ജെറൂസലേം: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യസർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിന് പ്രാഥമികാംഗീകാരം. ബുധനാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 110 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ആരും ഇതിനെതിരെ വോട്ട് ചെയ്തില്ല. ഇതോടെ രാജ്യത്ത് പ്രഖ്യാപിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേറി.
ഒക്ടോബർ 27-നായിരുന്നു ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നീക്കത്തോടെ സെപ്റ്റംബറിലോ ഒക്ടോബർ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടന്നേക്കും. സഖ്യകക്ഷികൾ കൈവിട്ടത് തിരിച്ചടിയായി ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 76-കാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത സമ്മർദമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
അൾട്രാ-ഓർത്തഡോക്സ് (യഹൂദ മതമൗലികവാദി) വിഭാഗത്തിലെ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് സ്ഥിരമായ ഇളവ് നൽകുന്ന നിയമം പാസാക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേത്തുടർന്ന് നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച് സഖ്യകക്ഷികളായ 'ഷാസ്, 'യുണൈറ്റഡ് തോറ ജൂഡായിസം' എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങുകയും പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിനെ അനുകൂലിക്കുകയുമായിരുന്നു.
Tags : Netanyahu Parliament Israel Latest News