ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്നതിനായി 18,100 കോടി രൂപയുടെ അടിയന്തര വായ്പാ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം' അംഗീകരിച്ചത്.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഇന്ധനവില വർധനവും വിതരണ ശൃംഖലയിലെ തടസങ്ങളും നേരിടുന്ന എയർലൈനുകൾക്കും എംഎസ്എംഇകൾക്കും ഈ സഹായം ലഭിക്കും. വ്യവസായങ്ങൾ തകരാതിരിക്കാനും തൊഴിൽ നഷ്ടം ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എംഎസ്എംഇകൾക്ക് 100 ശതമാനവും എയർലൈനുകൾക്കും മറ്റുള്ളവർക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി സർക്കാർ നൽകും. 2027 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ ഘട്ടത്തിൽ ലിക്വിഡിറ്റി (പണ ലഭ്യത) ഉറപ്പാക്കുന്നതിലൂടെ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അഭിപ്രായപ്പെട്ടു.
Tags : Iran Israel Centre Latest News