പ്രതീകാത്മക ചിത്രം
ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിൽ വാഷിംഗ്ടൺ ഡിസിയിൽ ഒപ്പുവെച്ച സുപ്രധാന കരാർ തള്ളി ഹിസ്ബുള്ള. കരാർ തികച്ചും "അപമാനകരവും ലെബനന്റെ പരമാധികാരം ഇസ്രയേലിന് പണയം വെക്കുന്നതുമാണ്" എന്ന് ഹിസ്ബുള്ള തലവൻ നയീം ഖാസിം വ്യക്തമാക്കി. അതിനിടെ, കരാർ ഒപ്പിട്ടതിന് ശേഷമുണ്ടായ ആദ്യ വെടിനിർത്തൽ ലംഘനത്തിൽ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലെബനൻ മണ്ണിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തെ ഹിസ്ബുള്ളയുടെ നിരായുധീകരണവുമായി ബന്ധിപ്പിക്കുന്ന കരാറിലെ പ്രധാന വ്യവസ്ഥയെ നയീം ഖാസിം ശക്തമായി എതിർത്തു. അധിനിവേശ ശക്തിയായ ഇസ്രയേലിനെ പരാജയപ്പെടുത്താൻ തങ്ങൾ പോരാട്ട രംഗത്ത് തുടരുമെന്നും ഒരു സാഹചര്യത്തിലും ആയുധം താഴെവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കരാറിലൂടെ ലെബനൻ സർക്കാർ ഇസ്രയേൽ അധിനിവേശത്തിന് നിയമസാധുത നൽകുകയാണെന്നും ഇത് ലെബനൻ ഭൂമി ഇസ്രയേൽ കൂട്ടിച്ചേർക്കുന്നതിലേക്ക് നയിക്കുമെന്നും ഹിസ്ബുള്ള ആരോപിച്ചു.
അതേസമയം, ഹിസ്ബുള്ള നിരായുധീകരിക്കപ്പെട്ടാലും ഇസ്രയേൽ സൈന്യം ലെബനനിൽ തുടരുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചും നൽകുന്നത്.