പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ന്യൂഡൽഹി: പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങാനിരുന്ന പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയ സംഭവത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടായേക്കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. റെസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച ഗുരുതരമായ അനാസ്ഥ കാരണം നാല് മണിക്കൂറിലധികമാണ് പിണറായി വിജയന്റെ യാത്ര വൈകിയത്. ഡൽഹിയിൽ നിന്ന് ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര തിരിക്കേണ്ടിയിരുന്നത്. ഇതിനായി പി.ബി യോഗം അവസാനിക്കുന്നതിന് മുൻപ് തന്നെ പാർട്ടി ആസ്ഥാനത്തുനിന്നിറങ്ങി കേരള ഹൗസിലെത്തി ഉച്ചഭക്ഷണവും കഴിഞ്ഞാണ് അദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്.
എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് ബോർഡിംഗ് ആരംഭിച്ച വിവരം കൃത്യസമയത്ത് ലഭിച്ചില്ല. പിണറായി വിജയൻ യാത്ര ചെയ്യുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം വിമാനക്കമ്പനിയെ മുൻകൂട്ടി അറിയിക്കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പിന്നീട് വ്യക്തമായി. അതേസമയം, യാത്രയെക്കുറിച്ച് ഇൻഡിഗോ അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ അവർ കൃത്യമായ സമയവിവരം കൈമാറിയില്ലെന്നുമാണ് കേരള ഹൗസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കോഴിക്കോട് വിമാനം നഷ്ടമായതിനെ തുടർന്ന്, പിന്നീട് രാത്രി 7.15-നുള്ള വിമാനത്തിലാണ് അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ വിമാനവും 25 മിനിറ്റോളം വൈകിയാണ് സർവീസ് നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Tags : Pinarayi Vijayan Delhi Airport Polit Burreau Kerala House Latest News