Editorial Audio
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്‍, സ്നൈപ്പറുകള്‍ എന്നീ ആയുധങ്ങള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്‍, സ്കൂളുകള്‍, കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര്‍ ഏഴിനും 2025 ഒക്ടോബര്‍ ഏഴിനും ഇടയില്‍ 20,179 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള്‍ അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില്‍ താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്‍ക്കു പരിക്കേറ്റു.
രേഖകളില്‍പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിനു ശേഷവും കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്‍ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്‍, സ്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള്‍ കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
Tags : EDITORIAL DEEPIKA EDITORIAL israel