പ്രിൻസ് സോണി
ജയ്പൂർ: ജയ്പൂരിൽ സ്കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ പ്ലസ് ടൂ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. സ്വകാര്യ സ്കൂളിലെ വിദ്യാർഥി പ്രിൻസ് സോണി (17) ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ ഗുരുതരമായ അശ്രദ്ധയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തെത്തി.
പ്രിൻസ് സ്കൂൾ കാന്റീനിൽ നിന്ന് ആലു പാറ്റി വാങ്ങി കഴിച്ചിരുന്നു. ഇത് കഴിച്ചയുടൻ അവശനായ കുട്ടി, ക്ലാസ് മുറിയിലെത്തി അധ്യാപകനോട് പറയുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് നടന്നുപോകുന്നതിനിടയിൽ അധ്യാപകന്റെ മുന്നിലേക്ക് കുഴഞ്ഞുവീഴുന്നത് വ്യക്തമാണ്. തുടർന്ന് കുട്ടിയെ ഒരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും അധ്യാപകൻ സിപിആർ നൽകാൻ ശ്രമിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടി കുഴഞ്ഞുവീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സ്കൂൾ അധികൃതർ തയാറായില്ലെന്ന് പ്രിൻസിന്റെ പിതാവ് അമിത് സോണി പറയുന്നു. ഏകദേശം 45 മിനിറ്റോളം കുട്ടിയെ സ്കൂളിൽ തന്നെ കിടത്തിയ ശേഷമാണ് മാതാപിതാക്കളെ ഫോണിൽ വിളിച്ച് വരുത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. തുടർന്ന് മാതാപിതാക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്കൂൾ ഉടമയെയും അധ്യാപകരെയും ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Tags : Deepika BreakingNews Student Die