വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസിൽ അമേരിക്കയിലെ ഇസ്രേലി, ലബനീസ് അംബാസഡർമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തീരുമാനമുണ്ടായത്.
ലബനനിലെ ഇറാൻപക്ഷ ഹിസ്ബുള്ള തീവ്രവാദികളും ഇസ്രേലി സേനയും തമ്മിലാണ് സംഘർഷം. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പല തവണ ഇരു പക്ഷവും കരാർ ലംഘിച്ചു.
ഏപ്രിൽ 17നു പ്രഖ്യാപിച്ച ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ധാരണ തിങ്കളാഴ്ച അവസാനിരിക്കേയാണ് മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയത്. വാഷിംഗ്ടണിൽ ഏതാനും ആഴ്ചയ്ക്കകം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലബനീസ് പ്രസിഡന്റ് ജോസഫ് ഔണും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലബനനൊപ്പം പ്രവർത്തിക്കുെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. "ഞങ്ങൾക്ക് ലബനനുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളില്ല. നിസാര അതിർത്തി തർക്കങ്ങൾ മാത്രമാണുള്ളത്. അതു പരിഹരിക്കാനാകും’- സാർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുള്ള തീവ്രവാദികൾ ഇറാക്കിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ തീവ്രവാദികളടക്കം 2300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്. പത്തു ലക്ഷം പേർ പലായനം ചെയ്തു.
ലബനനിലേക്കു കടന്നുകയറി കരയുദ്ധം ആരംഭിച്ച ഇസ്രയേൽ ഡസൻകണക്കിന് ലബനീസ് പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്തു.