ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ. കരസേന ലബനന്റെ ഉള്ളിലേക്കു കടന്നുകയറിയതിനു പിന്നാലെ തീരനഗരമായ ഹൈയഫയിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതോടെയാണു ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്.
ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്ന് ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ലബനനിൽ ഞായറാഴ്ച രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയക്കാരനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ലബനനിൽനിന്നുള്ള രണ്ടു മിസൈലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഞായറാഴ്ച വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. ഇതിനിടെ ഇസ്രയേലും ലബനനും തമ്മിലുള്ള യുദ്ധം ശമിപ്പിക്കാൻ അമേരിക്ക പുതിയ നയതന്ത്ര നീക്കവുമായി രംഗതെത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഹിസ്ബുള്ള ഇസ്രയേലിനെതിരായ എല്ലാ ആക്രമണങ്ങളും നിർത്തുകയും ഇസ്രയേൽ ബെയ്റൂട്ടിലെ സൈനിക പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ക്രമേണ സംഘർഷം കുറയ്ക്കുകയും വേണമെന്നാണ് റൂബിയോ നിർദേശിച്ചിരിക്കുന്നത്.
ജോസഫ് ഔൺ ഈ നിർദേശത്തോട് യോജിച്ചെങ്കിലും ഇസ്രയേൽ ആദ്യം എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണമെന്ന് ലെബനീസ് പാർലമെന്റ് സ്പീക്കർ നബിഹ് ബെറി ആവശ്യപ്പെട്ടു. ഇതോടെ ചർച്ച വീണ്ടും വഴിമുട്ടിയിരിക്കുകയാണ്.