പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്ന സംഘത്തെ പിടികൂടി. തീരുവ വെട്ടിപ്പിലൂടെ 2500 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് (ഡിആർഐ) വെട്ടിപ്പ് കണ്ടെത്തിയത്.
ബംഗ്ലാദേശിൽനിന്നാണെന്ന വ്യാജേന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുകയായിരുന്നു. സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ പ്രകാരമുള്ള നികുതി ആനുകൂല്യങ്ങളുടെ മറവിലാണ് തട്ടിപ്പുസംഘം കസ്റ്റംസ് തീരുവ അടയ്ക്കാതെ അടയ്ക്ക ഇറക്കുമതി നടത്തിയത്.
സാധാരണയായി ഇന്ത്യയിലേക്ക് അടയ്ക്ക ഇറക്കുമതി ചെയ്യുമ്പോൾ, ഇറക്കുമതിക്കാർ 100 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ നൽകണം. എന്നാൽ, സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് ഏരിയ കരാർ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾക്ക് അർഹത നേടിയാൽ കസ്റ്റംസ് തീരുവ നൽകാതെ ഇറക്കുമതി ചെയ്യാൻ കഴിയും.
ബംഗ്ലാദേശിൽനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ അടയ്ക്കയ്ക്ക് ഈ ഇളവ് ലഭിക്കണമെങ്കിൽ, അവ യഥാർഥത്തിൽ ബംഗ്ലാദേശിൽ ഉത്പാദിപ്പിച്ചതും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതുമായിരിക്കണം.
ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ അടക്കമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് അടയ്ക്ക വാങ്ങുകയും കൊണ്ടുവരികയും ചെയ്യുന്നതിലൂടെയായിരുന്നു തട്ടിപ്പ്. എന്നാൽ ഇറക്കുമതി രേഖകളിൽ ബംഗ്ലാദേശിനെ ഉത്പാദനരാജ്യമായി തെറ്റായി കാണിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, കോൽക്കത്തയിലും വിശാഖപട്ടണത്തും ഒരേ സമയം നിരവധി കേന്ദ്രങ്ങളിൽ ഡിആർഐ പരിശോധന നടത്തി. പരിശോധനയ്ക്കിടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ് അടയ്ക്ക വന്നതെന്ന് കാണിക്കുന്ന രേഖകളും തെളിവുകളും കണ്ടെത്തി.
നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത അടയ്ക്ക വിറ്റതിലൂടെ ലഭിച്ചതെന്നു കരുതുന്ന 75 ലക്ഷം രൂപയും പിടിച്ചെടുത്തു. 160 ടൺ അടയ്ക്കയും പിടികൂടി.
Tags : Arrested ImportingGoods CustomsDuties Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash