ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കാനാകാതെ ഇറാൻ. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും നിലവിൽ അതിന് സാധിക്കാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ടുകൾ.
സംഘർഷം രൂക്ഷമായിരുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസിൽ സ്ഥാപിച്ച മൈനുകളാണ് ഇതിനുകാരണം. നിലവിൽ മൈനുകളുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച് ഇറാന്റെ പക്കൽ വിവരങ്ങളൊന്നുമില്ല.
സ്ഥാപിച്ച മൈനുകളിൽ പലതും സ്ഥാനം മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലായിരുന്നു സജീകരിച്ചിരുന്നത്. ഇതോടെ മൈനുകളുടെ നിലവിലെ സ്ഥാനം കണ്ടെത്തുന്നത് അസാധ്യമായി മാറിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ മൈനുകൾ പാകിയത്
കൃത്യമായ ആസൂത്രണമില്ലാതെ അശാസ്ത്രീയമായി ഇറാൻ മൈനുകൾ സ്ഥാപിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തലുകൾ. ഇസ്ലാമാബാദിൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കെ മൈനുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ ഇറാന് തിരിച്ചടിയാണ്.
പ്രധാന പാതയിൽ മൈനുകൾ ഉള്ളതിനാൽ കപ്പലുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇറാൻ ബദൽ പാതകൾ നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിർദേശിക്കപ്പെട്ട പുതിയ പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് സഞ്ചരിക്കാൻ നിലവിൽ അനുവാദമുള്ളൂ.
Tags : Strait of Hormuz iran israel usa