പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭർത്താവിനെ ജീവനോടെ കനാലിലെറിഞ്ഞ് കൊന്ന കേസിൽ ഭാര്യയേയും കാമുകന്റെ കൂട്ടാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ രേവാരിയിൽ നടന്ന സംഭവത്തിൽ മോനു (21) ആണ് കൊല്ലപ്പെട്ടത്. കേസിൽ മോനുവിന്റെ ഭാര്യ തന്നു ഇവരുടെ കാമുകന്റെ കൂട്ടാളിയായ ഹരിഓം എന്നിവരാണ് അറസ്റ്റിലായത്.
പ്രധാന പ്രതിയായ കാമുകൻ സോനുവും മറ്റൊരു കൂട്ടാളി അമനും നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തിനാണ് അസൽവാസിന് സമീപമുള്ള കനാലിൽ നിന്ന് മോനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപത്തുനിന്നായി ഇയാളുടെ സ്കൂട്ടറും കണ്ടെടുത്തിരുന്നു.
പ്രതികൾ യുവാവിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാനും അപകട മരണമോ ആത്മഹത്യയോ ആണെന്ന് വരുത്തിതീർക്കാനുമാണ് യുവാവിന്റെ സ്കൂട്ടർ കനാലിന് സമീപം പ്രതികൾ പാർക്ക് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 11ന് പോലീസ് മോനുവിന്റെ മൊബൈൽ ഫോൺ കുടുംബത്തിന് കൈമാറിയിരുന്നു. എന്നാൽ ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതിൽ സംശയം തോന്നിയ കുടുംബം സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുത്തു.
മോനുവിനെ കാണാതായ ദിവസം തന്നുവും മോനുവും തമ്മിൽ സംസാരിച്ചിരുന്നു. തന്നു കാമുകനായ സോനുവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും ഫോൺ രേഖകളിൽ നിന്ന് കുടുംബം കണ്ടെത്തി. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയും തന്നുവിനെയും കൂട്ടാളിയെയും ചോദ്യം ചെയ്തതോടെ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.
Tags : arrest murder case Haryana