ടെഹ്റാൻ: പത്തു ദിന വെടിനിർത്തൽ നിലവിൽ വന്നതോടെ തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. നാവിക ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇറാന്റെ നീക്കം. ലെബനനിൽ വെടിനിർത്തൽ കരാറായതിനെ തുടർന്ന് വെള്ളിയാഴ്ച ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തിരുന്നു.
എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക തയാറായില്ല. ഇതോടെയാണ് ഈ പാത വീണ്ടും അടയ്ക്കാൻ ഇറാൻ തീരുമാനിച്ചത്. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപിക്കുന്ന ഇറാൻ സൈന്യം മേഖലയിൽ കർശനമായ നിരീക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) വീണ്ടും ഏറ്റെടുത്തു. തങ്ങളുടെ അനുമതിയില്ലാത്ത കപ്പലുകൾ കടത്തിവിടില്ലെന്നും പാതയുടെ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ വ്യക്തമാക്കി.
ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്ന് സൈന്യം അറിയിച്ചു. ഇനി ഐആർജിസി അനുമതി നൽകുന്ന വാണിജ്യ കപ്പലുകൾക്ക് മാത്രമേ ഇനി ഈ വഴി കടന്നുപോകാൻ സാധിക്കൂ എന്നും ഈ കപ്പലുകൾ നിശ്ചിത ടോൾ നൽകണമെന്നും ഇറാൻ പാർലമെന്ററി സെക്യൂരിറ്റി കമ്മീഷൻ മേധാവി ഇബ്രാഹിം അസീസി വ്യക്തമാക്കി.
അതേസമയം ട്രംപ് അവകാശപ്പെട്ട അർത്ഥത്തിൽ യുറേനിയം കൈമാറുന്നതിനോ ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനോ തങ്ങൾ തയാറല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. ബുധനാഴ്ച്ചക്കുള്ളിൽ ധാരണയായില്ലെങ്കിൽ ബോംബിംഗ് തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി.
അതിനിടെ ഇറാൻ-യുഎസ് പ്രതിനിധികൾ തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ഞായറാഴ്ച തന്നെ പാക്കിസ്ഥാനിലെത്തും.