളിപ്പ്. ഒമ്പതിന് രാത്രി 10ന് പടയണിക്ക് കാവലായി കാവല്‍പിശാച് എത്തും.
10ന് മകം പടയണി; 11ന് പൂരം പടയണി
പത്തിന് രാവിലെ ഒമ്പതിന് ചിറമ്പ് കുത്ത് ആരംഭം. രാത്രി 11ന് തോത്താകളി, വേലകളി, വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 11ന് പൂരം പടയണി. രാവിലെ ആറിന് പടയണിക്കളത്തില്‍ നിറപണികള്‍ ആരംഭിക്കും.
ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, കൊട്ടിപ്പാടിസേവ, രാത്രി എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങമുറിക്കല്‍. രാത്രി 10ന് കുടംപൂജ കളി, സര്‍വ്വ പ്രായശ്ചിത്തം, അനുവാദം വാങ്ങല്‍, തോത്താകളി. രാത്രി 11ന് പുത്തന്‍ അന്നങ്ങളെ തിരുനടയില്‍ സമര്‍പ്പിക്കും. രാത്രി 12ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യാന, സിംഹം എന്നിവയും എഴുന്നെള്ളും.