മമതാ ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ വിമതരെ വെല്ലുവിളിച്ച് പാർട്ടി അധ്യക്ഷ മമതാ ബാനർജി. ചതിയൻമാരായ വിമതർക്ക് ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേരണം. അന്നിട്ട് തന്നോട് പൊരുതണമെന്നും അല്ലാതെ ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുതെന്നും മമത തുറന്നടിച്ചു.
ഒരു മാസം മുൻപ് നിയമിച്ച ബംഗാൾ ടിഎംസി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ കൂടി പാർട്ടി വിട്ടതോടെയാണ് രൂക്ഷ പ്രതികരണവുമായി മമത രംഗത്തെത്തിയത്. ടിഎംസി സംസ്ഥാന അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്നും പാർട്ടി ഓഫീസ് വിമതർ പിടിച്ചെടുത്ത സാഹചര്യത്തിൽ തന്റെ വീട് ഓഫീസാണെന്നും മമത പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം തനിക്കും തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കും ഒപ്പം തന്നെ തുടരും. തന്നെ തടയണമെങ്കിൽ രാഷ്ട്രീയ എതിരാളികൾക്ക് കൊലപ്പെടുത്തേണ്ടി വരുമെന്നും മമത തുറന്നടിച്ചു. അടുത്ത വിശ്വസ്തയും സംസ്ഥാന അധ്യക്ഷയുമായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ടതോടെയാണ് ബംഗാൾ രാഷ്ട്രീയത്തിൽ മമത പൂർണമായും പ്രതിരോധത്തിലായത്.
നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിനൊപ്പമാണ് ഇപ്പോൾ ചന്ദ്രിമ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കോൽക്കത്തയിലെ പ്രധാന പാർട്ടി ഓഫീസ് ഋതബ്രതയുടെ അനുയായികൾ പിടിച്ചെടുത്തിരുന്നു. ഇതോടെ പാർട്ടിയിലെ ഭൂരിപക്ഷം നേതാക്കളും മമതയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്.
Tags : Mamata Banerjee challenges rebels trinamool congress