ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ അഴിച്ചുപണിക്ക് നീക്കം. അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജിവച്ച നിലവിലെ ജനറൽ സെക്രട്ടറി ചമ്പത് റായിയെ മാറ്റി പകരം പുതിയ സെക്രട്ടറിയെ അടുത്ത മാസം 11-നകം പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നിർണായക ചർച്ചകൾ കേന്ദ്ര തലത്തിൽ ആരംഭിച്ചതായാണ് വിവരം.
പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവഗിരി, ട്രസ്റ്റി കൃഷ്ണ മോഹൻ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. കൂടാതെ, ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി രൂപീകരിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പദവിയിലേക്ക് വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ആലോചനയുണ്ട്. സ്ഥാനം ഒഴിഞ്ഞ ചമ്പത് റായിയെ ഡൽഹിയിലെ വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്ര ഓഫീസിലെ മറ്റേതെങ്കിലും ചുമതലയിലേക്ക് മാറ്റാനാണ് സാധ്യത.
ക്ഷേത്ര നിർമാണത്തിനായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ട്രസ്റ്റിൽ അടിയന്തര നടപടികളിലേക്ക് കടന്നത്. കേസിൽ അന്വേഷണം നടത്തുന്ന പോലീസ് സംഘം പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 79 ലക്ഷത്തോളം രൂപ നേരത്തെ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags : Ayodhya Ram Temple Trust Latest News Scam