ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.
Tags : PM Modi Congress Israel Latest News