പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ നൽക്കൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗാർജുന ഗ്രാമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. കൊണ്ടമല്ലേപ്പള്ളിയിലെ വീട്ടിലാണ് സംഭവം.
മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് കഴിഞ്ഞ ശനിയാഴ്ച രൂപ റെഡ്ഡിയും ഭർത്താവ് രാജേന്ദർ റെഡ്ഡിയും ഹൈദരാബാദിലേക്ക് പോയിരുന്നു. ഭർത്താവിന് ഹൈദരാബാദിൽ ജോലിയുണ്ടായിരുന്നതിനാൽ, ചൊവ്വാഴ്ച രാവിലെ രൂപ റെഡ്ഡി തനിച്ച് കൊണ്ടമല്ലേപ്പള്ളിയിൽ തിരിച്ചെത്തി സ്കൂളിൽ ഹാജരായി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചര വരെ സ്കൂളിലുണ്ടായിരുന്ന രൂപ റെഡ്ഡി, ചില സുഹൃത്തുക്കൾ തന്നെ കാണാൻ വരുന്നുണ്ടെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് സ്കൂളിന് സമീപമുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ബുധനാഴ്ച രൂപ റെഡ്ഡി സ്കൂളിൽ എത്തിയില്ല. ഭർത്താവ് ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് വീട്ടിലെ വാടകക്കാരോട് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഭർത്താവ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിന്തപ്പള്ളി സബ് ഇൻസ്പെക്ടർ രാമമൂർത്തിയെ വിവരമറിയിച്ചു. എസ്ഐയും അയൽക്കാരും ചേർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് രൂപ റെഡ്ഡിയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ ഏകദേശം 27 തവണ കുത്തേറ്റ പാടുകളുണ്ട്.
ഹൈദരാബാദിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ് രൂപ റെഡ്ഡിയുടെ മകൻ അഭിനവ് റെഡ്ഡിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
രൂപ റെഡ്ഡിയുടെ പരിചയക്കാർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Tags : Deepika Crime SchoolPrincipal Murder